ഹാദിയ കേസിൽ നിർണായക വഴിത്തിരിവ്.. ഷെഫിനുമായുള്ള വിവാഹത്തിൽ പുതിയ കണ്ടെത്തൽ!!
Recommended Video
ദില്ലി: ഹാദിയയും ഷെഫിന്‍ ജഹാനും തമ്മില്‍ നടന്ന വിവാഹം അസാധുവാക്കിയ ഹൈക്കോടതി വിധിക്കെതിരെയുള്ള കേസില്‍ സുപ്രീം കോടതി വിധി പറയാനിരിക്കുന്നതേ ഉള്ളൂ. കേസില്‍ അന്വേഷണം നടത്തിയ ദേശീയ അന്വേഷണ ഏജന്‍സി പുതിയ കണ്ടെത്തലുകളോടെ സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കുകയാണ്. ഹാദിയയുടെ വിവാഹം കോടതിയുടെ കണ്ണില്‍ പൊടിയിടാന്‍ നടത്തിയതാണ് എന്നതാണ് എന്‍ഐഎ കണ്ടെത്തല്‍. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തക സൈനബയുടെ ഡ്രൈവര്‍ നല്‍കിയ മൊഴി ഹാദിയ പറയുന്നതില്‍ നിന്നും വിരുദ്ധമാണ്.
16 മണിക്കൂർ ഗരുഡൻ തൂക്കം.. ജനനേന്ദ്രിയത്തിൽ ഈർക്കിൽ പ്രയോഗം! അമ്മയെ കൊന്ന അക്ഷയിന് മൂന്നാംമുറ
എൻഐഎ കണ്ടെത്തൽ പുറത്ത്
ഏറെ കോളിളക്കമുണ്ടാക്കിയ കേസില്‍ ഹൈക്കോടതിയില്‍ നിന്നും അനുകൂല വിധി ലഭിക്കുന്നതിന് വേണ്ടിയാണ് ഹാദിയ- ഷെഫിന്‍ ജഹാന്‍ വിവാഹം നടന്നത് എന്നാണ് എന്‍ഐഎ കണ്ടെത്തല്‍. സൈനബയുടെ ഡ്രൈവറായ വ്യക്തിയാണ് ഹാദിയയ്ക്ക് വേണ്ടി ഷെഫിനെ കണ്ടെത്തിയതെന്നും എന്‍ഐഎ പറയുന്നു. മാട്രിമോണിയല്‍ സൈറ്റ് വഴി പരിചയപ്പെട്ടുവെന്ന വാദത്തെ പൊളിക്കുന്നതാണ് ഈ കണ്ടെത്തല്‍.
കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ
വേടു നിക്കാഹ് എന്ന വിവാഹ വെബ്‌സൈറ്റ് വഴിയാണ് ഷെഫിന്‍ ജഹാനെ പരിചയപ്പെട്ടത് എന്നാണ് ഹാദിയ നല്‍കിയിരിക്കുന്ന മൊഴി. എന്നാല്‍ ഇവരുടെ വിവാഹം കഴിഞ്ഞ് പത്ത് ദിവസത്തിന് ശേഷമാണ് ഷെഫിന്‍ ജഹാന്‍ വേ ടു നിക്കാഹില്‍ അക്കൗണ്ട് പോലും തുറന്നിരിക്കുന്നത് എന്ന് എന്‍ഐഎ സുപ്രീം കോടതിയില്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കും.
പരസ്പരം അറിയില്ലായിരുന്നു
പണം നൽകാതെയുള്ള രജിസ്ട്രേഷൻ ആയതിനാൽ വ്യക്തികളുടെ പ്രാഥമിക വിവരങ്ങൾ മാത്രമേ ഈ സൈറ്റിൽ നിന്നും ലഭിക്കുകയുള്ളൂ. സ്വന്തം പ്രൊഫൈല്‍ രൂപീകരിച്ച ശേഷം 49 പ്രൊഫൈലുകളാണ് ഹാദിയ സന്ദര്‍ശിച്ചിരിക്കുന്നത്. ഇക്കൂട്ടത്തില്‍ ഷെഫിന്റെ പ്രൊഫൈല്‍ ഇല്ല. 67 പ്രൊഫൈലുകള്‍ സന്ദര്‍ശിച്ച ഷെഫിന്‍ ഹാദിയയുടെ പ്രൊഫൈലും കണ്ടിട്ടില്ല.അതായത് 2016 ഡിസംബര്‍ 31ന് വിവാഹിതരാകുന്നത് വരെ ഇരുവര്‍ക്കും പരസ്പരം അറിയില്ലായിരുന്നു എന്നാണ് എന്‍ഐഎ വാദം.
സൈനബയുടെ തീരുമാനം
ഹാദിയയെ ഒരു മുസ്ലിം യുവാവിനെക്കൊണ്ട് വിവാഹം കഴിപ്പിക്കാന്‍ തീരുമാനിച്ചത് സത്യസരണിയിലെ സൈനബ ആയിരുന്നു. ഇത് പ്രകാരം ഒരാളെ കണ്ടെത്താന്‍ സൈനബ ഡ്രൈവര്‍ക്ക് നിര്‍ദേശം നല്‍കി. ഗള്‍ഫില്‍ നിന്നും അക്കാലത്താണ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ കൂടിയായ ഷെഫിന്‍ ജഹാന്‍ നാട്ടിലെത്തുന്നത്. സൈനബയുടെ ഡ്രൈവര്‍ ഫെഫിന്റെ പേര് നിര്‍ദേശിക്കുകയും ഇത് പ്രകാരം വിവാഹം നടക്കുകയുമായിരുന്നു എന്നാണ് മൊഴി.
കേസ് ഉടൻ പരിഗണിക്കും
വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്തുകൊണ്ട് ഷെഫിന്‍ ജഹാന്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി ജനുവരി മൂന്നാം വാരം പരിഗണിക്കും എന്നാണ് നേരത്തെ വ്യക്തമാക്കിയിരുന്നത്. ഹാദിയയുടെ അച്ഛന്‍ അശോകന്റെ ഹര്‍ജിയും സുപ്രീം കോടതിയുടെ പരിഗണനയിലാണ്.ഹാദിയ കേസില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടന്നുവെന്നും ഷെഫിന്‍ ജഹാന് തീവ്രവാദ ബന്ധമുണ്ടെന്നുമുള്ള ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് എന്‍ഐഎ അന്വേഷണത്തിന് സുപ്രീം കോടതി ഉത്തരവിട്ടത്.
പോപ്പുലർ ഫ്രണ്ടിന് എതിരെ
അഖിലയെ ഹാദിയയാക്കി മാറ്റിയതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് പോപ്പുലര്‍ ഫ്രണ്ടാണ് എന്ന് നേരത്തെ എൻഐഎ റിപ്പോര്‍ട്ട് നൽകിയിരുന്നു. കേരളത്തിലെ 94 മതംമാറ്റ കേസുകള്‍ പോലീസ് എന്‍ഐഎയ്ക്ക് കൈമാറിയിരുന്നു. ഇവയില്‍ ഇരുപതെണ്ണത്തിന് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടാണെന്ന് എന്‍ഐഎ അന്വേഷണത്തില്‍ കണ്ടെത്തിയെന്ന് റിപ്പോര്‍ട്ടിലുണ്ട്. 9 എണ്ണം ഹാദിയ കേസിന് സമാനമാണത്രേ.ഇത്തരത്തില്‍ മതംമാറ്റുന്നവരെ മസ്തിഷ്‌ക പ്രക്ഷാളനം നടത്തുന്നുണ്ട്.
സത്യസരണിയിലെ മതംമാറ്റം
സ്ത്രീകളെ മാത്രമല്ല സത്യസരണിയില്‍ മതംമാറ്റുന്നത്. അയല്‍സംസ്ഥാനങ്ങളിലെ പുരുഷന്മാരും സത്യസരണിയില്‍ മതപരിവര്‍ത്തനത്തിന് വിധേയരാക്കപ്പെടുന്നുണ്ട് എന്നാണ് എന്‍ഐഎ കണ്ടെത്തല്‍. ഹാദിയയുടേതിന് സമാനമായ 9 മതംമാറ്റ കേസുകളിലും സത്യസരണിക്കും പോപ്പുലര്‍ ഫ്രണ്ടിനും പങ്കുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.സൈനബ, മുഹമ്മദ് കുട്ടി എന്നിവരെ കൂടാതെ മറ്റ് രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ കൂടി മതംമാറ്റത്തിന് പിന്നിലുണ്ടെന്നാണ് കണ്ടെത്തല്‍.
കേസിൽപ്പെട്ടാൽ വിവാഹം
മതംമാറിയവര്‍ കേസില്‍ അകപ്പെട്ടാല്‍ പോപ്പുലര്‍ ഫ്രണ്ടുകാരെക്കൊണ്ട് വിവാഹം ചെയ്യിപ്പിക്കുമെന്നും എന്‍ഐഎ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.ഹാദിയയുടെ കേസ് ഇതിന് ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു. വിവാഹത്തിന് മുന്‍പ് ഹാദിയയും ഷെഫിന്‍ ജഹാനും തമ്മില്‍ പരിചയം ഇല്ലായിരുന്നു. പോപ്പുലര്‍ ഫ്രണ്ടിന്റെ സജീവ പ്രവര്‍ത്തകനാണ് ഷെഫിന്‍ എന്നും എന്‍ഐഎ റിപ്പോര്‍ട്ടിലുണ്ട്. ഹാദിയയെ സൈനബയെ ഹൈക്കോടതി ചുമതല ഏല്‍പ്പിച്ചതിന് ശേഷമായിരുന്നു ഷെഫിനുമായുള്ള വിവാഹം നടന്നത്
കേസ് വഴിത്തിരിവിൽ
സുപ്രീം കോടതിയില്‍ നിന്നും വിരമിച്ച ജസ്റ്റിസ് ആര്‍വി രവീന്ദ്രന്റെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്താനാണ് എന്‍ഐഎയ്ക്ക് സുപ്രീം കോടതി നല്‍കിയ നിര്‍ദേശം. എന്നാല്‍ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കാനാവില്ലെന്ന് ജസ്റ്റിസ് രവീന്ദ്രന്‍ വ്യക്തമാക്കി. ഇതോടെ എന്‍ഐഎയുടെ സ്വതന്ത്ര അന്വേഷണമാണ് ഹാദിയ കേസില്‍ നടന്നത്. ഹാദിയ, മാതാപിതാക്കള്‍, ഷെഫിന്‍ ജഹാന്‍, സത്യസരണി ഭാരവാഹികള്‍ എന്നിവരില്‍ നിന്നും എന്‍ഐഎ മൊഴി രേഖപ്പെടുത്തിയിരുന്നു