നാലു പേരെ കൊന്ന് കേഡല്‍ ആനന്ദിച്ചു; കൊടുംകുറ്റവാളിയുടെ മനസ്, പ്രതി നടത്തിയ നീക്കങ്ങള്‍ ഇങ്ങനെ...
എല്ലാവരെയും ഒരേ ദിവസമാണ് കൊന്നതെന്നായിരുന്നു കേഡല്‍ നല്‍കിയ മൊഴി. എന്നാല്‍ പോലീസ് ഇക്കാര്യം വിശ്വസിച്ചിട്ടില്ല.
തിരുവനന്തപുരം: നന്തന്‍കോട് കൂട്ടക്കൊലപാതക കേസിലെ പ്രതി കേഡലിനെ കോടതി ഈ മാസം 20 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. പരസ്പര വിരുദ്ധമായ മൊഴി നല്‍കിയ കേഡലിനെ വിശദമായി ചോദ്യം ചെയ്യണമെന്നും ഇയാള്‍ക്ക് കൊടും കുറ്റവാളിയുടെ മനസാണെന്നും പോലീസ് ബോധിപ്പിച്ചു.
മനശാസ്ത്ര വിദഗ്ധരുടെ സഹായത്തോടെ നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കേഡലിന് ഉള്ളിലെ ക്രിമിനലിനെ പോലീസ് തിരിച്ചറിഞ്ഞത്. കൊല നടത്തിയതിലൂടെ പ്രതി ഏറെ ആനന്ദിച്ചുവെന്നാണ് ചോദ്യം ചെയ്യലില്‍ വ്യക്തമായത്.
ആയുധവും പെട്രോളും നേരത്തെ ഒരുക്കി
കൊല നടത്തിയ ശേഷം മൃതദേഹം കത്തിക്കാനും വെട്ടിക്കൊല്ലാനുമായി ആയുധവും പെട്രോളും നേരത്തെ വാങ്ങി സൂക്ഷിച്ചിരുന്നു. കേഡലിന് യാതൊരു വിധ മനോരോഗവുമില്ല. കസ്റ്റഡിയില്‍ കിട്ടിയതിനാല്‍ മുങ്ങിയ ശേഷം പ്രതി പോയ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തും.
ചെന്നൈയിലേക്ക് കൊണ്ടുംപോവും
കേഡല്‍ ഒളിവില്‍ താമസിച്ചത് ചെന്നൈയിലെ ലോഡ്ജിലാണെന്ന് പോലീസിന് ബോധ്യമായി. ഇയാളെ ഇവിടെ എത്തിച്ച് തെളിവെടുപ്പ് നടത്തും. പെട്രോള്‍ വാങ്ങിയ പമ്പിലും നന്തന്‍കോട്ടെ വീട്ടിലും കൊണ്ടുവരും. വിശദമായി ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു.
സിവില്‍ സപ്ലൈസിന്റെ പെട്രോള്‍ പമ്പ്
പ്രതി നടത്തിയ ഓരോ നീക്കങ്ങളും പോലീസിന് ബോധ്യപ്പെട്ടിട്ടുണ്ട്. ഇനി തെളിവ് ശേഖരിക്കുകയാണ് നടപടി. കൊല നടത്തിയ ശേഷം മൃതദേഹങ്ങള്‍ കത്തിക്കാന്‍ പെട്രോള്‍ വാങ്ങിയത് തിരുവനന്തപുരം നഗരത്തിലെ സിവില്‍ സപ്ലൈസിന്റെ പമ്പില്‍ നിന്നാണെന്ന് പ്രതി മൊഴി നല്‍കിയിട്ടുണ്ട്.
സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചു
ഹര്‍ത്താല്‍ ദിനമായ ഏപ്രില്‍ ആറിന് നഗരത്തിലെ മറ്റു പമ്പുകള്‍ തുറക്കാത്തതിനാലാണ് കവടിയാറിലെ പമ്പിലെത്തിയത്. പമ്പിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. കൊല നടത്താനുള്ള മഴു വാങ്ങിയത് ഫ്‌ളിപ് കാര്‍ട്ട് എന്ന ഓണ്‍ലൈന്‍ വെബ്‌സൈറ്റ് വഴിയാണ്.
ഫ്‌ളിപ്പ് കാര്‍ട്ടിന്റെ ഡെസ്പാച്ച് രജിസ്റ്റര്‍
ഇതിന്റെ തെളിവ് ശേഖരിക്കാന്‍ ഫ്‌ളിപ്പ് കാര്‍ട്ടിന്റെ പ്രാദേശിക ഓഫിസിലെ ഡെസ്പാച്ച് രജിസ്റ്റര്‍ ഹാജരാക്കാന്‍ പോലീസ് ആവശ്യപ്പെടും. കേസില്‍ ദൃക്‌സാക്ഷികളിലെന്നത് ഒരു പ്രശ്‌നമാണ്. എങ്കിലും സാഹചര്യതെളിവും സാക്ഷിമൊഴികളുമാണ് നിര്‍ണായകമാവുക.
രക്ഷിതാക്കളുടെ അവഗണന
മാനസിക രോഗ വിദഗ്ധരുടെ സാന്നിധ്യത്തില്‍ ഇനിയും ചോദ്യം ചെയ്യും. 14 ദിവസത്തേക്ക് പ്രതിയെ കസ്റ്റഡിയില്‍ വേണമെന്ന് പോലീസ് ആവശ്യപ്പെട്ടെങ്കിലും ഈ മാസം 20 വരെയാണ് വിട്ടുനല്‍കിയത്. രക്ഷിതാക്കളില്‍ നിന്നുള്ള അവഗണനയാണ് കൊലപാതകത്തിലേക്ക് എത്തിയതെന്നാണ് ഒടുവില്‍ പ്രതി നല്‍കിയ മൊഴി.
പഠനത്തില്‍ പിന്നാക്കം
ഉദ്യോഗസ്ഥരുടെ മകനായിരുന്നിട്ടും പഠനത്തില്‍ പിന്നാക്കമായതിനാല്‍ വീട്ടില്‍ അവഗണന നേരിട്ടിരുന്നുവെന്ന് പ്രതി പോലീസിനോട് പറഞ്ഞു. ഇതാണ് കൊലയിലേക്കെത്തിയത്. കേഡല്‍ പരസ്പര വിരുദ്ധമായ മൊഴി നല്‍കുന്നത് പോലീസിനെ കുഴക്കിയിരുന്നു.
മാനസികമായി കുഴപ്പമില്ല
പിന്നാടാണ് മനശാസ്ത്ര വിദഗ്ധരുടെ സഹായം തേടിയത്. പ്രതിക്ക് മാനസികമായി ഒരു കുഴപ്പവുമില്ലെന്ന് വിദഗ്ധര്‍ പറഞ്ഞു. പോലീസിനെ കുഴപ്പത്തിലാക്കാന്‍ കേഡല്‍ മനപ്പൂര്‍വം വിരുദ്ധ മൊഴികള്‍ നല്‍കുകയായിരുന്നു. സാത്താന്‍ സേവയായിരുന്നുവെന്ന മൊഴി ഒരു പുകമറയായിരുന്നുവെന്നാണ് ഇപ്പോള്‍ പോലീസിന് വ്യക്തമായിരിക്കുന്നത്.
വെബ്‌സൈറ്റുകള്‍ പോലീസ് പരിശോധിച്ചു
അച്ഛന്‍, അമ്മ, സഹോദരി, ബന്ധുവായ സ്ത്രീ എന്നിവരെയാണ് കേഡല്‍ ക്രൂരമായി കൊലപ്പെടുത്തിയത്. ഈ കൊല നടത്തിയ പ്രതി ആനന്ദിച്ചിരുന്നുവെന്ന് മനശാസ്ത്ര വിദഗ്ധര്‍ പറഞ്ഞു. ഇയാള്‍ സ്ഥിരമായി നോക്കാറുള്ള വെബ്‌സൈറ്റുകള്‍ പോലീസ് പരിശോധിച്ചു. പ്രതിക്ക് കൊടുംകുറ്റവാളിയുടെ മനസാണുള്ളതെന്ന് മനശാസ്ത്ര വിദഗ്ധര്‍ പറഞ്ഞു.
കൊല നടത്തിയത് വ്യത്യസ്ത ദിവസങ്ങളില്‍
എല്ലാവരെയും ഒരേ ദിവസമാണ് കൊന്നതെന്നായിരുന്നു കേഡല്‍ നല്‍കിയ മൊഴി. എന്നാല്‍ പോലീസ് ഇക്കാര്യം വിശ്വസിച്ചിട്ടില്ല. മൂന്ന് പേരെ ഒരു ദിവസവും ഒരാളെ രണ്ടുദിവസത്തിന് ശേഷവുമാണ് കൊന്നതെന്നാണ് കരുതുന്നത്. വീട്ടിലെ ജോലിക്കാരി നല്‍കിയ മൊഴിയാണ് പോലീസ് വിശ്വാസത്തിലെടുത്തിട്ടുള്ളത്.