അത്ര ആവേശം വേണ്ട; തുടക്കം തന്നെ പിഴച്ച് സുധാകരൻ, അതൃപ്തി അറിയിച്ച് ഹൈക്കമാൻഡ്
തുടക്കം മുതൽ ഏറെ സാധ്യത കൽപ്പിക്കപ്പെട്ട കെ സുധാകരനിൽ തന്നെയാണ് ഹൈക്കമാൻഡ് തീരുമാനം ചെന്ന് അവസാനിച്ചത്
തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിലേറ്റ തോൽവിക്ക് പിന്നാലെ കോൺഗ്രസ് പാർട്ടിക്കുള്ളിൽ തന്നെ വെല്ലുവിളി നേരിടുകയാണ്. ഇതിനിടയിൽ ഏറെ അനിശ്ചിത്വത്തങ്ങൾക്കും ചർച്ചകൾക്കും ഒടുവിലാണ് പുതിയ പ്രതിപക്ഷ നേതാവിനെ തീരുമാനിക്കാൻ ഹൈക്കമാൻഡിന് ആയത്. കെപിസിസി അധ്യക്ഷനാരാകുമെന്ന് ചോദ്യം പിന്നെയും നീണ്ടു. ഒടുവിൽ തുടക്കം മുതൽ ഏറെ സാധ്യത കൽപ്പിക്കപ്പെട്ട കെ സുധാകരനിൽ തന്നെയാണ് ഹൈക്കമാൻഡ് തീരുമാനം ചെന്ന് അവസാനിച്ചത്.

എന്നാൽ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം പാർട്ടി കേന്ദ്ര നേതൃത്വത്തിന്റെ ഭാഗത്ത് നിന്ന് ഇതുവരെ ഉണ്ടായിട്ടില്ല. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരീഖ് അൻവർ കെ സുധാകരനെ വിളിച്ച് അറിയിക്കുക മാത്രമാണ് ചെയ്തത്. ഹൈക്കമാൻഡ് ഇത്തരത്തിലൊരു പ്രഖ്യാപനം നടത്തുന്നതിന് മുൻപ് കെ സുധാകരൻ പരസ്യ പ്രതികരണങ്ങളുമായി രംഗത്തെത്തിയത് തുടക്കം തന്നെ പിഴയ്ക്കാൻ കാരണമായി.

ഗ്രൂപ്പ് സമ്മർദ്ദങ്ങളെയെല്ലാം മറികടന്നായിരുന്നു സുധാകരൻ തന്നെ വരട്ടെയെന്ന ഹൈക്കമാൻഡ് തീരുമാനം. അതുകൊണ്ട് തന്നെ പാർട്ടിക്കുള്ളിലെ പ്രശ്നങ്ങൾ അങ്ങനെ തന്നെ നിലനിൽക്കുമ്പോൾ സുരേന്ദ്രന്റെ ഭാഗത്ത് നിന്നുണ്ടായത് അച്ചടക്ക ലംഘനമായാണ് വിലയിരുത്തപ്പെടുന്നത്. താരീഖ് അൻവർ തന്നെ സുധാകരനെ ഫോണിൽ വിളിച്ച് ഹൈക്കമാൻഡ് അതൃപ്തി അറിയിച്ചു.

സംസ്ഥാനത്തെ കോണ്‍ഗ്രസിനെ തിരികെ കൊണ്ടുവരുമെന്നായിരുന്നു കെ സുധാകരന്റെ ആദ്യ പ്രതികരണം. അര്‍ഹതയും കഴിവുമുള്ളവരെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവരും. ഗ്രൂപ്പിന് മുകളിലാണ് പാര്‍ട്ടിയെന്ന് വിശ്വിസിക്കുന്നെന്നും കോണ്‍ഗ്രസിന്റെ അണികള്‍ തീരുമാനം സ്വീകരിക്കുമെന്നും സുധാകരന്‍ പറഞ്ഞു. പാര്‍ട്ടിക്ക് വേണ്ടി അക്ഷീണം പ്രവര്‍ത്തിക്കും. എന്നില്‍ പാര്‍ട്ടി അര്‍പ്പിച്ച വിശ്വാസം സംരക്ഷിക്കുമെന്നും എല്ലാ നേതാക്കളെയും ഒന്നിച്ചുകൊണ്ടു പോകുമെന്നും കെ സുധാകരന്‍ വ്യക്തമാക്കി.

സംസ്ഥാനത്തെ മുതിർന്ന നേതാക്കളായ രമേശ് ചെന്നിത്തിലയും ഉമ്മൻചാണ്ടിയും കെപിസിസി അധ്യക്ഷന്റെ കാര്യത്തിൽ അഭിപ്രായം പറയില്ലെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. ഇവർ നേതൃത്വം നൽകുന്ന എ, ഐ ഗ്രൂപ്പുകൾ സുധാകരൻ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് എത്തുന്നതിൽ താൽപര്യമില്ലാത്തവരുമായിരുന്നു. മുല്ലപ്പള്ളിയും അധ്യക്ഷ സ്ഥാനത്തിന്റെ കാര്യത്തിൽ നിശബ്ദത തുടരുന്നതിനിടെയാണ് ഹൈക്കമാൻഡ് നിർണായ തീരുമാനം കൈകൊണ്ടത്.

ഇത്തരം പ്രശ്നങ്ങൾ നിലനിൽക്കെ മുതിർന്ന നേതാക്കളെ കൂടുതൽ പ്രകോപിപ്പിക്കുന്നതാകുമോ സുധാകരന്റെ നടപടിയെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. പാർട്ടി പ്രവർത്തകരെയും വിശ്വാസത്തിലെടുക്കേണ്ടതുണ്ട്. ഇതിനിടയിൽ സുരേന്ദ്രന്റേത് സ്വയം പ്രഖ്യാപിത സ്ഥാനാരോഹണം പോലെയായി എന്ന വിമർശനവുമുണ്ട്. സുധാകരന് പരസ്യ പിന്തുണ അറിയിച്ചിട്ടുണ്ടെങ്കിലു ഈ സാഹചര്യത്തില്‍ ഇരുവിഭാഗങ്ങളും എത്രത്തോളം സുധാകരനുമായി സഹകരിക്കുമെന്ന ആശങ്കയും ഹൈക്കമാന്റിനുണ്ട്.

അശോകന്‍ ചവാന്‍ സമിതിയുടെയും സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വറിന്റെയും റിപ്പോര്‍ട്ട് പരിഗണിച്ചാണ് വര്‍ക്കിംഗ് പ്രസിഡന്റ് കൂടിയായ കെ സുധാകരനെ ഹൈക്കമാന്‍ഡ് കെപിസിസി അധ്യക്ഷനായി തെരഞ്ഞെടുത്തത്. എംഎല്‍എമാര്‍ എംപിമാര്‍ രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള നേതാക്കളുടെ അഭിപ്രായം തേടിയാണ് ചവാന്‍ സമിതിയും താരീഖ് അന്‍വറും റിപ്പോര്‍ട്ട് തയ്യാറാക്കിയത്.












Click it and Unblock the Notifications