പോലീസിനെ ആ പ്രേതബാധയിൽ നിന്നൊഴിപ്പിക്കാൻ.. പോലീസിനെതിരെ പരിഹാസവുമായി ജോയ് മാത്യു!
തിരുവനന്തപുരം: 2016ല്‍ സംസ്ഥാനത്ത് അധികാരത്തില്‍ എത്തിയ ശേഷം നിരവധി തവണയാണ് പോലീസിന്റെ പേരില്‍ പിണറായി സര്‍ക്കാരിന് പഴി കേള്‍ക്കേണ്ടി വന്നത്. പോലീസ് അതിക്രമങ്ങളുടേയും കസ്റ്റഡി മരണങ്ങളുടേയും എണ്ണമറ്റ ഉദാഹരങ്ങള്‍ ഇക്കാലയളവിലുണ്ടായി. ഓരോ ദിവസവും പുതിയ വാര്‍ത്തകള്‍ പുറത്ത് വന്നുകൊണ്ടുമിരിക്കുന്നു.
ഈ സര്‍ക്കാരിന്റെ കാലത്തെ ആദ്യത്തെ കസ്റ്റഡി മരണം നടക്കുമ്പോള്‍ പിണറായി വിജയന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് നാല് മാസം പോലും തികഞ്ഞിരുന്നില്ല. വണ്ടൂര്‍ സ്വദേശിയായ അബ്ദുള്‍ ലത്തീഫില്‍ നിന്ന് തുടങ്ങി 17കാരന്‍ വിനായകനും വരാപ്പുഴയിലെ ശ്രീജിത്തും ഏറ്റവും ഒടുവില്‍ നെടുങ്കണ്ടത്തെ രാജ്കുമാറും പോലീസ് ക്രൂരതയുടെ രക്തസാക്ഷികളായി. ഈ സാഹചര്യത്തിൽ കേരള പോലീസിനെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചും പരിഹസിച്ചും രംഗത്ത് വന്നിരിക്കുകയാണ് നടനും സംവിധായകനുമായ ജോയ് മാത്യു.

ഉരുട്ടൽ എന്ന സാംക്രമിക രോഗം
നെടുങ്കണ്ടം മുൻനിർത്തി പോലീസ് ലൈബ്രറി അത്യാവശ്യം എന്ന തലക്കെട്ടിലാണ് കുറിപ്പ്. പൂർണരൂപം വായിക്കാം: ''ഉരുട്ടൽ എന്ന സാംക്രമിക രോഗം പ്രശസ്തമായ സ്കോട്ലാന്റ് യാർഡ് പോലീസ് അക്കാദമിയിൽ നിന്നും വന്നതല്ല. കാരണം അവരുടെ സിലബസ്സിൽ ഷെർലക് ഹോംസിനെപ്പോലെ തലച്ചോർ ഉപയോഗിച്ച് കേസ് കണ്ടുപിടിക്കുന്ന രീതികളാണുള്ളത്. തടിമിടുക്കും ക്രിമിനൽ വാസനയുമുള്ളവരെ പോലീസിൽ ചേർത്തുകൊണ്ടായിരുന്നല്ലോ ആദ്യകാലത്ത് നമ്മുടെ നാട് പോലീസ് സേനയെ ഉണ്ടാക്കിയത്.

പൊലീസിലെ കുറ്റകൃത്യങ്ങളുടെ തമ്പുരാൻ
മർദ്ദക വീരന്മാരായ കുട്ടൻ പിള്ളമാരും എസ് ഐ ഏമാന്മാരും കാലന്റെ റോളിൽ തിളങ്ങിയ കാലം. അതൊന്ന് മാറ്റിയെടുക്കാനായിരുന്നിരിക്കണം ഐ പി എസ് നേടി വന്ന ഒരാളെ അന്നത്തെ മുഖ്യമന്ത്രി പ്രശസ്തമായ സ്കോര്ട്ട്ലാന്റ് യാർഡ് പോലീസ് അക്കാദമിയിലേക്ക് സർക്കാർ ചിലവിൽ അയച്ചത്. എന്നാൽ അയച്ച ആളാവട്ടെ സ്കോർട്ട് ലാന്റ് പോലീസിനെപ്പോലും തന്റെ ക്രിമിനൽ ബുദ്ധി കാണിച്ചു ഞെട്ടിച്ചുവത്രെ.അയാളാണ് കേരള പൊലീസിലെ കുറ്റകൃത്യങ്ങളുടെ തമ്പുരാൻ എന്ന് പേരെടുത്ത ജയറാം പടിക്കൽ എന്ന ബഹുവ്രീഹി.

അടുക്കളയിലെ ഉലക്കയിൽ കണ്ണുകൾ ഉടക്കി
മര്യാദക്ക് ക്ലാസ്സിൽ പോകാതെ,ചുമ്മാ കറങ്ങിയടിച്ചു കേരളത്തിൽ തിരിച്ചെത്തിയ പടിക്കൽ തബ്രാനു ആദ്യം നേരിടേണ്ടി വന്നത് നക്സലൈറ്റുകളെയാണ്. എന്നാൽ നക്സലൈറ്റുകളെ ശരിയാക്കാൻ നിലവിലുള്ള തന്റെ ക്രിമിനൽ ബുദ്ധി മതിയാകില്ല എന്ന് ബോധ്യപ്പെട്ടപ്പോഴാണ് ജന്മവൈകല്യങ്ങളിൽ എവിടെയോ മറഞ്ഞു കിടന്ന കിരാത ബുദ്ധി അയാളിലുണർന്നത്. അതു അടുക്കളയിലെ ഉലക്കയിൽ കണ്ണുകൾ ഉടക്കിയപ്പോഴായിരിക്കണം. കൂട്ടിനു ലക്ഷ്മണയെപ്പോലെയും പുലിക്കോടനെപ്പോലെയുമുള്ള ക്രിമിനൽ ഉദ്യോഗസ്ഥരെയും കിട്ടി..

വിവിധങ്ങളായ പീഡനമുറകൾ
അപ്പോഴേക്കും അതു പരീക്ഷിക്കാൻ പാകത്തിൽ രാജ്യത്ത് അടിയന്തരാവസ്ഥയും വന്നു ചേർന്നു. അന്നത്തെ മുഖ്യമന്ത്രി കരുണാകരൻ, പടിക്കലിനും സഹ ക്രിമിനലുകൾക്കും രാഷ്ട്രീയ തടവുകാർക്ക് മേൽ എന്തും പരീക്ഷിക്കാനുള്ള ലൈസൻസും കൊടുത്തു എന്നത് കേരള ജനതക്ക് അറിയുന്ന ചരിത്രം. അങ്ങിനെ പോലീസിലെതന്നെ ഗുണ്ടകളായ പോലീസുകാരെ വെച്ചു തടവുകാരുടെ മേൽ വിവിധങ്ങളായ പീഡനമുറകൾ പരീക്ഷിച്ചു തുടങ്ങി.

രാജനെന്ന യുവാവിന്റെ ഉരുട്ടിക്കൊല
ഉലക്കകൾക്ക് അങ്ങിനെ ആദ്യമായി നമ്മുടെ നാട്ടിൽ ഡിമാന്റുണ്ടായി. മനുഷ്യ ജീവനോ വിലയില്ലാതെയുമായി എന്നതാണ് കേരളത്തിലെ അടിയന്തിരാവസ്ഥകാലം എന്ന് പറയാം. എഞ്ചിനിയറിഗ് കോളജ് വിദ്യാർഥി രാജൻ മാത്രമായിരുന്നില്ല ഈ പരീക്ഷണത്തിൽ കൊല്ലപ്പെട്ടത്. ഈച്ചര വാര്യർ എന്ന ഒരു പിതാവ് നിയമയുദ്ധം നടത്തിയത് കൊണ്ട് രാജനെന്ന യുവാവിന്റെ ഉരുട്ടിക്കൊല ലോകമറിഞ്ഞു. ജയറാം പടിക്കലിന്റെയും സംഘത്തിന്റെയും ഉരുട്ടൽ ക്രിയയിൽ മരണപ്പെട്ടവർ ഇനിയുമുണ്ടാകാം. ജീവച്ഛവങ്ങളായി പലരും ഇപ്പോഴും നമുക്കിടയിലുണ്ട് എന്നതും ഓർക്കുക.

അല്ലെങ്കിൽ പിന്നെന്ത് പോലീസ്
രണ്ടെണ്ണം പൊട്ടിക്കാതെ ഒരു കള്ളനും സത്യം പറയില്ല എന്ന് എല്ലാവർക്കും അറിയാം, അതു പൊലീസിന് നമുക്ക് വകവെച്ചു കൊടുത്തേ പറ്റൂ. അല്ലെങ്കിൽ പിന്നെന്ത് പോലീസ്! എന്നാൽ സാക്ഷാൽ ക്രിമിനലുകൾ പോലീസിൽ കയറിപ്പറ്റിയാൽ അതു വിവരവും വിവേകവുമുള്ള പോലീസ് സേനയിലെ കുറച്ചെങ്കിലും പേർക്ക് അപമാനമാണ്. ഇക്കാലത്തു ബിരുദദാരികളോ അതിലധികം പഠിച്ചവരോ പോലീസിലുണ്ട്. അവർക്ക് സാഹിത്യവും ചരിത്രവും നിയമവും സാമ്പത്തിക ശാസ്ത്രവും അറിയുമായിരിക്കും.

ജയറാം പടിക്കലിന്റെ പ്രേതം
പക്ഷെ മനുഷ്യശരീരത്തെപ്പറ്റിയോ അതിലെ ആന്തരികാവയവങ്ങളെപ്പറ്റിയോ എവിടെയൊക്കെ ക്ഷതമേല്പിച്ചാൽ എന്തെല്ലാം അപകടങ്ങൾ സംഭവിച്ചേക്കാം എന്നതിനെക്കുറിച്ചോ അറിവില്ല എന്നാണ് കസ്റ്റഡി മരണങ്ങളിൽ നിന്നും നാം മനസ്സിലാക്കേണ്ടത്. അതൊക്കെയാണ് യൂറോപ്പിലൊക്കെ പോലീസ് അക്കാദമികളിൽ പഠിപ്പിക്കുന്നത്. അതിനാൽ ജയറാം പടിക്കലിന്റെ പ്രേതം ആവേശിച്ചിട്ടുള്ള പോലീസ് ഉദ്യോഗസ്ഥരെ ആ പ്രേതബാധയിൽ നിന്നൊഴിപ്പിക്കാൻ രണ്ടു വഴികളേയുള്ളൂ.

ഉലക്കകൾ നിരോധിക്കുക
ഒന്നുകിൽ നാട്ടിലെ ഉലക്കകൾ നിരോധിക്കുക. അല്ലെങ്കിൽ ഡി ജി പി പ്രസ്താവിച്ചത് നടപ്പിലാക്കുക. ആദ്യം പറഞ്ഞത് നടക്കില്ല, രണ്ടാമത് പറഞ്ഞതാണ് കുറച്ചുകൂടി പ്രായോഗികം അതായത്, പോലീസ് സ്റ്റേഷനുകളിൽ ലൈബ്രറികൾ തുടങ്ങാൻ പോകുന്നതായി നമ്മുടെ ഡി ജി പി കഴിഞ്ഞ ദിവസം പ്രസ്താവിച്ചു കണ്ടു,കിടിലൻ ആശയം തന്നെ. ശ്രദ്ധിക്കുക, പോലീസുകാർക്ക് വായിക്കാനല്ല, അവർക്ക് പിടിപ്പത് ജോലിയുണ്ടല്ലോ, പരാതിക്കാർക്ക് കാത്തിരിപ്പിന്റെ ബോറടി ഒഴിവാക്കാനും വിജ്ഞാന വർധനക്കുമാണത്രെ ലൈബ്രറി!

ഭരണ കർത്താക്കളുടെ വാപൊളിച്ചു ചിരിക്കുന്ന ചിത്രവും
അവിടെയാണ് എനിക്ക് ഒരു നിർദ്ദേശം നൽകാനുള്ളത് . കേരളാപോലീസിന്റെ ഉരുട്ടൽ അടക്കമുള്ള വിവിധങ്ങളായ ഭേദ്യമുറകൾ സചിത്ര പുസ്തകങ്ങളായി വായിക്കാൻ കൊടുക്കുക. അതിൽ പഴയകാല മർദ്ദക വീരന്മാരായ കുട്ടൻ പിള്ള ഹെഡുകള് മുതൽ നേരത്തെ സൂചിപ്പിച്ച ഉരുട്ടൽ മാഫിയ സംഘങ്ങളും തുടങ്ങി ഇതാ ഇപ്പോൾ എത്തി നിൽക്കുന്ന നെടുങ്കണ്ടം വരെയുള്ള ക്രിമിനലുകളുടെ ചിത്രങ്ങളും അവർ നൽകിയ സംഭാവനകളും പ്രതിപാദിക്കണം. അക്കാലങ്ങളിലേ ഭരണ കർത്താക്കളുടെ വാപൊളിച്ചു ചിരിക്കുന്ന ചിത്രവും അതോടൊപ്പം ചേർക്കണമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

മാവേലി നാടാകുവാനുമുള്ള ഒരു വൻ സാധ്യത
പരാതിക്കാർ ഈ ലൈബ്രറിയിലെ ആദ്യ സന്ദർശനം കൊണ്ട് തന്നെ സൽസ്വഭാവികൾ ആയിമാറാനും അങ്ങിനെ നമ്മുടെ നാട് '' കള്ളവുമില്ല ചതിയുമില്ല 'എന്ന മട്ടിൽ ഒരു മാവേലി നാടാകുവാനുമുള്ള ഒരു വൻ സാധ്യതയാണ് ഇതിലൂടെ നമുക്ക് കൈവരുന്നത്. ഇതും പോരെങ്കിൽ കേരളാപോലീസിന്റെ കുപ്രസിദ്ധിക്ക് തിലകക്കുറിയായ പോലീസ് സ്റ്റേഷനുകളും പീഡന കേന്ദ്രങ്ങളും മ്യൂസിയങ്ങളായി സംരക്ഷിക്കേണ്ടതുമാണ്. സ്‌കോട്ട് ലാന്റ് യാർഡ് പോലീസ് അക്കാദമി വേണെങ്കിൽ ഇവിടെ വന്നു കണ്ടുപഠിക്കട്ടെ'' എന്നാണ് പോസ്റ്റ് അവസാനിക്കുന്നത്.
-
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
‘കേരള ഇലക്ഷൻ ലീഗി’ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച് -
'മാധ്യമങ്ങളാൽ നിർമ്മിക്കപ്പെട്ട ബിംബമല്ല പിണറായി വിജയൻ, സച്ചിദാനന്ദന്റേത് അരാഷ്ട്രീയ വാദം'; ബി ഉണ്ണികൃഷ്ണൻ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
ഉള്ളത് 84 രൂപ, ഭൂമിയില്ല, തൊഴിലില്ല- കേരളത്തിലെ ആസ്തി കുറഞ്ഞ സ്ഥാനാര്‍ഥി ഏറ്റുമാനൂരിലുണ്ട് -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ് -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം












Click it and Unblock the Notifications