കോഴിക്കോട്ട് നിപ ആശങ്ക ഒഴിയുന്നു; 27 പരിശോധന ഫലങ്ങളും നെഗറ്റീവ്
കോഴിക്കോട്: ഇന്ന് പുതിയ നിപ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നിപയുമായി ബന്ധപ്പെട്ട് ബുധനാഴ്ച ലഭിച്ച 27 പരിശോധന ഫലങ്ങളും നെഗറ്റീവ് ആണെന്നും മന്ത്രി പറഞ്ഞു. നിലവിൽ സമ്പർക്ക പട്ടികയിൽ ഉള്ളത് 981 പേരാണ്. ഒരാളെയാണ് പുതുതായി സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തിയത്. ആകെ 307 പേരെ സമ്പർക്ക പട്ടികയിൽ നിന്ന് ഒഴിവാക്കി.
നിപ സ്ഥിരീകരിച്ച ചെറുവണ്ണൂർ സ്വദേശിയുടെ സമ്പർക്കപട്ടികയിൽ 127 പേരാണ് ഉള്ളത്. ആദ്യം മരണപ്പെട്ട വ്യക്തിയുടെ സമ്പർക്കപട്ടികയിൽ ഉള്ളവരുടെ എണ്ണം 115 ഉം ചികിത്സയിലുള്ള ആരോഗ്യ പ്രവർത്തകന്റെ സമ്പർക്ക പട്ടികയിൽ 168 പേരുമാണ് ഉള്ളത്. മരണപ്പെട്ട ആയഞ്ചേരി സ്വദേശിയുടെ സമ്പർക്ക പട്ടികയിൽ 437 പേരാണുള്ളത്. കോൾ സെന്ററിൽ വ്യാഴാഴ്ച 25 ഫോൺ കോളുകളാണ് വന്നത്. ഇതുവരെ 1,263 പേർ കോൾ സെന്ററിൽ ബന്ധപ്പെട്ടു.

രോഗബാധിതരെ നിരീക്ഷിക്കുന്നതിനായി മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ ഒരുക്കിയ 75 മുറികളിൽ 69 എണ്ണം ഒഴിവുണ്ട്. ആറ് ഐ സി യുകളും നാല് വെന്റിലേറ്ററുകളും 14 ഐ സി യു കിടക്കകളും ഒഴിവുണ്ട്. മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ 10 മുറികളും നാല് ഐ സി യുകളും രണ്ട് വെന്റിലേറ്ററുകളും 10 ഐ സി യു കിടക്കകളും ഒഴിവുണ്ട്. വടകര ജില്ലാ ആശുപത്രി, നാദാപുരം താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ ഏഴ് മുറികൾ വീതവും ഒഴിവുണ്ട്. മൂന്ന് സ്വകാര്യ ആശുപത്രികളിലായി 23 മുറികളും 22 ഐ സിയുകളും ഏഴ് വെന്റിലേറ്ററുകളും 16 ഐസിയു കിടക്കകളും ഒഴിവുണ്ട്.
ഐസൊലേഷനിലുള്ളവര്‍ 21 ദിവസം ഐസൊലേഷനില്‍ തന്നെ തുടരണം. എല്ലാവരും കൃത്യമായി മാസ്‌ക് ധരിക്കണം. നിലവില്‍ 981 പേരാണ് സമ്പര്‍ക്ക പട്ടികയിലുള്ളത്. ഇന്ന് ലഭിച്ച 27 പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആണ്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള 9 വയസുകാരന്റെ ആരോഗ്യനില കൂടുതല്‍ മെച്ചപ്പെട്ടു. ചികിത്സയിലുള്ള മറ്റുള്ളവരുടേയും ആരോഗ്യനില തൃപ്തികരമാണെന്നും മന്ത്രി അറിയിച്ചു.
നിപ പ്രതിരോധം: ഐസൊലേഷനിലുള്ളവരും കണ്ടെയ്ൻമെന്റ് സോണിലുള്ളവരും ഇ-സഞ്ജീവനി പ്രയോജനപ്പെടുത്തണം
ഐസൊലേഷനിലുള്ളവരും കണ്ടെയ്ൻമെന്റ് സോണിലുള്ളവരും ഇ-സഞ്ജീവനി സംവിധാനം പ്രയോജനപ്പെടുത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കോഴിക്കോട് നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ സർക്കാരിന്റെ ടെലിമെഡിസിൻ സംവിധാനമായ ഇ-സഞ്ജീവനി ശക്തിപ്പെടുത്തി പ്രത്യേക നിപ ഒ.പി ആരംഭിച്ചിട്ടുണ്ട്. രാവിലെ 8 മുതൽ വൈകുന്നേരം 5 വരെയാണ് ഇ-സഞ്ജീവനി നിപ ഒ.പി സേവനം ലഭ്യമാകുക. സമ്പർക്ക പട്ടികയിൽ ഉൾപെട്ടിട്ടുള്ളവരും കണ്ടെയ്ൻമെന്റ് സോണിലുള്ളവരും സാധാരണ ആരോഗ്യ പ്രശ്നങ്ങൾക്ക് ഇ-സഞ്ജീവനി സംവിധാനം പ്രയോജനപ്പെടുത്താവുന്നതാണ്.
നിപയുമായി ബന്ധപ്പെട്ട സംശയങ്ങൾ ദൂരീകരിക്കുന്നതിനും ഈ സംവിധാനം ഉപയോഗിക്കാം.ആശുപത്രി സന്ദർശനം ഒഴിവാക്കി വീട്ടിൽ ഇരുന്നുകൊണ്ടുതന്നെ ചികിത്സ തേടാൻ കഴിയുന്ന സംവിധാനമാണ് ഇ-സഞ്ജീവനി പ്ലാറ്റ്ഫോമിൽ ഒരുക്കിയിരിക്കുന്നത്. സാധാരണ ഒ.പിക്ക് പുറമേ എല്ലാ ദിവസവും സ്പെഷ്യാലിറ്റി ഡോക്ടർമാരുടെ സേവനവും ഉറപ്പ് വരുത്തിയിട്ടുണ്ട്. സ്‌പെഷ്യാലിറ്റി, സൂപ്പർ സ്‌പെഷ്യാലിറ്റി ഒ.പി സേവനങ്ങൾ ഇ-സഞ്ജീവനി ടെലിമെഡിസിൻ പ്ലാറ്റ്ഫോമിൽ ലഭ്യമാണ്. ഇതുകൂടാതെ ഇ-സഞ്ജീവനി ടെലിമെഡിസിൻ പ്ലാറ്റ്ഫോമിലൂടെ ത്രിതല ഹബ്ബ് ആന്റ് സ്പോക്ക് സംവിധാനം വഴി ഡോക്ടർ ടു ഡോക്ടർ സേവനവും ലഭ്യമാണ്. പൊതുജനങ്ങൾക്ക് ഇതിലൂടെ മെഡിക്കൽ കോളേജുകളിൽ പോകാതെ തന്നെ തൊട്ടടുത്തുള്ള സർക്കാർ ആശുപത്രിയിൽ നിന്നും എല്ലാ സൂപ്പർ സ്‌പെഷ്യലിറ്റി സേവനങ്ങളും ലഭ്യമാക്കാൻ കഴിയുന്നു.












Click it and Unblock the Notifications