മലയാളി യുവതിയെ ഐഎസിന്റെ ലൈംഗിക അടിമയാക്കാൻ ശ്രമം; ഉദ്യോഗസ്ഥന്റെ ഭാര്യയെ ചോദ്യം ചെയ്തു
ബെംഗളൂരു: ഭർത്താവ് തന്നെ നിർബന്ധിച്ച് മതം മാറ്റിയെന്നും ഇസ്ലാമിക് സ്റ്റേറ്റിൽ ലൈംഗിക അടിമയാക്കാൻ ശ്രമിച്ചെന്നുമുള്ള യുവതിയുടെ പരാതിയിൽ അന്വേഷണം പുതിയ വഴിത്തിരിവിൽ. ആരോപണവിധേയനായ യുവാവിന് കർണാടകയിലെ ഉന്നത ഉദ്യോഗസ്ഥന്റെ ഭാര്യയുമായി ബന്ധമുണ്ടെന്ന് സൂചന. സംഭവവുമായി ബന്ധപ്പെട്ട് എൻ ഐ എ സംഘം ഇവരെ ചോദ്യം ചെയ്തു.
കർണാടകയിലെ കൽബുർഗി ജില്ലയിൽ വാണിജ്യ നികുതി ഡെപ്യൂട്ടി കമ്മീഷണറായ ഇർഷാദുള്ള ഖാന്റെ ഭാര്യയെയാണ് എൻ ഐ എ സംഘം ചോദ്യം ചെയ്തതെന്ന് ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു.
ഐഎസിലേക്ക്
ബെംഗളൂരുവിൽ പഠിക്കാനെത്തിയ വടക്കൻ പറവൂർ സ്വദേശിനിയായ യുവതിയെ മാഹി സ്വദേശിയായ മുഹമ്മദ് റിയാസ് റാഷിദ് എന്ന യുവാവ് യുവതിയെ ബലാത്സംഗം ചെയ്യുകയും നനഗ്ന ദൃശൃങ്ങൾ പകർത്തുകയും ചെയ്തു. തുടർന്ന് മതംമാറ്റി ഭീഷണിപ്പെടുത്തി വിവാഹം കഴിക്കുകയായിരുന്നു. സാകിർ നായികിന്റെ അനുയായിയാകാൻ ഇയാൾ തന്നെ നിർബന്ധിച്ചെന്നും യുവതി പറയുന്നു.
സൗദിയിലേക്ക്
മതം മാറിയ യുവതിയെ വ്യാജ പാസ്പോർട്ട് എടുപ്പിച്ച് ഇയാൾ സൗദിയിലേക്ക് കടത്തുകയായിരുന്നു. യുവതിയെ ഐഎസിൽ ചേർക്കാനും ഇസ്ലാമിക് സ്റ്റേറ്റിന്റെ ലൈംഗിക അടിമയാക്കാനും ഇയാൾ ശ്രമം നടത്തി. റിയാസ് ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ളയാളാണെന്നും നിയമ വിരുദ്ധ പ്രവർത്തനങ്ങൾക്കായി ഇയാൾക്ക് ഐഎസിൽ നിന്നും പണം ലഭിച്ചിരുന്നതായും യുവതി എൻ ഐ എയ്ക്ക് മൊഴി നൽകിയിട്ടുണ്ട്. യുവതിയെ തിരിച്ചുകിട്ടുന്നതിന് വേണ്ടി നേരത്തെ യുവതിയുടെ മാതാപിതാക്കൾ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ 4 പേർക്കെതിരെ എൻ ഐഎ കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇതിൽ നാല് പേരും ബെംഗളൂരു സ്വദേശികളായിരുന്നു.
ഉദ്യോഗസ്ഥന്റെ ഭാര്യയും
ബെംഗളൂരുവിൽ പഠിക്കുന്ന സമയത്ത് റിയാസിന്റെ നിർബന്ധ പ്രകാരം ഇസ്ലാമിക് സ്റ്റേറ്റിന്റെ ആശയങ്ങൾ പറയുന്ന നിരവധി ക്ലാസുകളിൽ താൻ പങ്കെടുത്തിരുന്നു. എൻ ഐ എ സംഘം ചോദ്യം ചെയ്ത ഉദ്യോഗസ്ഥന്റെ ഭാര്യയാണ് ഈ ക്ലാസ്സുകൾക്ക് നേതൃത്വം നൽകിയിരുന്നതെന്ന് യുവതി പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ ചോദ്യം ചെയ്തതെന്ന് ദേശീയ അന്വേഷണ ഏജൻസിയുടെ ദക്ഷിണേന്ത്യ വിഭാഗം ചുമതലക്കാരനും ഐജിയുമായ അലോക് മിത്തൽ പറഞ്ഞു.
തെളിവുകൾ
എൻ ഐ എ സംഘം നടത്തിയ പരിശോധനയിൽ ഉദ്യോഗസ്ഥന്റെ വീട്ടിൽ നിന്നും 8 ലാപ്ടോപ്പുകളും, 12 സെൽഫോണുകളും നിരവധി സിം കാർഡുകളും കണ്ടെടുത്തിട്ടുണ്ട്. ഇവ വിശദമായി പരിശോധിച്ചാൽ ആവശ്യമായ തെളിവുകൾ ലഭ്യമാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. റിയാസിന്റെ ഐഎസ് ബന്ധം അറിയാമായിരിന്നിട്ടും ഇവർ സഹായിക്കുകയായിരുന്നവെന്നാണ് പോലീസ് പറയുന്നത്. സംഭവവുമായി ഇവരുടെ ഭർത്താവിന് നേരിട്ട് ബന്ധമുള്ളതായി സൂചനകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. ഇർഷാദുള്ള ഖാൻ നാല് വർഷമായി കൽബുർഗിയിലാണ് ജോലി ചെയ്യുന്നത്. എഞ്ചിനീയറായ ഭാര്യ ബെംഗളൂരുവിലുമാണ് താമസം.
പ്രതികരണം
തന്റെ ഭാര്യയെ എൻ ഐ എ ചോദ്യം ചെയ്തതായി വാണിജ്യ വകുപ്പിലെ ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചിട്ടുണ്ട്. തനിക്കോ ഭാര്യയ്ക്കോ കേസുമായി യാതൊരു ബന്ധവുമില്ലെന്നും 2016 ൽ 15 ദിവസത്തോളം മലയാളി യുവതിയും അവരുടെ ഭർത്താവും തന്റെ വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്നു. ഇതിൻരെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. ഇസ്ലാമിക് സ്റ്റേറ്റുമായി തങ്ങൾക്ക് യാതൊരു ബന്ധമില്ലെന്നും ഖാൻ പറഞ്ഞു.
റിയാസ് പിടിയിൽ
ജിദ്ദയിൽ നിന്ന് മടങ്ങിയെത്തിയ റിയാസിനെ കഴിഞ്ഞ ഫെബ്രുവരി മൂന്നാം തീയതി വിമാനത്താവളത്തിൽവെച്ച് എൻഐഎ സംഘം പിടികൂടിയിരുന്നു. തനിക്കെതിരെ ഉയർന്ന എല്ലാ ആരോപണങ്ങളും ഇയാൾ നിഷേധിച്ചു. തനിക്ക് ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമില്ലെന്നും ഇയാൾ അന്വേഷണസംഘത്തിന് മൊഴി നൽകി. എന്നാൽ ഇയാളുടെ ചില സുഹൃത്തുക്കളും ബന്ധുവും ഐഎസ് ബന്ധത്തിന്റെ പേരിൽ കേരളാ പോലീസിന്റെ പിടിയിലായിരുന്നു. ഇതാണ് ഇയാളെ ഇന്ത്യയിലേക്ക് വരാൻ നിർബന്ധിതനാക്കിയതെന്ന് എൻ ഐ എ സംഘത്തിന് വ്യക്തമായി.