ഓന്തിനെ തോൽപ്പിക്കുംവിധം അവസരത്തിനൊത്തു നിറം മാറുന്ന മതേതരത്വം; പിണറായിക്കെതിരെ എൻ സുബ്പഹ്മണ്യൻ
തിരുവനന്തപുരം; കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ യു ഡി എഫിന് പിന്തുണ പ്രഖ്യാപിച്ചതിനൊപ്പം ശക്തമായ പ്രചാരണം നടത്തുക കൂടി ചെയ്തപ്പോഴാണ് വെൽഫെയർ പാർട്ടിയും ജമാഅത്തും പിണറായിയുടെ ശത്രുതാ പുസ്തകത്തിൽ ഇടംപിടിച്ചതെന്ന് കെപിസിസി ജനറൽ സെക്രട്ടറി എൻ സുബ്രഹ്മണ്യൻ. അതിന്റെ ബഹിർസ്ഫുരണമാണ് ഭരണത്തുടർച്ചക്കു വേണ്ടി ഇപ്പോൾ മുഖ്യമന്ത്രി നടത്തിക്കൊണ്ടിരിക്കുന്ന യോഗങ്ങളിൽ പുറത്തേക്കു വരുന്നത്.
പൊടുന്നനെ ജമാഅത്തെ ഇസ്‌ലാമി എങ്ങിനെ അകറ്റി നിർത്തപ്പെടേണ്ടവരായി എന്ന് പിണറായി വിശദീകരിക്കണം.
സംസ്ഥാനത്തു പലേടത്തും എസ്സ് ഡി പി ഐ ഇടതുപക്ഷത്തിന് വോട്ടു ചെയ്തു എന്ന് കൂടുതൽ വ്യക്തമായത് തദ്ദേശ സ്ഥാപനങ്ങളിൽ ഭരണം പിടിക്കാൻ അവർ സിപിഎമ്മിന് നൽകിയ പിന്തുണയോടെയാണ്. സഖ്യം ഇല്ലെന്നു വരുത്തിത്തീർക്കാനും മതേതരമുഖത്തിനു സംഭവിച്ച വൈകൃതം പരിഹരിക്കാനും എസ് ഡി പി ഐ പിന്തുണയിൽ ജയിച്ച സ്ഥാനങ്ങൾ ചിലേടത്തു രാജിവെച്ചു മുഖം രക്ഷിക്കാൻ സിപിഎം നടത്തിയ ശ്രമങ്ങൾ ജനം തിരിച്ചറിഞ്ഞുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

മതേതരത്വം
മതേതരത്വത്തിന്റെ അട്ടിപ്പേറവകാശം സ്വയം പതിച്ചെടുത്ത മട്ടിലാണ് പിണറായി വിജയൻറെ പ്രഭാഷണങ്ങൾ. കേരളത്തിൽ ആരെല്ലാമാണ് വർഗീയവാദികൾ, ആരെല്ലാമാണ് മതേതരവാദികൾ എന്ന് നിശ്ചയിക്കാനുള്ള അധികാരം തനിക്കു ലഭിച്ചിട്ടുണ്ടെന്നാണ് അദ്ദേഹം കരുതുന്നത്.. ഓന്തിനെ തോൽപ്പിക്കുംവിധം അവസരത്തിനൊത്തു നിറം മാറുന്നതാണ് ഈ മതേതരത്വം. സിപിഎം എത്രയോ വർഷമായി ഈ കാപട്ട്യം കൂടെ കൊണ്ടുനടക്കുന്നു.

സിപിഎമ്മിനൊപ്പമായിരുന്നു
ഇന്ന് അസ്‌പൃശ്യരായി പിണറായി കാണുന്ന ജമാഅത്തെ ഇസ്‌ലാമിയെയും ആർ എസ് എസിനെയും ഒരു പോലെ കൂട്ടിപ്പിടിച്ചാണ് 1977 ലെ തെരഞ്ഞെടുപ്പിൽ പിണറായി അടക്കം മത്സരിച്ചത്. ഇന്നത്തെ ബിജെപിയുടെ ആദ്യകാല രൂപമായ ജനസംഘം മുൻകയ്യെടുത്തു രൂപീകരിച്ച ജനതാപാർട്ടി അന്ന് സിപിഎമ്മിനൊപ്പമായിരുന്നു. കണ്ണൂർ ജില്ലയിൽ ആർ എസ് എസ്സിന് തുടക്കമിട്ട കെ ജി മാരാർ അന്ന് ജനതാപാർട്ടിയുടെ കണ്ണൂർ ജില്ലാ പ്രസിഡന്റാണ് . 77 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മാരാർ കാസർകോട് ജില്ലയിലെ ഉദുമ നിയമസഭാ മണ്ഡലത്തിൽ മത്സരിച്ചത് സിപിഎം പിന്തുണയിൽ ഇടതുപക്ഷ സ്ഥാനാർത്ഥിയായിട്ടായിരുന്നു. തെരഞ്ഞെടുപ്പിൽ തോറ്റ മാരാർ പിന്നീട് ബിജെപിയുടെ സംസ്ഥാന സെക്രട്ടറിയും പ്രസിഡന്റുമായി.

കോൺഗ്രസ് മുക്ത ഭാരതവും കേരളവും
കോൺഗ്രസ് മുക്ത ഭാരതവും കേരളവും ആയിരുന്നു അന്ന് സിപിഎമ്മിന്റെ മുദ്രാവാക്യം. കാമ്പസുകളിൽ കെ എസ് യുവിനെ പരാജയപ്പെടുത്താനായി എ ബി വി പി യുമായി സഹകരിക്കാനും യോജിച്ചു മത്സരിക്കാനും എസ് എഫ് ഐക്ക് അന്ന് തടസമുണ്ടായില്ല. ഇപ്പോൾ മിസോറാം ഗവർണറായ മുൻ ബിജെപി കേരള അധ്യക്ഷൻ പി എസ് ശ്രീധരൻപിള്ള കോഴിക്കോട് ലോകോളജിൽ പഠിക്കവേ എസ് എഫ് ഐ - എ ബി വി പി സംയുക്ത സ്ഥാനാർത്ഥിയായി കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുണ്ട്.

അവസരവാദ കൂട്ടുകെട്ടുകൾ
സിപിഎമ്മിന്റെ ആർ എസ് എസ് വിരുദ്ധതയുടെ കാണാപ്പുറങ്ങൾ തേടിപ്പോയാൽ ഇത്തരത്തിൽ നിരവധി യാഥാർഥ്യങ്ങൾ കണ്ടെത്താൻ കഴിയും. ഓരോ കാലത്തും അവസരവാദ കൂട്ടുകെട്ടുകൾ ഉണ്ടാക്കാനും അതിനു താത്വിക പരിവേഷം നൽകാനും വലിയ മിടുക്കു കാണിക്കാറുള്ള പാർട്ടിയാണ് സിപിഎം. ജമാഅത്തെ ഇസ്‌ലാമി തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാൻ തുടങ്ങിയ ശേഷം കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് വരെ അതിന്റെ ഗുണഭോക്താവായിരുന്നു സിപിഎം. ആദ്യകാലത്തു ജമാഅത്തു നേതൃത്വവുമായിട്ടും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്തും പഞ്ചായത്തു തെരഞ്ഞെടുപ്പ് വരെയും വെൽഫെയർ പാർട്ടിയുമായും ചർച്ച നടത്തി പിന്തുണ ഉറപ്പു വരുത്തിയവരാണ് പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും അടക്കം നേതാക്കന്മാർ.

പിണറായി നേരിട്ട് ചർച്ച നടത്തിയാണ്
വി എസ് അച്യുതാനന്ദൻ സർക്കാർ അധികാരത്തിൽ വന്ന 2006 ലെ തെരഞ്ഞെടുപ്പിലും പിണറായി സർക്കാർ അധികാരത്തിൽ വന്ന 2016 ലെ തെരഞ്ഞെടുപ്പിലും യഥാക്രമം ജമാഅത്തെ ഇസ്ലാമിയും വെൽഫെയർ പാർട്ടിയും ഇടതുപക്ഷത്തിന് പൂർണ പിന്തുണയാണ് നൽകിയത്. വെറുതെ ചാടിക്കയറി നൽകിയ പിന്തുണയായിരുന്നില്ല അത്. ഇന്ന് ജമാഅത്തിനെ കടുത്ത ശത്രുവായി കാണുന്ന പിണറായി നേരിട്ട് ചർച്ച നടത്തിയാണ് ധാരണ രൂപപ്പെടുത്തിയത്. 2015 ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ധാരണക്കപ്പുറം അതൊരു സഖ്യമായി രൂപപ്പെട്ടിരുന്നു. അതിന്റെ ഭാഗമായാണ് മലബാറിൽ വെൽഫെയർ പാർട്ടിയുടെ സ്ഥാനാർത്ഥികൾ ഇടതുപക്ഷ പിന്തുണയിൽ മത്സരിച്ചു ജയിച്ചത്. ചില തദ്ദേശ സ്ഥാപനങ്ങളിൽ കഴിഞ്ഞ അഞ്ചു വർഷം അവർ അധികാരം പങ്കിടുകയും ചെയ്തു.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ യു ഡി എഫിന് പിന്തുണ പ്രഖ്യാപിച്ചതിനൊപ്പം ശക്തമായ പ്രചാരണം നടത്തുക കൂടി ചെയ്തപ്പോഴാണ് വെൽഫെയർ പാർട്ടിയും ജമാഅത്തും പിണറായിയുടെ ശത്രുതാ പുസ്തകത്തിൽ കയറിയത്. അതിന്റെ ബഹിർസ്ഫുരണമാണ് ഭരണത്തുടർച്ചക്കു വേണ്ടി ഇപ്പോൾ മുഖ്യമന്ത്രി നടത്തിക്കൊണ്ടിരിക്കുന്ന യോഗങ്ങളിൽ പുറത്തേക്കു വരുന്നത്.

പിണറായി വിശദീകരിക്കേണ്ടതുണ്ട്
പൊടുന്നനെ ജമാഅത്തെ ഇസ്‌ലാമി എങ്ങിനെ അകറ്റി നിർത്തപ്പെടേണ്ടവരായി എന്ന് പിണറായി വിശദീകരിക്കേണ്ടതുണ്ട്. പ്രത്യേകിച്ച് എസ് ഡി പി ഐയുമായി തദ്ദേശ തെരഞ്ഞെടുപ്പിൽ ഒളിഞ്ഞും തെളിഞ്ഞും സഖ്യമുണ്ടാക്കി മത്സരിച്ച സാഹചര്യത്തിൽ. സംസ്ഥാനത്തു പലേടത്തും എസ്സ് ഡി പി ഐ ഇടതുപക്ഷത്തിന് വോട്ടു ചെയ്തു എന്ന് കൂടുതൽ വ്യക്തമായത് തദ്ദേശ സ്ഥാപനങ്ങളിൽ ഭരണം പിടിക്കാൻ അവർ സിപിഎമ്മിന് നൽകിയ പിന്തുണയോടെയാണ്.

പാർട്ടിയുടെ മതേതര മുഖംമൂടി
സഖ്യം ഇല്ലെന്നു വരുത്തിത്തീർക്കാനും മതേതരമുഖത്തിനു സംഭവിച്ച വൈകൃതം പരിഹരിക്കാനും എസ് ഡി പി ഐ പിന്തുണയിൽ ജയിച്ച സ്ഥാനങ്ങൾ ചിലേടത്തു രാജിവെച്ചു മുഖം രക്ഷിക്കാൻ സിപിഎം നടത്തിയ ശ്രമങ്ങൾ ജനം തിരിച്ചറിഞ്ഞു കഴിഞ്ഞു. തൊടുപുഴയിലെ കൈവെട്ടു കേസ് മുതൽ എറണാകുളം മഹാരാജാസ് കോളേജിലെ അഭിമന്യു വധത്തിൽ വരെ പ്രതിസ്ഥാനത്തു നിൽക്കുന്ന എസ് ഡി പി ഐയുമായി സഖ്യം ഉണ്ടാക്കിയത് എന്ത് തത്വത്തിന്റെ അടിസ്ഥാനത്തിലാണെന്ന് സിപിഎം പറഞ്ഞേ തീരൂ. പാർട്ടിയുടെ മതേതര മുഖംമൂടിയാണ് ഇവിടെ അഴിഞ്ഞു വീണത്.












Click it and Unblock the Notifications