ശശി തരൂരിന്‍റെ പിന്തുണയും സുധാകരന്?; എഐസിസിയും ഉറപ്പിച്ചു, ഇനി ഔദ്യോഗിക പ്രഖ്യാപനം മാത്രം
ദില്ലി: പുതിയ കെപിസിസി അധ്യക്ഷന്‍റെ കാര്യത്തില്‍ ഉടന്‍ തീരുമാനം ഉണ്ടായേക്കില്ലെന്ന സൂചനകളാണ് ഇപ്പോള്‍ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. പ്രതിപക്ഷ നേതാവിനെ വളരെ പെട്ടെന്ന് പ്രഖ്യാപിക്കേണ്ടത് ആവശ്യമായിരുന്നു. എന്നാല്‍ കെപിസിസി അധ്യക്ഷന്‍റെ കാര്യത്തില്‍ അത്ര തിടുക്കം കാണ്ടേണ്ട ആവശ്യമില്ല.
അതുകൊണ്ട് തന്നെ എല്ലാവരോടുമായും കൂടിയാലോചനകളും അനുനയവും നടത്തിയതിന് ശേഷം പ്രഖ്യാപനം നടത്തിയാല്‍ മതിയെന്ന തീരുമാനത്തിലാണ് ഹൈക്കമാന്‍ഡ്. എന്നാല്‍ ഒരു പേരിലേക്ക് ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ ഏകദേശം എത്തിയെന്ന സൂചനകളും ഇപ്പോള്‍ പുറത്ത് വരുന്നുണ്ട്.
സൈനികര്‍ക്ക് ആവേശം നല്‍കി സേനാ മേധാവി ജനറല്‍ നരവനെയുടെ കശ്മീര്‍ സന്ദര്‍ശനം: ചിത്രങ്ങള്‍ കാണാം

ആദ്യ ഘട്ടങ്ങളില്‍ നടന്ന ചര്‍ച്ചകള്‍ക്ക് ശേഷം ഹൈക്കമാന്‍ഡ് കെ സുധാകരന്‍റെ പേര് കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് നിര്‍ദേശിച്ചുവെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. തീരുമാനം സംസ്ഥാന ഘടകത്തെ അറിയിക്കാന്‍ കേരളത്തിന്റെ ചുമതലയുള്ള താരീഖ് അന്‍വറിനെ ചുമതലപ്പെടുത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

തീരുമാനം ആയെങ്കിലും പ്രഖ്യാപനം ഉണ്ടാവില്ല. അതിന് മുന്നോടിയായി എല്ലാ നേതാക്കളുമായി താരീഖ് അന്‍വര്‍ കൂടിക്കാഴ്ച നടത്തും. കെ സുധാകരന്‍റെ നിയമനത്തെ എല്ലാ നേതാക്കളെ കൊണ്ടും അനുകൂലിപ്പിക്കാനായിരിക്കും താരീഖ് അന്‍വറിന്‍റെ ശ്രമം. പ്രഖ്യാപനം ഏകകണ്‌ഠേനെയാക്കാന്‍ ആണ് ദേശീയ നേതൃത്വം ശ്രമിക്കുന്നത്.

പുതിയ കെപിസിസി അധ്യക്ഷനായി കണ്ണൂര്‍ എംപി കൂടിയായ കെ സുധാകരനാണ് മുന്‍തൂക്കമെന്ന സൂചന നേരത്തെ തന്നെയുണ്ടായിരുന്നു. എ, ഐ ഗ്രൂപ്പുകള്‍ക്ക് അത്ര താല്‍പര്യമുള്ള പേരല്ല കെ സുധാകരനെങ്കിലും ഗ്രൂപ്പുകള്‍ക്ക് അതീതമായ പിന്തുണ അദ്ദേഹത്തിന് പാര്‍ട്ടിയിലുണ്ട്. അണികളും വിലയ തോതില്‍ കെ സുധാകരന് പിന്തുണ നല്‍കുന്നു.

കെ സി വേണുഗോപാല്‍, ശശി തരൂര്‍ അടക്കമുള്ള നേതാക്കള്‍ കെ സുധാകരന്റെ പേരിനൊപ്പമാണെന്നും ശ്രദ്ധേയമാണ്. ഹൈക്കമാന്‍ഡില്‍ നിര്‍ണ്ണായക സ്വാധീനമുള്ള കെസി വേണുഗോപാല്‍ കെ സുധാകരനെ പിന്തുണച്ചത് കോണ്‍ഗ്രസിലെ വരുംകാല ഉള്‍പ്പാര്‍ട്ടി രാഷ്ട്രീയ നീക്കങ്ങളില്‍ നിര്‍ണ്ണായകമാവും.

സുധാകരന്റെ പേരിലൂന്നി എല്ലാ മുതിര്‍ന്ന നേതാക്കളുമായും താരീഖ് അന്‍വര്‍ കൂടിക്കാഴ്ച നടത്തും. വലിയ തോതില്‍ എതിര്‍പ്പുകള്‍ ഏതെങ്കിലും നേതാക്കളില്‍ നിന്നും ഉയര്‍ന്നാല്‍ ദേശീയ അധ്യക്ഷ സോണിയ ഗാന്ധി തന്നെ വിഷയത്തില്‍ ഇടപെട്ടേക്കാം. തലമുറ മാറ്റമാണ് ലക്ഷ്യമെങ്കിലും മുതിര്‍ന്ന നേതാക്കളെ പിണക്കുന്നത് ശരിയല്ലെന്ന നിലപാടിലാണ് ഹൈക്കമാന്‍ഡ്.

വി ഡി സതീശനെ പ്രതിപക്ഷ നേതാവാക്കിയപ്പോള്‍ തങ്ങളെ അറിയിച്ചില്ലെന്ന പരാതി മുതിര്‍ന്ന നേതാക്കള്‍ക്കുണ്ടായിരുന്നു. പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് ഹൈക്കമാന്‍ഡിന് തുറന്ന സമീപനം ആണെന്ന ധാരണയിലായിരുന്നു രമേശ് ചെന്നിത്തല വീണ്ടും അവസരം തേടിയത്. എന്നാല്‍ വിഡി സതീശന്‍രെ പ്രഖ്യാപനം ചെന്നിത്തലയ്ക്കും അദ്ദേഹത്തിന് പിന്തുണ നല്‍കിയ ഉമ്മന്‍ചാണ്ടിക്കും ഒരു പോലെ തിരിച്ചടിയായി.

പുതിയ കെപിസിസി അധ്യക്ഷനൊപ്പം പുതിയ യുഡിഎഫ് കണ്‍വീനറേയും ഹൈക്കമാന്‍ഡ് തേടുന്നുണ്ട്. പത്തിലേറെ നേതാക്കളാണ് ഹൈക്കമാന്‍ഡിന്‍റെ പ്രാഥമിക പരിഗണനാ പട്ടികയിലുള്ളതെന്നാണ് സൂചന. കെവി തോമസ്, പിടി തോമസ്, കെ മുരളീധരന്‍ തുടങ്ങിയവരുടെ പേരുകള്‍ക്കാണ് ഇതില്‍ മുന്‍ഗണന.

ലോക് ഡൗണിന് ശേഷമായിരിക്കും താരീഖ് അന്‍വര്‍ കേരളത്തിലേക്ക് എത്തുക. കേരളത്തിലുടനീളം സഞ്ചരിക്കുന്ന താരിഖ് സംസ്ഥാന നേതാക്കൾക്കു പുറമേ പ്രാദേശിക നേതൃത്വവുമായും കൂടിക്കാഴ്ച. താഴേതട്ടില്ലുള്ള പ്രവര്‍ത്തകരുടെ അഭിപ്രായം തേടിയതിന് ശേഷം റിപ്പോര്‍ട്ട് ഹൈക്കമാന്‍ഡിന് സമര്‍പ്പിക്കും. ഇതിന് ശേഷം മാത്രമായിരിക്കും ഔദ്യോഗിക പ്രഖ്യാപനം.

ഇതോടൊപ്പം തന്നെ ഡിസിസി ഭാരവാഹികളുടെ പുനഃസംഘടനയും കോണ്‍ഗ്രസ് ലക്ഷ്യമിടുന്നുണ്ട്. മുഴുവന്‍ ഡിസിസി അധ്യക്ഷന്‍മാരേയും മാറ്റുമെന്ന സൂചന നേരത്തെ തന്നെ ഹൈക്കമാന്‍ഡ് നല്‍കിയിരുന്നു. ഇക്കാര്യത്തിലും ഗ്രൂപ്പുകള്‍ക്ക് അതീതമായ തീരുമാനനത്തിനാണ് മുന്‍തൂക്കം നല്‍കുന്നത്. കെപിസിസി അധ്യക്ഷനെ പ്രഖ്യാപിച്ചതിന് പിന്നാലെ ഡിസിസി ഭാരവാഹികളുടെ പ്രഖ്യാപനത്തിലേക്കും എഐസിസി കടക്കും.
ബോൾഡ് ആന്റ് ബ്യൂട്ടുഫുൾ ലുക്കിൽ നടി ഈഷ റബ്ബ , ചിത്രങ്ങൾ












Click it and Unblock the Notifications