കോവിഡ് ബാധിതനായ മലയാളിയെ തേടി ദുബായ് ഭരണാധികാരിയുടെ ഫൗണ്ടേഷന്‍റെ അപൂര്‍വ്വ ആദരം; അഭിമാന നിമിഷം
ദുബൈ: 15738 പേര്‍ക്കാണ് യുഎഇയില്‍ ഇതുവരെ കൊറോണ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 3359 പേര്‍ രോഗമുക്തരായപ്പോള്‍ 157 പേര്‍ക്ക് ജീവന്‍ നഷ്ടമായി. കഴിഞ്ഞ ദിവസങ്ങളിലായി 3 മലയാളികളാണ് അബുദാബിയില്‍ മാത്രമായി മരിച്ചത്. കാസർകോട് മേൽപറമ്പ് സ്വദേശി നസീര്‍, പത്തനംതിട്ട കൈപ്പട്ടൂർ സ്വദേശി എബ്രഹാം ജോർജ് , കൊല്ലം പുനലൂർ ഐക്കരക്കോണം സ്വദേശി ഇബ്രാഹിം മുഹമ്മദ് സായു റാവുത്തർഎന്നിവരായിരുന്നു ചൊവ്വ, ബുധന്‍ ദിവസങ്ങളിലായി മരിച്ചത്.
വൈറസ് ബാധ ശക്തമാണെങ്കിലും നിരവധി മലയാളികള്‍ ഉള്‍പ്പടെ നിരവധിയാളുകള്‍ ഇപ്പോഴും സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. ഇതിനിടെയാണ് സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിനിടെ കോവിഡ് പോസിറ്റീവായ മലയാളിക്ക് യുഎഇയില്‍ അപൂര്‍വ്വ സമ്മാനാനം ലഭിച്ചുവെന്ന റിപ്പോര്‍ട്ടും പുറത്തു വരുന്നത്.

നസീര്‍ വാടനപ്പള്ളിക്ക്
ദുബായിലെ കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായ വ്യക്തിയായിരുന്നു സാമുഹ്യ പ്രവര്‍ത്തകനായ നസീര്‍ വാടനപ്പള്ളി. ദുബൈ നാഇഫിലും മറ്റും കോവിഡ് ബാധ സംശയിക്കുന്നവരെ പരിശോധനക്ക് വിധേയമാക്കാനും ഇവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിലും വലിയ പങ്ക് വഹിച്ച വ്യക്തിയായിരുന്നു നസീര്‍ വാടാനപ്പള്ളി.

കോവിഡ് ബാധ
ഈ പ്രവര്‍ത്തനങ്ങള്‍ക്ക് ദുബൈ ഇന്ത്യൻ കോൺസുലേറ്റിന്റെ അഭിനന്ദനവും ഇദ്ദേഹത്തെ തേടിയെത്തിയിരുന്നു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ഇദ്ദേഹത്തിനും പിന്നീട് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. പതിമൂന്നു ദിവസം നീണ്ട ചികിൽസയ്ക്കൊടുവില്‍ സുഖംപ്രാപിച്ച നസീറിനെ തേടി ഒരു അപൂര്‍വ്വ സമ്മാനമാണ് കഴിഞ്ഞ ദിവസം എത്തിയത്.

ആദരം
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുടെ പേരിലുള്ള ഫൌണ്ടേഷന്‍റെ ആദരത്തിനാണ് നസീര്‍ അര്‍ഹനായത്.
തനിക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരമാണിതെന്നാണ് നസീര്‍ അംഗീകാരത്തേക്കുറിച്ച് പ്രതികരിക്കുന്നത്. ദുബായ് പോലീസ് സെക്യൂരിറ്റി വിംഗിന്റെ നേതൃത്വത്തിലാണ് കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സന്നദ്ധ സേവകരെ ഏകോപിപ്പിക്കുന്നത്.

ഏറ്റവും വലിയ അംഗീകാരം
കഷ്ടത അനുഭവിക്കുന്ന നമ്മുടെ സഹോദരങ്ങൾക്ക് എന്നെകൊണ്ട് കഴിയാവുന്ന സഹായങ്ങൾ ചെയ്യുവാൻ കഴിയണമേ എന്ന പ്രാർത്ഥന മാത്രമേ എനിക്കുള്ളൂവെന്നും എന്റെ സാമൂഹ്യ പ്രവർത്തന കാലത്തിനിടയിൽ ലഭിച്ച ഏറ്റവും വലിയ അംഗീകാരമാണിതെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. നസീര്‍ വാടനപള്ളിയുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

എന്നെയും തേടിയെത്തി
ദുബായ് പോലീസ് സെക്യൂരിറ്റി വിംഗിന്റെ കൂടെ കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളിൽ വളണ്ടിയേഴ്സായി സേവനമനുഷ്ടിക്കുമ്പോൾ കോവിഡ് പോസിറ്റീവായ വളണ്ടീയേർസ്സിന് ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഫൗണ്ടേഷൻ നൽകിയ ഗിഫ്റ്റ് ഇന്ന് എന്നെയും തേടിയെത്തി.

നന്ദി അറിയിക്കുന്നു
എന്റെ സാമൂഹ്യ പ്രവർത്തന കാലത്തിനിടയിൽ ലഭിച്ച ഏറ്റവും വലിയ അംഗീകാരമാണിത്.അൽഹംദുലില്ലാഹ്. കഷ്ടത അനുഭവിക്കുന്ന നമ്മുടെ സഹോദരങ്ങൾക്ക് എന്നെകൊണ്ട് കഴിയാവുന്ന സഹായങ്ങൾ ചെയ്യുവാൻ കഴിയണമേ എന്ന പ്രാർത്ഥന മാത്രമേ എനിക്കുള്ളൂ. ഈ ഒരു കാലത്ത് എനിക്കൊപ്പം സഹായവുമായി നിന്ന എല്ലാവർക്കും ഞാൻ എന്റെ നന്ദി അറിയിക്കുന്നു.

ഭരണാധികാരികള്‍ക്കും
യുഎഇ ഭരണാധികാരി എച്ച് എച്ച് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ, യുഎഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ എച്ച് എച്ച് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവരോട് എന്റെ ആത്മാർത്ഥവും ഹൃദയംഗമവുമായ നന്ദി. ദുബായ് ഹെൽത്ത് അതോറിറ്റിയുടെ മുഴുവൻ ടീമിനും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

നായിഫ് മേഖലയിൽ
മലയാളികള്‍ക്കിടയില്‍ വ്യാപകമായി കോവിഡ് ആശങ്ക സൃഷ്ടിച്ച നായിഫ് മേഖലയിൽ ആദ്യ ഇടപെടൽ നടത്തിയ സാമൂഹ്യപ്രവർത്തകനാണ് നസീർ വാടാനപ്പള്ളി. ഇവിടുത്തെ പ്രവര്‍ത്തനങ്ങള്‍ക്കിടയിലായിരുന്നു ഇദ്ദേഹത്തിന് അസുഖം പിടിപെട്ടതത്. തുടര്‍ന്ന് ദുബായ് വിപിഎസ് മെഡിയോർ ആശുപത്രിയിലായിരുന്നു ചികിത്സ.

യാത്രയാക്കിയത്
തുടർച്ചയായ രണ്ടാമത്തെ പരിശോധനയിലും ഫലം നെഗറ്റീവായതോടെ കഴിഞ്ഞ മാസം പതിനെട്ടോടെ ആശുപത്രിയിൽ നിന്നും ഡിസ്ചാര്‍ജ്ജായി. കയ്യടികളോടെയായിരുന്നു ആരോഗ്യപ്രവത്തകരും ജീവനക്കാരും ഇദ്ദേഹത്തെ യാത്രയാക്കിയത്. ആരോഗ്യപ്രവർത്തകരുടെ ത്യാഗത്തിന്റെ നേർക്കാഴ്ചയ്ക്ക് ആശുപത്രി ജീവിതം അവസരം ഒരുക്കിയെന്നും മുൻകരുതലുകളോടെ ദുരിതകാലത്തു വീണ്ടും കർമനിരതനാകാനാകുമെന്നായിരുന്നു അന്ന് അദ്ദേഹം പ്രതികരിച്ചത്.












Click it and Unblock the Notifications