രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ 20ന്, തീരുമാനം സിപിഎം-സിപിഐ ചർച്ചയിൽ
തിരുവനന്തപുരം: രണ്ടാം പിണറായി വിജയന്‍ സര്‍ക്കാര്‍ ഈ മാസം 20ന് സത്യപ്രതിജ്ഞ ചെയ്‌തേക്കും. സിപിഎം-സിപിഐ ഉഭയകക്ഷി ചര്‍ച്ചയില്‍ ആണ് തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും തമ്മില്‍ തിരുവനന്തപുരത്ത് എകെജി സെന്ററില്‍ വെച്ചാണ് ചര്‍ച്ച നടന്നത്. ഈ മാസം 8 മുതല്‍ 16 വരെ സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.
ഇത്തവണ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വളരെ ലളിതമായിട്ടായിരിക്കും രണ്ടാം ഇടത് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കുക. ഈ മാസം 17ന് എല്‍ഡിഎഫ് യോഗം ചേരുന്നുണ്ട്. മന്ത്രിസ്ഥാനങ്ങളുടെ വീതംവെപ്പ് അടക്കമുളള വിഷയങ്ങളില്‍ അന്ന് അന്തിമ തീരുമാനം ഉണ്ടായേക്കും.
പുതുതായി ഇടത് മുന്നണിയിലേക്ക് എത്തിയ കേരള കോണ്‍ഗ്രസ് എം രണ്ട് മന്ത്രിസ്ഥാനത്തിന് അവകാശവാദം ഉന്നയിച്ചേക്കും. ഒരു സീറ്റില്‍ വിജയിച്ച ഐഎന്‍എല്‍ മന്ത്രിസ്ഥാനത്തിന് അവകാശവാദം ഉന്നയിച്ച് രംഗത്ത് വന്നിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍, ആരോഗ്യമന്ത്രി കെകെ ശൈലജ എന്നിവര്‍ക്ക് മാത്രമേ പുതിയ മന്ത്രിസഭയില്‍ തുടര്‍ച്ചയുണ്ടാകൂ എന്ന് റിപ്പോര്‍ട്ടുകളുണ്ട്.
രണ്ടാം ഇടത് സർക്കാരിൽ പുതുമുഖങ്ങൾക്ക് ആയിരിക്കും പ്രാമുഖ്യം ലഭിക്കുക എന്നും വാർത്തകളുണ്ട്. കെഎൻ ബാലഗോപാൽ, എംവി ഗോവിന്ദൻ, വീണ ജോർജ്, പി രാജീവ് അടക്കമുളളവർ മന്ത്രിസഭയിൽ ഇടം പിടിച്ചേക്കും എന്നാണ് സൂചന. നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെയാണ് ഇടത് സർക്കാർ വീണ്ടും അധികാരത്തിൽ എത്തിയിരിക്കുന്നത്. 140 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് 99 സീറ്റുകളിൽ വിജയം നേടാനായി. യുഡിഎഫ് 41 സീറ്റുകളിലേക്ക് ഒതുങ്ങിയപ്പോൾ ബിജെപിക്ക് സീറ്റൊന്നും ലഭിച്ചില്ല.