'മമ്മൂക്കയോട് ഹൃദയത്തിൻ്റെ ഭാഷയിൽ ക്ഷമ ചോദിക്കുന്നു', മമ്മൂട്ടിക്ക് ലക്ഷദ്വീപിൽ നിന്ന് കത്ത്
കേന്ദ്രം നിയോഗിച്ച അഡ്മിനിസ്‌ട്രേറ്ററുടെ വിചിത്ര ഭരണ പരിഷ്‌കാരങ്ങള്‍ക്ക് എതിരെ മലയാളികള്‍ ഒറ്റക്കെട്ടായി ലക്ഷദ്വീപിനൊപ്പം നില്‍ക്കുകയാണ്. മലയാള സിനിമയിലെ നിരവധി താരങ്ങള്‍ സേവ് ലക്ഷദ്വീപ് ക്യാംപെയിനൊപ്പം അണി ചേര്‍ന്നു. എന്നാല്‍ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും പ്രതികരിക്കാത്തതിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
അതിനിടെ ലക്ഷദ്വീപ് സ്വദേശിയായ മുഹമ്മദ് സ്വാദിഖ് മമ്മൂട്ടിക്ക് എഴുതിയ തുറന്ന കത്ത് വൈറലായിരുന്നു. മമ്മൂട്ടിക്ക് ലക്ഷദ്വീപില്‍ നിന്നും ലഭിച്ച ആദ്യത്തെ പ്രതിഫലം ഓര്‍മ്മപ്പെടുത്തിക്കൊണ്ടുളളതായിരുന്നു കത്ത്. പിന്നാലെ മമ്മൂട്ടി ലക്ഷദ്വീപിന് നല്‍കിയ സഹായത്തെ കുറിച്ച് പറഞ്ഞ് അദ്ദേഹത്തിന്റെ പിആര്‍ഒ റോബര്‍ട്ട് ജിന്‍സും രംഗത്ത് എത്തി. ഇതോടെ മുഹമ്മദ് സ്വാദിഖ് പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ്.
മുഹമ്മദ് സ്വാദിഖിന്റെ കുറിപ്പ് വായിക്കാം: ' മമ്മുക്കയ്ക്ക് ലക്ഷദ്വീപിൽ നിന്ന് ഞാനൊരു ഒരു തുറന്ന കത്തെഴുതിയിരുന്നു... ലക്ഷദ്വീപ് വിഷയത്തിൽ മമ്മൂക്ക പ്രതികരിക്കുന്നില്ല എന്ന് ആക്ഷേപമുയർന്ന സാഹചര്യത്തിൽ പല ഓൺലൈൻ മാധ്യമങ്ങളിലും പത്രങ്ങളിലും ആ ലെറ്റർ ഒരു വാർത്തയായ് മാറുകയും ചെയ്തിരുന്നു.
മമ്മുക്കയോടുള്ള ഇഷ്ട്ടം ഒന്ന് തന്നെയാണ് അത്തരത്തിൽ ഒരു തുറന്ന കത്തെഴുതാൻ എന്നെ പ്രേരിപ്പിച്ചത്.
മലയാളി സമൂഹം ഒന്നടങ്കം ലക്ഷദ്വീപിന് പിന്തുണ പ്രഖ്യാപിച്ചപ്പോൾ ഞങ്ങൾ ഇഷ്ട്ടപ്പെടുന്ന മലയാളത്തിൻ്റെ മഹാനടൻ്റെ പിന്തുണ ആഗ്രഹിച്ചു എന്നത് കൊണ്ട് മാത്രം. ശേഷം മമ്മുക്കയുടെ international fans association പ്രസിഡൻ്റും PROയും കൂടിയായ റോബർട്ട് കുര്യാക്കോസുമായ് സംസരിക്കാൻ അവസരം ലഭിച്ചപ്പോഴാണ് നമ്മുടെ ചിന്തകൾക്കുമപ്പുറമാണ് ലക്ഷദ്വീപിനോടുള്ള മമ്മുക്കാടെ കരുതൽ എന്ന് മനസിലാക്കാൻ സാധിച്ചത്.
കാഴ്ച്ച 2006/07 എന്ന പദ്ധതി യുടെ ഭാഗമായി അങ്കമാലി ലിറ്റിൽ ഫ്‌ളവർ ഹോസ്പിറ്റൽ എന്ന ദക്ഷിണ ഭാരതത്തിലെ ഏറ്റവും വലിയ കണ്ണാശുപത്രികളിൽ ഒന്നുമായി ചേർന്ന്, ഇന്ത്യ കണ്ട ഏറ്റവും വലിയ സൗജന്യ നേത്ര ചികത്സ പദ്ധതിയുടെ ഭാഗമായ് മമ്മുക്ക ഒരു മെഡിക്കൽ സംഘത്തെ ലക്ഷദ്വീപിലേക്ക് അയച്ചരിന്നു. കാഴ്ച്ച പദ്ധതി കേരളത്തിൽ വിഭാവനം ചെയ്തിരുന്നതാണെങ്കിലും മമ്മൂക്കയുടെ പ്രത്യേക താല്പര്യം മുൻ നിർത്തിയാണ് പദ്ധതി ലക്ഷദ്വീപിലേക്ക് വ്യാപിപ്പിച്ചത്.
പതിനഞ്ച് അംഗ മെഡിക്കൽ സംഘം ഒരാഴ്ച ഇവിടെ ചെലവഴിച്ഛ് എല്ലാ ദ്വീപുകളിലും കയറി ഇറങ്ങി നൂറു കണക്കിന് ആളുകളെ പരിശോധിച്ച്, മൂന്നൂറോളം പേരെ ഇവിടെ തന്നെ ശാസ്ത്രക്രിയക്ക് വിധേയരാക്കി എന്നും റോബർട്ടിൽ നിന്നും അറിയാൻ സാധിച്ചു. ഫേസ്ബുക്ക് പോസ്റ്റിൻ്റെ പിന്തുണക്കുമപ്പുറമാണ് മമ്മുക്കയ്ക്ക് ലക്ഷദ്വീപിനോടുള്ള കരുതൽ എന്ന് മനസിലാക്കി തന്നതിനും ഒരായിരം നന്ദി.
വരും നാളുകളിൽ മമ്മുക്കടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ടെലി മെഡിസിൻ സിസ്റ്റം ലക്ഷദ്വീപിൽ കോർഡിനേറ്റ് ച്ചെയ്യണമെന്നും ഭാവിയിൽ ഇത്തരം പരിപാടികൾക്ക് എല്ലാ വിധ പിന്തുണ ഉണ്ടാവണമെന്നും കൂടി അദേഹം ആവശ്യപ്പെട്ടു. എന്തായാലും അന്നതെ 10 രൂപയുടെയും ബിരിയാണിയുടെയും സ്നേഹം ഇരട്ടിയായ് അങ്ങ് ഞങ്ങൾക്ക് തിരിച്ച് തരുന്നു എന്നറിയാൻ സാധിച്ചതിലും ഒരു പാട് സന്തോഷം. കത്ത് മമ്മുക്ക കണ്ടിരുന്നതായും അറിയാൻ കഴിഞ്ഞു.,
Recommended Video
ആരെയും വേദനിപ്പിക്കാനായിട്ടല്ല കത്തെഴുതിയത്... മമ്മുക്കക്കോ മമ്മുക്കയുമായ് ബന്ധപ്പെട്ട ആർക്കെങ്കിലും ആ കത്ത് കാരണം മാനസികമായ് ബുദ്ധിമുട്ട് ഉണ്ടാക്കിയെങ്കിൽ ഹൃദയത്തിൻ്റെ ഭാഷയിൽ ക്ഷമ ചോദിക്കുന്നു! തെറ്റ് മനസിലാക്കിയാൽ അത് തിരുത്തേണ്ടതും ഒരു ധർമ്മമാണെന്ന് മനസിലാക്കുന്നത് കൊണ്ട് തന്നെയാണ് ഈ മറുപടി കുറിപ്പ് ....! മലയാള മണ്ണിൻ്റെ പിൻബലത്തോടെ നാടിനായുള്ള പോരാട്ടം തുടരുക തന്നെ ചെയ്യും. സസ്നേഹം.. മുഹമ്മദ് സ്വാദിക്ക് കവരത്തി ലക്ഷദ്വീപ്.