കോഴിക്കോടിന് 3 മന്ത്രിമാര്‍, ഒപ്പം തൃശൂരും തിരുവനന്തപുരവും, വീണയും ബിന്ദുവും വന്നത് ഇങ്ങനെ
തിരുവനന്തപുരം: എല്‍ഡിഎഫ് മന്ത്രിസഭാ പ്രഖ്യാപനം വന്നപ്പോള്‍ ഒട്ടേറെ സസ്‌പെന്‍സുകളാണ് വന്നിരിക്കുന്നത്. കെകെ ശൈലജ മന്ത്രിസഭയില്‍ ഇല്ലാത്തത് തന്നെയാണ് ഏറ്റവും വലിയ സര്‍പ്രൈസ്. ഇത്തവണ പിണറായി സര്‍ക്കാരില്‍ മൂന്ന് വനിതാ മന്ത്രിമാരും ഉണ്ടാകും. സിപിഎമ്മില്‍ നിന്ന് രണ്ട് പേരാണ് വരുന്നത്. ഒരാള്‍ സിപിഐയില്‍ നിന്നാണ്. എന്നാല്‍ സിപിഎമ്മിന്റെ മന്ത്രിസ്ഥാനത്തിന് ചില കാര്യങ്ങളും വഴിയൊരുക്കിയിട്ടുണ്ട്. എന്തായാലും ഇത്തവണ വകുപ്പുകളുടെ കാര്യത്തില്‍ ചില ഞെട്ടിക്കലിന് സാധ്യതയുണ്ട്.
മുംബൈയില്‍ കനത്ത മഴ- ചിത്രങ്ങള്‍
കോഴിക്കോടിന് മൂന്ന് മന്ത്രിമാര്‍
രണ്ടാം പിണറായി സര്‍ക്കാരിന് കോഴിക്കോട് ജില്ലയില്‍ നിന്ന് മൂന്ന് മന്ത്രിമാരാണ് ഉള്ളത്. സിപിഎമ്മില്‍ നിന്ന് മുഹമ്മദ് റിയാസാണ് മന്ത്രിയാവുന്നത്. കോഴിക്കോട് സൗത്തില്‍ നിന്ന് ജയിച്ച അഹമ്മദ് ദേവര്‍കോവിലാണ് മറ്റൊരാള്‍. മൂന്നാമത്തേയാള്‍ എകെ ശശീന്ദ്രനാണ്. ഇതില്‍ രണ്ട് പേര്‍ ടേം വ്യവസ്ഥയില്‍ മന്ത്രിമാരാകുന്നത് കൊണ്ട് രണ്ടര വര്‍ഷം കഴിഞ്ഞാല്‍ മന്ത്രിമാരുടെ എണ്ണം ഒന്നായി കുറയും. കഴിഞ്ഞ തവണ ശശീന്ദ്രന് പുറമേ ടിപി രാമകൃഷ്ണനും മന്ത്രിസഭയിലുണ്ടായിരുന്നു.
തിരുവനന്തപുരവും തൃശൂരും
തിരുവനന്തപുരവും തൃശൂരും മൂന്ന് മന്ത്രിമാരെ കിട്ടിയ ജില്ലയാണ്. നേമത്ത് അഭിമാനാര്‍ഹമായ വിജയം നേടിയ വി ശിവന്‍കുട്ടിക്ക് മന്ത്രിസ്ഥാനം ഉറപ്പായിരുന്നു. അതുപോലെ തന്നെ കിട്ടി. അതേസമയം കടകംപള്ളി സുരേന്ദ്രനെ പുതുമുഖങ്ങളെന്ന നിബന്ധന തിരിച്ചടിയായി. ശിവന്‍കുട്ടിയെ കൂടാതെ ജിആര്‍ അനില്‍, ആന്റണി രാജു എന്നിവരാണ് തലസ്ഥാനത്ത് നിന്നുള്ള മന്ത്രിമാര്‍. ഇതില്‍ ആന്റണി രാജു ടേം വ്യവസ്ഥയിലാണ് മന്ത്രിയായത്. ഇവിടെയും ഒരു മന്ത്രി കുറയും. കെ രാധാകൃഷ്ണന്‍, ആര്‍ ബിന്ദു, കെ രാജന്‍ എന്നിവരിലൂടെ തൃശൂരിനും മൂന്ന് മന്ത്രിമാരെ കിട്ടി.
വീണയ്ക്ക് വഴിയൊരുങ്ങി
മേഴ്‌സിക്കുട്ടിയമ്മ തോല്‍ക്കുകയും ശൈജയെ മാറ്റി നിര്‍ത്തുകയും ചെയ്തതോടെയാണ് വീണാ ജോര്‍ജിനും ബിന്ദുവിനും മന്ത്രിസ്ഥാനത്തേക്ക് വഴിയൊരുങ്ങിയത്. അതേസമയം കൊയിലാണ്ടിയില്‍ നിന്ന് മികച്ച ജയം നേടിയ കോഴിക്കോട് പഞ്ചായത്ത് പ്രസിഡന്റായിരുന്ന കാനത്തില്‍ ജമീലയുടെ പേരും മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നു. പക്ഷേ അവസാന പട്ടികയില്‍ അവര്‍ പുറത്തായി. മേഴ്‌സിക്കുട്ടിയമ്മ വിജയിച്ചിരുന്നെങ്കില്‍ ശൈലജയ്‌ക്കൊപ്പം ചിലപ്പോള്‍ രണ്ട് പേരും തന്നെ മന്ത്രിമാരായി എത്തുമായിരുന്നു. എന്നാല്‍ കുണ്ടറയില്‍ തോറ്റതോടെ സിപിഎം തീരുമാനം എളുപ്പമായി. രണ്ട് പേരെയും പരിഗണിക്കേണ്ട എന്ന തീരുമാനത്തിലെത്തി.
ജലീലിനും കിട്ടിയില്ല
മന്ത്രിസ്ഥാനവും സ്പീക്കര്‍ പദവിയുമൊക്കെ ജലീല്‍ ലക്ഷ്യമിട്ടിരുന്നു. എന്നാല്‍ അതൊന്നും ഇത്തവണ കിട്ടിയില്ല. താക്കോല്‍ സ്ഥാനത്ത് ജലീല്‍ വരുമെന്നായിരുന്നു പ്രതീക്ഷിച്ചത്. എന്നാല്‍ മലപ്പുറത്ത് നിന്ന് ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തില്‍ ജയിച്ച വി അബ്ദുറഹ്മാനെയാണ് സിപിഎം മന്ത്രിയാക്കുന്നത്. താനൂരില്‍ നിന്നാണ് കടുത്ത പോരാട്ടത്തില്‍ അബ്ദുറഹ്മാന്‍ വിജയിച്ചത്. അതേസമയം പൊന്നാനിയില്‍ നിന്ന് ശ്രീരാമകൃഷ്ണന് പകരം നിന്ന് മത്സരിച്ച നന്ദകുമാറിന് മന്ത്രിസ്ഥാനം ലഭിച്ചില്ല.
രാജേഷ് വന്നത് സര്‍പ്രൈസ്
ഒന്നാം പിണറായി സര്‍ക്കാരിലെ മന്ത്രിസഭയില്‍ കെ കൃഷ്ണന്‍കുട്ടി, ശശീന്ദ്രന്‍, എന്നിവര്‍ മാത്രമാണ് മന്ത്രിസഭയിലുള്ളത്. അതേസമയം എംജി രാജേഷ് സ്പീക്കര്‍ സ്ഥാനത്തേക്ക് വന്നത് തീര്‍ത്തും സര്‍പ്രൈസായിരുന്നു. അദ്ദേഹം മന്ത്രിയാവുമെന്നായിരുന്നു എല്ലാവരും പ്രതീക്ഷിച്ചത്. ആദ്യ ഘട്ടത്തില്‍ ചര്‍ച്ചകളില്‍ പോലും മുഹമ്മദ് റിയാസിന്റെ പേരില്ലായിരുന്നു. അതുപോലെ അബ്ദുറഹ്മാനും ചര്‍ച്ചകളില്‍ ഇല്ലായിരുന്നു. അപ്രതീക്ഷിതമായിട്ടാണ് ഇവര്‍ മന്ത്രിസഭയില്‍ ഇടംപിടിച്ചത്.
എന്‍സിപി മന്ത്രിസ്ഥാനം പങ്കിടും
എന്‍സിപിയില്‍ മന്ത്രിസ്ഥാനം പങ്കിടലാണ് ഉണ്ടാവുക. എകെ ശശീന്ദ്രനും തോമസ് കെ തോമസും തമ്മിലാണ് മന്ത്രിസ്ഥാനം പങ്കിടുക. ആദ്യ രണ്ടര വര്‍ഷം ശശീന്ദ്രന്‍ മന്ത്രിയാകും. അവസാന ടേമില്‍ തോമസ് കെ തോമസും എത്തും. ഇടതുമുന്നണി നല്‍കിയ വലിയ അംഗീകാരമാണ് മന്ത്രിസ്ഥാനമെന്ന് ശശീന്ദ്രന്‍ പറഞ്ഞു. ഐകകണ്‌ഠ്യേന എടുത്ത തീരുമാനമാണെന്നും, പാര്‍ട്ടിയില്‍ തര്‍ക്കങ്ങളില്ലെന്ന് തോമസ് കെ തോമസും പറഞ്ഞു. തോമസ് കെ തോമസാണ് എന്‍സിപിയുടെ നിയമസഭാ കക്ഷി നേതാവ്.
ആരാകും ആരോഗ്യമന്ത്രി?
ഒരു വനിതയ്ക്ക് തന്നെ ആരോഗ്യ മന്ത്രി സ്ഥാനം നല്‍കുമോ എന്നാണ് ഇനി അറിയാനുള്ളത്. ഒരുപക്ഷേ വീണാ ജോര്‍ജിന് ആ വകുപ്പ് ലഭിക്കാനും സാധ്യതയുണ്ട്. അതേസമയം തന്നെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താത്തത് ആരും വൈകാരികമായി എടുക്കേണ്ടെന്ന് ശൈലജ പറഞ്ഞു. പാര്‍ട്ടി തീരുമാനിച്ചത് കൊണ്ടാണ് മന്ത്രിയായത്. ചെയ്ത കാര്യങ്ങളില്‍ തൃപ്തിയുണ്ട്. പുതിയ ടീമിന് കാര്യങ്ങള്‍ തന്നേക്കാള്‍ നന്നായി ചെയ്യാന്‍ കഴിയുമെന്നാണ് വിശ്വാസമെന്നും ശൈലജ വ്യക്തമാക്കി.
അതീവ ഗ്രാമറസായി അതിദി പൊഹാങ്കർ; പുതിയ ചിത്രങ്ങൾ കാണാം
Recommended Video