റിപ്പോർട്ടർ ചാനൽ വിട്ട് എംവി നികേഷ് കുമാർ, എല്ലാ ചുമതലകളും ഒഴിഞ്ഞു; ഇനി സജീവ രാഷ്ട്രീയത്തിലേക്ക്
കൊച്ചി: സജീവ മാധ്യമ പ്രവര്‍ത്തനം അവസാനിപ്പിച്ച് റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റര്‍ ഇന്‍ ചീഫ് എം വി നികേഷ് കുമാര്‍. പൊതുരംഗത്ത് സജീവമാകാനാണ് തീരുമാനം. റിപ്പോര്‍ട്ടര്‍ ടിവിയുടെ ഔദ്യോഗിക ചുമതലകളില്‍ നിന്നെല്ലാം അദ്ദേഹം സ്ഥാനമൊഴിഞ്ഞു. ഇനി സി പി എം അംഗമായി പ്രവർത്തിക്കുമെന്ന് നികേഷ് വ്യക്തമാക്കി.
2016 ൽ മാധ്യമ പ്രവർത്തനം വിട്ട് നികേഷ് കുമാർ നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു. അഴീക്കോട് നിന്ന് സി പി എം സ്വതന്ത്രനായിട്ടായിരുന്നു മത്സരം. എന്നാൽ തിരഞ്ഞെടുപ്പിൽ പരാജയം രുചിച്ചു. ഇതിന് പിന്നാലെ അദ്ദേഹം തന്റെ ചാനലായ റിപ്പോർട്ടറിൽ മാധ്യമപ്രവർത്തനവുമായി തുടർന്നു. രണ്ട് വർഷം മുൻപ് റിപ്പോർട്ടർ ചാനലിന്റെ ഷെയറുകള്‍ മൂട്ടില്‍ മരംമുറി കേസിലെ പ്രതികളായ അഗസ്തിന്‍ സഹോദരങ്ങള്‍ വാങ്ങിയിരുന്നു. ഇതോടെ അദ്ദേഹം ചാനലിൽ ഉണ്ടാകുമോയെന്ന ചോദ്യമായിരുന്നു ഉയർന്നത്. എന്നാൽ ടിവിയുടെ എഡിറ്റർ ഇൻ ചീഫായി അദ്ദേഹം പ്രവർത്തിച്ചു. അതേസമയം ചാനൽ മാനേജ്മെന്റുമായി നികേഷിന് പല അഭിപ്രായ ഭിന്നതകളും ഉണ്ടെന്ന നിലയിലുള്ള ആക്ഷേപങ്ങൾ ഉണ്ടായിരുന്നു. അതിനിടയിലാണ് ഇപ്പോൾ അദ്ദേഹം റിപ്പോർട്ടറിൽ നിന്നും പടിയിറങ്ങുന്നത്.

അതേസമയം സി പി എം തനിക്ക് ഒരു പദവികളും വാഗ്ദാനം ചെയ്തിട്ടില്ലെന്നും ജനങ്ങൾക്കൊപ്പം പ്രവർത്തിക്കാനാണ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതെന്നും നികേഷ് പറഞ്ഞു. 'പൊതുപ്രവർത്തനത്തിന് ഇറങ്ങുന്നുവെന്ന് പറയുമ്പോൾ എന്റെ മുൻപിൽ ഇപ്പോൾ ഒന്നുമില്ല. രാഷ്ട്രീയത്തിൽ എന്തെങ്കിലും ആകുമെന്ന വിശ്വാസമില്ല. അങ്ങനെ എന്തെങ്കിലും ഉറപ്പ് തരുന്ന ഒരു രാഷ്ട്രീയ പാർട്ടിയുമായി കൈകൊടുക്കാൻ അല്ല ഞാൻ പോകുന്നത്. എന്നിരുന്നാലും എനിക്ക് ആശങ്ക ഇല്ല. സഹജീവികൾക്കൊപ്പം നിൽക്കുകയെന്നതാണ് പൊതുപ്രവർത്തനം. മാധ്യമപ്രവർത്തനത്തിലും അങ്ങനെ തന്നെയാണ് ഞാൻ പ്രവർത്തിച്ചിട്ടുള്ളത്. വ്യക്തി ജീവിതത്തിന് ഒട്ടും തന്നെ ശ്രദ്ധ നൽകിയിട്ടില്ല. തുടക്കകാലം മുതൽ അങ്ങനെയാണ്. വ്യക്തിജീവിതത്തിൽ നേട്ടങ്ങൾ ആഗ്രഹിച്ച് ഇറങ്ങാൻ കഴിയുന്ന മേഖലയല്ല പൊതുപ്രവർത്തനം. എനിക്ക് എന്റെ സഹജീവികളോടൊപ്പം കൂടുതൽ ചേർന്ന് നിൽക്കണമെന്ന തോന്നലിലാണ് ഇപ്പോൾ ഇറങ്ങുന്നത്.
രാഷ്ട്രീയ ദിശയിൽ നോക്കുമ്പോൾ കേരളത്തിലെ മാധ്യമപ്രവർത്തനത്തെ സംബന്ധിച്ച് വലിയ ആശങ്കയുള്ള ആളാണ് ഞാൻ. 2011 ൽ റിപ്പോർട്ടർ ചാനൽ തുടങ്ങിയപ്പോൾ മുതൽ സർക്കാരുകൾക്കെതിരെ ഞങ്ങൾ പ്രതികരിച്ചിട്ടുണ്ട്. ഭീഷണികൾ അവഗണിച്ചുകൊണ്ട് പലവിഷയങ്ങളും പുറത്തുകൊണ്ടുവന്നിട്ടുണ്ട്. മാധ്യമപ്രവർത്തകൻ എന്ന നിലയിൽ രാഷ്ട്രീയക്കാരെ മുഖം നോക്കാതെ എതിർക്കാൻ കഴിഞ്ഞത് പോലെ തന്നെ ഒരു രാഷ്ട്രീയക്കാരനെന്ന നിലയ്ക്ക് മാധ്യമങ്ങളേയും വിമർശനാത്മകമായി നോക്കേണ്ടി വരും', നികേഷ് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസിലൂടെയായിരുന്നു നികേഷ് കുമാർ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചത്. 2003 ല്‍ കേരളത്തിലെ ആദ്യത്തെ മുഴുവന്‍ സമയ വാര്‍ത്താ ചാനലായ ഇന്ത്യാ വിഷന്‍ ആരംഭിച്ചപ്പോള്‍ ചാനലിന്റെ മുഖമായി നികേഷ് മാറി. ചാനലിന്റെ എക്‌സിക്യൂട്ടീവ് എഡിറ്ററായിരുന്നു അദ്ദേഹം. വാർത്താ അവതരണത്തിലെ പ്രത്യേക ശൈലി നികേഷിന് ചാനൽ മാധ്യമരംഗത്ത് പ്രത്യേക താരപരിവേഷം നേടികൊടുത്തു. 2011 ലാണ് അദ്ദേഹം റിപ്പോര്‍ട്ടര്‍ ടിവിക്ക് തുടക്കം കുറിക്കുന്നത്. രാംനാഥ് ഗോയങ്ക അവാര്‍ഡുള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications