നടിമാർ കുറ്റം പറയാൻ നടക്കുന്നു, രേവതിയോടും പാർവ്വതിയോടും പത്മപ്രിയയോടും കോർത്ത് മഹേഷ്
കൊച്ചി: വിമൻ ഇൻ സിനിമാ കലക്ടീവ് കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനം മലയാള സിനിമയിൽ കൊടുങ്കാറ്റിന് തന്നെ വഴി തുറന്നിരിക്കുകയാണ്. ചെറിയ ബഹളങ്ങൾക്ക് ശേഷം എല്ലാം ഒതുങ്ങിക്കൊള്ളും എന്ന അമ്മ നേതൃത്വത്തിന്റെ ധാരണയാണ് ഡബ്ല്യൂസിസി തെറ്റിച്ചത്. ഒന്നും തീർന്നിട്ടില്ലെന്നും ഇത് തുടക്കം മാത്രമാണ് എന്നുമാണ് നടിമാർ പറഞ്ഞ് വെച്ചത്.
ന്യൂസ് 18 കേരളം ചാനൽ കഴിഞ്ഞ ദിവസം പ്രൈം ഡിബേറ്റിൽ ചർച്ച ചെയ്തത് നടിമാരുടെ വാർത്താ സമ്മേളനം ആയിരുന്നു. അമ്മയെ പ്രതിനിധീകരിച്ച നടൻ മഹേഷും, ഡബ്ല്യൂസിസിയെ പ്രതിനിധീകരിച്ച പാർവ്വതിയും രേവതിയും പത്മപ്രിയയും തമ്മിൽ വാക്പോര് തന്നെ നടന്നു. കുറ്റം പറയാൻ മാത്രം നടക്കുന്നവരാണ് നടികൾ എന്നാണ് മഹേഷ് അധിക്ഷേപം ഉന്നയിച്ചത്. ദിലീപിന് മാർക്കറ്റ് വാല്യു ഉണ്ട് എന്ന് വരെ ഒരു നാണക്കേടും ഇല്ലാതെ മഹേഷ് പറഞ്ഞ് കളഞ്ഞു. ചർച്ചയുടെ വിശദാംശങ്ങൾ ഇങ്ങനെയാണ്:
നടിമാര്‍ പിന്തുണ അര്‍ഹിക്കുന്നുണ്ടോ
അമ്മ നേതൃത്വത്തെ എതിര്‍ക്കുന്ന നടിമാര്‍ പിന്തുണ അര്‍ഹിക്കുന്നുണ്ടോ എന്ന ചോദ്യമാണ് പ്രൈം ഡിബേറ്റ് ചര്‍ച്ചയ്‌ക്കെടുത്തത്. ഇ സനീഷ് ചര്‍ച്ച നയിച്ചു. താരസംഘടനയായ അമ്മയെ പ്രതിനിധീകരിച്ച് ചര്‍ച്ചയില്‍ പങ്കെടുത്തത് നടന്‍ മഹേഷ് ആണ്. അമ്മ അംഗങ്ങള്‍ കൂടിയായ ഡബ്ല്യൂസിസി പ്രവര്‍ത്തകര്‍ രേവതി, പാര്‍വ്വതി പത്മപ്രിയ എന്നിവരും മാധ്യമപ്രവര്‍ത്തകന്‍ കെജെ ജേക്കബും ആയിരുന്നു മറ്റ് അതിഥികള്‍.
അമ്മ പ്രതികരിച്ചിട്ടില്ല
താരസംഘടനയെ പൊളിച്ചടുക്കിയ വാര്‍ത്താ സമ്മേളനത്തിന് ശേഷം അമ്മയില്‍ നിന്ന് പ്രതികരണങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് രേവതി വ്യക്തമാക്കി. ശരിയായ നിലപാടല്ല തങ്ങളുടേത് എന്ന് ഈ വാര്‍ത്താസമ്മേളനം കൊണ്ട് അമ്മ നേതൃത്വത്തിന് ബോധ്യപ്പെടും എന്നും കരുതുന്നില്ല. തങ്ങള്‍ക്ക് പറയണം എന്ന് തോന്നിയ കാര്യങ്ങള്‍ തുറന്ന് പറയുകയാണ് ചെയ്തത് എന്നും രേവതി വ്യക്തമാക്കി.
ജോലി സാഹചര്യം പോലും മോശം
എത്രയോ പ്രമുഖരായ ആളുകളെ ആണ് മീ ടൂ ആരോപണത്തിന്റെ പേരില്‍ ബോളിവുഡില്‍ പുറത്ത് നിര്‍ത്തുന്നത് എന്ന് പാര്‍വ്വതി ചൂണ്ടിക്കാട്ടി. അവരുടെ സംഘടനയായ സിന്റ, അംഗം പോലും അല്ലാത്ത സ്ത്രീയ്ക്കാണ് പിന്തുണ നല്‍കിയിരിക്കുന്നത്. വേള്‍ഡ് ക്ലാസ് എന്ന് വിളിക്കുന്ന മലയാളത്തില്‍ പക്ഷേ ജോലി ചെയ്യാനുള്ള സാഹചര്യം പോലും ഇത്രയും മോശമാണ്.
നേതൃത്വത്തിന്റെ തോൽവി
മീ ടൂ ക്യാംപെയ്ന്‍ തുടങ്ങുന്നതിനും മുന്‍പാണ് സര്‍വൈവര്‍ ആയ നടി ധൈര്യത്തോടെ മുന്നോട്ട് വന്നത്. അന്ന് മുതല്‍ ഇന്ന് വരെ എഎംഎംഎയുടെ ഭാഗത്ത് നിന്ന് ഒരു വിധത്തിലുള്ള പിന്തുണയും ഉണ്ടായിട്ടില്ല. അത് അമ്മ നേതൃത്വത്തിന്റെ ഏററവും വലിയ തോല്‍വിയാണ്. ഈ പ്രശ്‌നം മൂന്ന് നടിമാരുടേത് മാത്രമാണ് എന്ന നിലയ്ക്കാണ് മോഹന്‍ലാല്‍ അടക്കമുള്ളവര്‍ പെരുമാറുന്നത്.
മൂന്ന് കാര്യങ്ങൾ
മൂന്ന് കാര്യങ്ങളാണ് അമ്മയുടെ മുന്നില്‍ തങ്ങള്‍ പ്രധാനമായും ഉന്നയിച്ചത് എന്ന് പത്മപ്രിയ ചൂണ്ടിക്കാട്ടി. കുറ്റാരോപിതനായ അംഗത്തിന്റെ സംഘടനയിലെ സ്റ്റാറ്റസ് എന്താണ് എന്നതും രാജിവെച്ച നടിമാരെ തിരിച്ചെടുക്കുന്നതും സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ക്കായി ഒരു പ്രത്യേക സമിതി രൂപീകരിക്കണം എന്നതും. ഇതില്‍ ദിലീപിന്റെ കാര്യത്തില്‍ മാത്രമാണ് അവര്‍ക്ക് പ്രശ്‌നമുണ്ടായിരുന്നത് എന്നും പത്മപ്രിയ വ്യക്തമാക്കി.
നിങ്ങൾ ശക്തി തെളിയിക്കൂ
നടിമാര്‍ അമ്മ എക്‌സിക്യൂട്ടീവില്‍ പോയി പരാതി പറയുന്നതിന് പകരം അമ്മയിലെ 250ഓളം വരുന്ന നടിമാരെ കൂടെ കൂട്ടി ശക്തി തെളിയിക്കുകയാണ് വേണ്ടത് എന്നാണ് നടന്‍ മഹേഷ് നല്‍കിയ മറുപടി. ദിലീപ് സംഘടനയിലേക്ക് വരുന്നില്ല എന്ന് പറഞ്ഞത് കൊണ്ട് അമ്മയില്‍ ഇനിയില്ല എന്ന് മോഹന്‍ലാല്‍ പത്രസമ്മേളത്തില്‍ പറഞ്ഞിട്ടുണ്ട്. ഇല്ലാത്ത ഒരാളെ എങ്ങനെ പുറത്താക്കും എന്നും മഹേഷ് ചോദിക്കുന്നു.
രേഖയെവിടെ
മഹേഷിന് രേവതിയാണ് മറുപടി നല്‍കിയത്. അമ്മ ആദ്യം ദിലീപിനെ പുറത്താക്കി, പിന്നെ ആ തീരുമാനം മരവിപ്പിച്ചു, പിന്നെ ജനറല്‍ ബോഡിയില്‍ തിരിച്ചെടുത്തു. അകത്താണോ പുറത്താണോ എന്ന വാക്കുകള്‍ മാത്രമേ ഉപയോഗിക്കുന്നുളളൂ. സംഘടനയില്‍ ദിലീപിന്റെ സ്റ്റാറ്റസ് എന്താണ് എന്ന് ഇതുവരെ പറഞ്ഞിട്ടില്ല. ദിലീപ് എന്ത് പറഞ്ഞു എന്നതല്ല അമ്മയുടെ തീരുമാനം എന്താണ് അറിയേണ്ടത്.
കുറ്റം പറയാൻ വരുന്നവർ
എന്നാല്‍ മോഹന്‍ലാല്‍ പറഞ്ഞത് ആവര്‍ത്തിക്കുകയാണ് മഹേഷ് ചെയ്യുന്നത്. സംഘടനയോട് പറയേണ്ടത് ഫേസ്ബുക്കിലും പത്രക്കാരോടുമാണ് നടിമാര്‍ പറയുന്നത് എന്നും മഹേഷ് ആക്ഷേപം ഉന്നയിച്ചു. ഇതുവരെ രേവതി ഒരൊറ്റ ജനറല്‍ ബോഡി യോഗത്തിനും വന്നിട്ടില്ല എന്നും കുറ്റം പറയാന്‍ മാത്രം ആ വഴിക്ക് വരുന്നുവെന്നും മഹേഷ് പരിഹസിച്ചു. അതിനിടെ പത്മപ്രിയ മൂന്ന് ചോദ്യങ്ങള്‍ മഹേഷിനോട് ചോദിച്ചു. അമ്മയില്‍ ദിലീപിന്റെ സ്റ്റാറ്റസ് എന്താണ് എന്നതായിരുന്നു ആദ്യ ചോദ്യം.
പുറത്താക്കപ്പെട്ടോ, രാജി വെച്ചോ
പുറത്താക്കപ്പെട്ടോ, രാജി വെച്ചോ എന്നും നടി ചോദിച്ചു. അമ്മയിലേക്കില്ല എന്ന് ദിലീപ് കത്ത് നല്‍കിയിട്ടുണ്ടല്ലോ എന്നായി മഹേഷ്. നിങ്ങള്‍ക്ക് നാണമുണ്ടോ ഇങ്ങനെ പറയാന്‍ എന്ന് അവതാരകന്‍ മഹേഷിനോട് ചോദിച്ചു. ഇല്ലാത്ത ആളെ എങ്ങനെ പുറത്താക്കും എന്ന് മഹേഷ് പിന്നെയും ആവര്‍ത്തിച്ചു. സംഘടനയിലെ എല്ലാവരുടേയും പിന്തുണ നടിക്കുണ്ടെന്നും മഹേഷ് പറഞ്ഞു. ഈ പിന്തുണയൊന്നും കാണാനില്ലല്ലോ എന്നും എവിടെയാണ് ഇതൊക്കെ ഒളിപ്പിച്ച് വെയ്ക്കുന്നത് എന്നും പാര്‍വ്വതി പരിഹസിച്ചു.
നടിമാർ പരിപാടിക്ക് വരുന്നില്ല
എന്തുകൊണ്ട് ദിലീപിനെ പുറത്താക്കുന്നില്ല എന്ന് അവതാരകന്‍ ചോദ്യം അവര്‍ത്തിച്ചു. പുറത്താക്കിയ ആളെ വീണ്ടും എങ്ങനെ പുറത്താക്കും എന്ന് മഹേഷ് പിന്നയും ആവര്‍ത്തിച്ചു. മോഹന്‍ലാല്‍ പത്രസമ്മേളത്തില്‍ പറഞ്ഞല്ലോ എന്നും ആവര്‍ത്തിച്ചു. എന്നാല്‍ അമ്മ എന്നത് ഒരു സംഘടന ആണെന്നും പുറത്താക്കിയെന്ന് പറഞ്ഞാല്‍ പോരെന്നും പാര്‍വ്വതി മറുപടി നല്‍കി. ഈ നടിമാര്‍ അമ്മയുടെ ഒരു പരിപാടിക്കും വരാത്തവര്‍ ആണ് എന്നായി മഹേഷ്.
ദിലീപിനോട് വൈകാരിക ബന്ധം
ജനറല്‍ ബോഡികള്‍ക്കോ ഫണ്ട് റൈസിംഗ് സ്റ്റേജ് ഷോകളിലോ പങ്കെടുക്കാറില്ല. ഇവര്‍ മാറി നിന്ന് കുറ്റം പറയുന്നുവെന്നും മഹേഷ് പറഞ്ഞു. ദിലീപിനോട് അമ്മയ്ക്ക് വൈകാരികമായ ബന്ധമുണ്ട്. അമ്മയുടെ ഫണ്ട് റൈസിംഗിന് വേണ്ടി ട്വന്റി-ട്വന്റി എന്ന സിനിമ ചെയ്യാന്‍ ദിലീപ് മാത്രമാണ് മുന്നോട്ട് വന്നത്. നിങ്ങള്‍ക്ക് അനുകൂലമായി നില്‍ക്കുന്നവര്‍ കൊലപാതകം പോലും ചെയ്താലും പിന്തുണയ്ക്കും എന്നല്ലേ അതിനര്‍ത്ഥം എന്ന് അവതാരകന്‍ പൊട്ടിത്തെറിച്ചു.
ചർച്ച നിർത്തി നടിമാർ
മഹേഷിന്റെ ഉത്തരത്തോടെ പാര്‍വ്വതിയും രേവതിയും പത്മപ്രിയയും ചര്‍ച്ച നിര്‍ത്തി. ഉറക്കം നടിക്കുന്നവരെ ഉണര്‍ത്താന്‍ സാധിക്കില്ലെന്ന് പാര്‍വ്വതി പറഞ്ഞു. തങ്ങള്‍ക്ക് സര്‍വൈവറെ സഹായിക്കുക എന്നതടക്കം നിരവധി ജോലികള്‍ ഉണ്ടെന്ന് പറഞ്ഞ് മൂവരും ഇറങ്ങിപ്പോയി. ഞാന്‍ അന്ധയാണ് എന്ന് ഇവര്‍ പ്രഖ്യാപിച്ചാല്‍ പിന്നെന്ത് ചെയ്യാനാകും എന്ന് മഹേഷ് ചോദിച്ചു. അങ്ങനൊരു ഔദ്യോഗിക തീരുമാനം ഇല്ലെന്ന് അവതാരകന്‍ ആവര്‍ത്തിച്ചു.
ദിലീപിന് ഇപ്പോഴും മാർക്കറ്റ് വാല്യു
മോഹന്‍ലാല്‍ പറഞ്ഞതിന് അപ്പുറം എന്ത് തെളിവ് വേണമെന്നും മഹേഷ് ചോദിക്കുന്നു. ദിലീപിന് ഇപ്പോഴും മാർക്കറ്റ് വാല്യു ഉണ്ട്. ദിലീപ് ആക്രമിച്ചുവെന്ന് നടി പറഞ്ഞിട്ടില്ല. തൊഴില്‍ സാധ്യത ഇല്ലാതാക്കി എന്നാണ്. പ്രശ്‌നങ്ങള്‍ തുടങ്ങുന്ന 2013 മുതല്‍ നടി പത്തിലേറെ സിനിമകള്‍ ചെയ്തു. രണ്ട് മാസത്തില്‍ ഒരു സിനിമയെങ്കിലും. അതെങ്ങനെയാണ് തൊഴില്‍ ഇല്ലാതാക്കി എന്ന് പറയുക.
സംഘടനയ്ക്ക് ഒരു അന്തസ്സുണ്ട്
നടിമാര്‍ അമ്മയിലെ 250ഓളം വരുന്ന നടിമാരെ ബോധ്യപ്പെടുത്തട്ടെ. തിരിച്ചെടുക്കണം എന്നാവശ്യപ്പെടുന്ന നടിമാര്‍ സ്വയം രാജി വെച്ച് പുറത്ത് പോയതാണ്. അവരെ പുറത്താക്കിയത് അല്ല. ഞങ്ങളുടെ കൂടെ വരണം എന്ന് പറഞ്ഞ് അവരുടെ കാലില്‍ പോയി പിടിക്കാനൊന്നും സാധിക്കില്ല. സംഘടനയ്ക്ക് ഒരു അന്തസ്സുണ്ട്. ആപ്ലിക്കേഷന്‍ തന്നാല്‍ തിരിച്ചെടുക്കുന്നത് ആലോചിക്കാമെന്നും മഹേഷ് പറഞ്ഞു. അതിനിടെ ജേക്കബ് ജോര്‍ജ് സംസാരിക്കുന്നതിനിടെ മഹേഷ് ഇറങ്ങിപ്പോവുകയും ചെയ്തു.
പ്രൈം ഡിബേറ്റ്
പ്രൈം ഡിബേറ്റ് ചർച്ച പൂർണരൂപം കാണാം