പിന്നിൽ നിന്ന് അടക്കം പറയരുത്.. ഞങ്ങളെ ചൂണ്ടി മരുന്നു മാഫിയയെന്ന് വിളിക്കരുത്!
കോഴിക്കോട്: നിപ്പാ വൈറസ് ബാധയെന്നത് ആരോഗ്യ വകുപ്പിന്റെയും മരുന്ന് മാഫിയയുടേയും സൃഷ്ടിയാണെന്നാണ് മോഹനൻ, ജേക്കബ് വടക്കുംചേരി എന്നീ വ്യാജ വൈദ്യന്മാരുടെ അവകാശ വാദം. ഇവരുടെ ഈ വാദത്തെ പിന്തുണയ്ക്കാനും നിരവധി ആളുകളുണ്ട്. നിപ്പാ വൈറസിനെ നിയന്ത്രണ വിധേയമാക്കാനും ആളുകളെ ബോധവത്ക്കരിക്കാനും ആരോഗ്യപ്രവർത്തകർ കഷ്ടപ്പെടുമ്പോഴാണ് ഒരു വശത്ത് ഇക്കൂട്ടർ തുരങ്കം വെയ്ക്കുന്നത്.
കോഴിക്കോട് മെഡിക്കൽ കോളജിലെ ഹൗസ് സർജ്ജൻ ഇമ്രാന്റെ കുറിപ്പിന്റെ ഏകദേശ മലയാള പരിഭാഷ ഇൻഫോക്ലിനിക്കിലെ ഡോ. നെൽസൺ ജോസഫ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത് വായിക്കാം:
നിപ്പ ലക്ഷണങ്ങളുമായി രോഗി
2018 മെയ് 25. ഇന്ന് നിപ്പ സംശയിക്കപ്പെടുന്ന ഒരു സ്ത്രീ കാഷ്വൽറ്റിയുടെ ചുവപ്പ് മേഖലയിലുണ്ടായിരുന്നു. നിപ്പയുടെ ലക്ഷണങ്ങളും നിപ്പ ബാധിച്ച രോഗിയോടുള്ള സമ്പർക്കവും അവർക്കുണ്ടായിരുന്നു. പനിയും അപസ്മാരലക്ഷണങ്ങളുമാി അഡ്മിറ്റ് ചെയ്ത അവർ വളരെ പെട്ടെന്നുതന്നെ പരസ്പര ബന്ധമില്ലാതെ സംസാരിക്കുന്നതിലേക്കും ശ്വാസകോശങ്ങളിലേക്ക് രോഗം പകരുന്നതിലേക്കും ഒടുവിൽ വെന്റിലേറ്ററിനെ ആശ്രയിക്കുന്നതിലേക്കും മോശമായി. അവരെ നെഞ്ചുരോഗ വിഭാഗത്തിന്റെ ഐ.സി.യുവിലേക്ക് മാറ്റാനുള്ള ചുമതല എനിക്കായിരുന്നു.
നിങ്ങൾക്കായി ജീവൻ അപകടത്തിലാക്കുന്നു
അങ്ങോട്ടേക്ക് പോകുന്ന വഴി അവർ പെട്ടെന്ന് ഛർദ്ദിക്കുകയും അവസ്ഥ പൊടുന്നനെ ഗുരുതരമാവുകയും ചെയ്തു. അവസാനം ഐ.സി.യുവിലെത്തി. അവരുടെ സാമ്പിൾ വൈറോളജി സ്ഥിരീകരണത്തിനയച്ചു. എന്റെ ചില പി.ജി ഡോക്ടർമ്മാരും പ്രഫസർമ്മാരും ഈയിടെ നിപ്പ സ്ഥിരീകരിച്ച രോഗികളുമായി സമ്പർക്കത്തിൽ വരാനിടയായി. ഒരു പകർച്ചവ്യാധി ബാധിച്ചെന്ന് കേൾക്കുമ്പോൾ നിങ്ങളുടെ അടുത്ത ബന്ധുക്കൾ പോലും അകന്നുനിൽക്കുമ്പോഴാണു ഞങ്ങൾ നിങ്ങൾക്കായി ജീവൻ അപകടത്തിലാക്കുന്നത് നിങ്ങൾക്കൊരു രണ്ടാം അവസരം തരാനാണ്.
ഞങ്ങളെ ചൂണ്ടി മരുന്നു മാഫിയയെന്ന് വിളിക്കരുത്
ഞങ്ങൾ തിരിച്ചൊന്നും പ്രതീക്ഷിക്കുന്നില്ല. പക്ഷേ ഞങ്ങളുടെ പിന്നിൽ നിന്ന് അടക്കം പറയരുത്. ഞങ്ങളെ ചൂണ്ടി മരുന്നു മാഫിയയെന്ന് വിളിക്കരുത്, പണം വാരികൾ, ബിസിനസ്സുകാർ, തട്ടിപ്പുകാർ.. അത് വേദനാജനകമാണ്.ആധുനിക വൈദ്യശാസ്ത്രം ഇത്രയേറെ പുരോഗമിച്ചപ്പോൾ അതിലേറെ വേദനാജനകമാണ് ആളുകൾ വർഷങ്ങൾ പിന്നിലേക്ക് പോകുന്നത് കാണുന്നത്. മാരകമായ രോഗങ്ങൾക്ക് ആധുനിക വൈദ്യത്തെ അവഗണിക്കുകയോ സ്വയം ചികിൽസിക്കുകയോ വ്യാജവൈദ്യന്മാരെയോ പ്രകൃതി ചികിൽസക്കാരെയോ പിന്തുടരുകയും അവരുടേത് വേദവാക്യമാക്കുകയും ചെയ്യുന്നത്.
മുൻകരുതലാണു നമ്മുടെ ആയുധം
സയൻസിനെയും വസ്തുതകളെയും ബിസിനസ് പ്ലാനാണെന്ന് പറഞ്ഞ് അവഗണിക്കുന്നത്. അവർ ഒടുവിൽ എത്തിച്ചേരുന്നത് കാഷ്വൽറ്റ്യയിലാണ്. അവസാന സ്റ്റേജുകളിൽ. നമ്മുടെ സമൂഹത്തിലെ ഒരു ചെറിയ വിഭാഗം ആരോഗ്യപരിപാലനത്തെ സംബന്ധിച്ചിടത്തോളം തെറ്റായ വഴിയേയാണു സഞ്ചരിക്കുന്നത്. നിർഭാഗ്യവശാൽ ആ എണ്ണം നാൾക്കുനാൾ കൂടിവരികയാണ്. നിപ്പ പരിഭ്രാന്തരാകേണ്ടതില്ല. മുൻകരുതലാണു നമ്മുടെ ആയുധം.
വ്യാജസന്ദേശങ്ങളെ അവഗണിക്കുക
ഡബ്ല്യു.എച്ച്.ഒ പേജുകളും ആരോഗ്യവകുപ്പിന്റെയും ഇൻഫോക്ലിനിക്കിന്റെയും പേജുകൾ ഫോളോ ചെയ്യുക. വ്യാജസന്ദേശങ്ങളെ അവഗണിക്കുക. (കോഴിക്കോട് മെഡിക്കൽ കോളജിലെ ഹൗസ് സർജ്ജൻ ഇമ്രാന്റെ കുറിപ്പിന്റെ ഏകദേശ മലയാള പരിഭാഷ. ഇന്ന് വാട്സാപ്പിൽ അവർ ഉപയോഗിക്കുന്ന പ്രൊട്ടക്റ്റീവ് ഡ്രസ്സിനെ പരിഹസിച്ച് കണ്ട ഒരു മെസ്സേജ് കണ്ടതുകൊണ്ട് പരിഭാഷപ്പെടുത്തിയത്) എന്നാണ് ഡോ. നെൽസൺ ജോസഫ് ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റ്
ഡോ. നെൽസൺ ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം