20 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യ ഇന്റര്‍നെറ്റ്; കേരളത്തിന്റെ കെ ഫോണിന് 1061 കോടി വായ്പ
തിരുവനന്തപുരം: തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സ്വപ്‌ന പദ്ധതിയാണ് കെ ഫോണ്‍. കുറഞ്ഞ നിരക്കില്‍ എല്ലാവരിലേക്കും ഇന്റര്‍നെറ്റ് എത്തിക്കുക എന്നതാണ് കെ ഫോണ്‍ പദ്ധതി വഴി സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. കെ ഫോണ്‍ പദ്ധതിക്ക് നബാർഡ് 1061 കോടിയുടെ വായ്പ അനുവദിച്ചതായി ധനമന്ത്രി തോമസ് ഐസക് അറിയിച്ചു.
ധനമന്ത്രി തോമസ് ഐസകിന്റെ ഫേസ്ബുക്ക് പോസ്റ്റ്: '' ബ്രിട്ടണിലെ കഴിഞ്ഞ തെരഞ്ഞെടുപ്പുകാലത്ത് ബിബിസി ന്യൂസ് ചർച്ചയ്ക്കിടയിൽ എന്നെ വിളിച്ചിരുന്നു. കെ-ഫോൺ പദ്ധതിയെക്കുറിച്ചാണ് അവർക്കു കേൾക്കേണ്ടിയിരുന്നത്. ലേബർ പാർട്ടി ഇന്റർനെറ്റ് അവകാശമായി മാനിഫെസ്റ്റോയിൽ ഉൾപ്പെടുത്തിയിരുന്നു. കേരളത്തിൽ എങ്ങനെയാണ് ഇത്തരമൊരു പരിപാടി നടപ്പാക്കുന്നത് എന്നാണ് അവർക്ക് അറിയേണ്ടിയിരുന്നത്. അപ്പോഴാണ് ഈ സർക്കാരിന്റെ ആദ്യ ബജറ്റിൽ പ്രഖ്യാപിച്ച കെ-ഫോൺ പദ്ധതിയുടെ യഥാർത്ഥ മാനത്തെക്കുറിച്ച് പൂർണ്ണബോധ്യം എനിക്ക് ഉണ്ടായത്. ഇന്നു നടപ്പാക്കിക്കൊണ്ടിരിക്കുന്ന പദ്ധതികളിൽ ഭാവികേരളത്തെ ഏറ്റവും നിർണ്ണായകമായി സ്വാധീനിക്കാൻ പോവുന്ന ഒന്നാണ് കെ-ഫോൺ പദ്ധതി.
ഇത് 30000 ത്തിൽ അധികം വരുന്ന സർക്കാർ സ്ഥാപനങ്ങളെ ഹൈസ്പീഡ് ഇന്റർനെറ്റുമായി ബന്ധിപ്പിക്കും. മാത്രമല്ല, എല്ലാ വീടുകളിലേയ്ക്കും ഒപ്റ്റിക്കൽ ഫൈബർ വഴി ഇന്റർനെറ്റ് ലഭ്യമാക്കും. സർക്കാർ എന്തിന് ഈ സാഹസത്തിനു പോകണം? റിലയൻസ് ഒപ്റ്റിക്കൽ ഫൈബർ ഇടുന്നുണ്ടല്ലോ എന്ന് ചോദിക്കുന്ന ചിലരുണ്ട്. ഭാവികേരളത്തിലെ ഓരോ വീടിനും സ്ഥാപനത്തിനും അനിവാര്യമായ ഇന്റർനെറ്റ് ഒരു കമ്പനിയുടെ മാത്രം കുത്തകയാവുന്നത് നന്നല്ല. കെ-ഫോൺ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 20 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യമായി ഇന്റർനെറ്റ് നൽകുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. ഡിജിറ്റൽ ഡിവൈഡിനെ കേരളം മറികടക്കാൻ ഉദ്ദേശിക്കുന്നതു ഇങ്ങനെയാണ്. 30000 സർക്കാർ സ്ഥാപനങ്ങൾ ഇന്റർനെറ്റിനുവേണ്ടി സ്വകാര്യ കമ്പനികൾക്ക് നൽകേണ്ടിവരുന്ന ചെലവുമതി കെ-ഫോണിന്റെ ആവർത്തന ചെലവുകൾക്ക് എന്നാണ് കണക്കാക്കുന്നത്.
ഇപ്പോൾ ഇതിനെക്കുറിച്ചു പറയാൻ കാരണം ഈ പദ്ധതിക്കുവേണ്ടി കിഫ്ബിക്ക് കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ നിന്ന് 1061 കോടിയുടെ വായ്പ ലഭിച്ച അറിയിപ്പ് വന്നതുകൊണ്ടാണ്. 1516.76 കോടി രൂപയാണ് പദ്ധതിക്ക് വേണ്ടി വരുന്ന മൊത്തം ചെലവ്. ഇതിൽ 1061.73 കോടി രൂപ NIDA ലോണായി നബാർഡ് അംഗീകരിച്ചു. ഇതിന്റെ അനുമതി പത്രം കിഫ്ബിക്ക് കൈമാറി. മറ്റു വ്യവസ്ഥകളെല്ലാം വരും ദിവസങ്ങളിൽ നബാർഡിന്റെയും കിഫ്ബിയുടെയും ഉദ്യോഗസ്ഥർ ചർച്ച ചെയ്യും.
കോവിഡ് മഹാമാരിയും തുടർന്നുള്ള ലോക്ഡൗണുംമൂലം ലോകമെങ്ങും വികസന പ്രവർത്തനങ്ങൾ മന്ദീഭവിച്ചിരിക്കുന്ന വേളയിലും സംസ്ഥാനത്തിന്റെ അഭിമാന പദ്ധതിയായ കെ-ഫോണിന് വേണ്ടി ഇത്തരത്തിൽ ഒരു വായ്പ ലഭ്യമായത് പ്രോത്സാഹജനകമാണ്. കേരള ജല അതോറിറ്റിയുടെ കീഴിൽ വരുന്ന കുടിവെള്ള വിതരണ സംവിധാനമടക്കമുള്ള അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് നേരത്തേയും കിഫ്ബിക്ക് നബാർഡ് വായ്പ അനുവദിച്ചിട്ടുണ്ട്. ധനസമാഹരണ-വിനിയോഗ രീതികളിലും പദ്ധതി നിർവഹണത്തിലും കിഫ് ബിയുടെ കാര്യക്ഷമതയും സുതാര്യതയുമാണ് ഈ കഠിന കാലത്തും ഇത്തരമൊരു വായ്പ കരഗതമാകുന്നതിന് കിഫ്ബിയെ സഹായിച്ചതെന്നത് തർക്കമറ്റ വസ്തുതയാണ്.
സാമ്പത്തിക സഹായം നൽകുന്നതിൽ മാത്രമൊതുങ്ങുന്നില്ല കെ-ഫോൺ പദ്ധതിയിൽ കിഫ്ബിയുടെ പങ്കാളിത്തം. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് നിയമം അനുശാസിക്കുന്ന പരിശോധനകൾ കിഫ്ബി കർശനമായി നടത്തും. പദ്ധതിയുടെ സമയക്രമവും ഗുണനിലവാരവും ഉറപ്പുവരുത്തുന്നതിന് സാങ്കേതികതലത്തിലും ഭരണതലത്തിലുമുള്ള പരിശോധനകളായിരിക്കും കിഫ്ബി നടത്തുക. കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (KSITIL) ആണ് കെ-ഫോൺ പദ്ധതി നടപ്പാക്കുന്ന സ്പെഷൽ പർപസ് വെഹിക്കിൾ (SPV). സംസ്ഥാനത്തിന്റെ അഭിമാനസ്തംഭമാകേണ്ട ഈ പദ്ധതി നടപ്പു ധനകാര്യ വർഷത്തിൽത്തന്നെ പൂർത്തീകരിക്കാൻ കഴിയുമെന്നാണ് കരുതുന്നത്.