തിങ്കളാഴ്ച ലിനിയുടെ കത്ത്, ചൊവ്വാഴ്ച അശോകന്റെ മൃതദേഹം; ദുരന്തഭൂമിയായി കോഴിക്കോട്
കോഴിക്കോട്: നാട്ടുകാരുടെ കരളലിയിക്കുന്നതായിരുന്നു നിപ വൈറസ് ബാധിച്ചു മരിച്ച പേരാമ്പ്ര ആശുപത്രിയിലെ നഴ്‌സ് ലിനി ഭര്‍ത്താവിനെഴുതിയ കുറിപ്പ്. ഈ കുറിപ്പില്‍ ചങ്കുപിടച്ചുനിന്ന നാട്ടുകാരുടെ മുന്നിലാണ് ഇന്നലെ നാദാപുരം സ്വദേശി അശോകന്റെ മൃതദേഹം സംസ്‌കരിക്കാന്‍ ആളില്ലാത്ത അവസ്ഥയുണ്ടായത്. സംസ്‌കരിക്കാന്‍ ശ്മശാനം ജീവനക്കാര്‍ വിസമ്മതിക്കുകയും അടുത്തുപോകാന്‍ ബന്ധുക്കളെ അനുവദിക്കാതിരിക്കുകയും ചെയ്യാതെ മൃതദേഹം ഒറ്റപ്പെട്ടപ്പോള്‍ കണ്ടുനിന്നവര്‍ക്കും അത് ഗദ്ഗദമായി. എത്രമേല്‍ നമ്മള്‍ പുരോഗമിച്ചാലും ഒരു മഹാമാരിയുണ്ടായാല്‍ മനു്യനെത്ര നിസാരര്‍ എന്നു തെളിയിക്കുന്നതാണ് ഓരോ ദിവസവും കോഴിക്കോട്ടുനിന്നുള്ള വാര്‍ത്തകള്‍. ഏഴു മണിക്കൂറാണ് അശോകന്റെ മൃതദേഹം ആംബുലന്‍സിലും സ്വകാര്യ ആശുപത്രിയിലുമായി 'ദയകാത്ത്' കിടന്നത്. നിപാ വൈറസ് ബാധയെ തുടര്‍ന്നു മരിച്ച അശോകന്റെ മൃതദേഹം സംസ്‌ക്കരിക്കാന്‍ മാവൂര്‍ റോഡ് ഇലക്ട്രിക് ശ്മശാനം നടത്തിപ്പുകാര്‍ ആദ്യം
വിസമ്മതിച്ചു. രാവിലെ മൃതദേഹം സംസ്‌ക്കരിക്കാന്‍ എത്തിയ ബന്ധുക്കളോട് സാങ്കേതിക തകരാറുകള്‍ ചൂണ്ടികാട്ടിയപ്പോള്‍ ഇവിടെ തന്നെയുള്ള മറ്റു രണ്ടു സാധാരണ ശ്മശാനങ്ങളില്‍ ദഹിപ്പിക്കാന്‍ ബന്ധുക്കള്‍ സമീപിച്ചുവെങ്കിലും സംസ്‌ക്കരിക്കാനാവില്ലെന്ന കടുത്ത നിലപാടിലായിരുന്നു ജീവനക്കാര്‍. മൃതദേഹം ദഹിപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന പുക ശ്വസിച്ചാല്‍ തങ്ങള്‍ക്ക് രോഗം പടരുമെന്ന തെറ്റായ ധാരണയിലാണ് ജീവനക്കാര്‍ സഹകരിക്കാത്തതെന്നു ബന്ധുക്കള്‍ പരാതിപ്പെട്ടു. എന്നാല്‍ ജീവനക്കാരുടെ നടപടിക്കെതിരെ പരാതിപ്പെട്ടിട്ടും ആരോഗ്യവകുപ്പ് അധികൃതരുടെ ഭാഗത്തു നിന്നും കാര്യമായ പ്രതികരണമുണ്ടായില്ലെന്ന ആക്ഷേപവും ബന്ധുക്കള്‍ ഉന്നയിച്ചു.

Recommended Video

മണിക്കൂറുകള്‍ നീണ്ട അനിശ്ചിത്വത്തിനും പ്രതിഷേധത്തിനും ഒടുവില്‍ കോര്‍പ്പറേഷന്‍ അധികൃതരും തഹസില്‍ദാര്‍ ഉള്‍പ്പെടെയുള്ളവരും സ്ഥലത്ത് എത്തി ജീവനക്കാരുമായി സംസാരിച്ചെങ്കിലും അവര്‍ തയ്യാറായില്ല. ഇതിനിടെ ഐവര്‍മഠം ശമശാനത്തിലെ ജീവനക്കരുടെ സഹായം തേടാന്‍ അധികൃതര്‍ ശ്രമം നടത്തിയിരുന്നു. തുടര്‍ന്ന് നാലു മണിക്കു ശേഷം ഐവര്‍മഠത്തില്‍ നിന്നും ആളുകള്‍ എത്തിയാണ് മൃതദേഹം സംസ്‌കരിച്ചത്. ഇതിനിടെ തര്‍ക്കങ്ങള്‍ക്കിടയില്‍ ഏഴു മണിക്കൂര്‍ അശോകന്റെ മൃതദേഹം ആംബുലന്‍സിലും സ്വകാര്യ ആശുപത്രിയിലുമായി കാത്തു കിടന്നു. രോഗം പടരുമെന്ന ആശങ്ക മുന്‍നിര്‍ത്തി കഴിഞ്ഞ ദിവസം മരിച്ച നഴ്‌സ് ലിനിയുടെ മൃതദേഹവും മാവൂര്‍ റോഡ് ഇലക്ട്രിക് ശമശാനത്തിലായിരുന്നു സംസ്‌ക്കരിച്ചത്. ഇതിനിടെ കൂടുതല്‍ പേരിലേക്ക് രോഗം ബാധിച്ചെന്ന തെറ്റായ പ്രചരണങ്ങളാണ് മൃതദേഹ സംസ്‌ക്കരണത്തിനും തടസ്സം സൃഷ്ടിച്ചത്.












Click it and Unblock the Notifications