നിപ്പാ വൈറസ്; രോഗലക്ഷണങ്ങളോടെ ചികിത്സയിലിരുന്ന ഒരാൾ കൂടി മരിച്ചു... ഭീതി മാറാതെ കോഴിക്കോട്...
വൈറസിന്റെ രണ്ടാംഘട്ട വ്യാപനം തടയാൻ ആരോഗ്യവകുപ്പ് തീവ്രപരിശ്രമത്തിലാണ്.
കോഴിക്കോട്: നിപ്പാ രോഗലക്ഷണങ്ങളോടെ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരാൾ കൂടി മരിച്ചു. തലശേരി സ്വദേശിനി റോജ(39)യാണ് മരിച്ചത്. കടുത്ത പനിയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു റോജ. യുവതിയുടെ രക്ത പരിശോധനാഫലം പുറത്തുവന്നാൽ മാത്രമേ നിപ്പാ വൈറസ് സ്ഥിരീകരിക്കാനാവൂ. റോജയുടെ മരണത്തോടെ നിപ്പാ മരണസംഖ്യ 17 ആയി.
നിപ്പാ വൈറസിന്റെ രണ്ടാംഘട്ട വ്യാപനം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന ആരോഗ്യവകുപ്പിന്റെ സന്ദേശത്തിന് പിന്നാലെയാണ് രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച ഒരാൾ കൂടി മരണപ്പെട്ടത്. ഇതോടെ വൈറസിന്റെ രണ്ടാംഘട്ട വ്യാപനം തടയാൻ ആരോഗ്യവകുപ്പ് തീവ്രപരിശ്രമത്തിലാണ്. അതിനിടെ വൈറസ് ബാധ സംശയിക്കുന്ന ആറ് പേരെ കൂടി കഴിഞ്ഞദിവസം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതോടെ നിപ്പാ വൈറസ് ബാധയെന്ന സംശയത്തിൽ ചികിത്സയിലുള്ളവരുടെ എണ്ണം 17 ആയി. വൈറസ് ബാധയേറ്റ് മരിച്ചവരുമായി അടുത്തിടപഴകിയ 18 പേരും നിരീക്ഷണത്തിലാണ്.
Recommended Video
അതേസമയം, നിപ്പാ വൈറസ് ബാധയെ തുടർന്ന് കോഴിക്കോട് ജില്ലാ കോടതി സമുച്ചയത്തിലെ കോടതികളുടെ പ്രവർത്തനം നിർത്തിവെയ്ക്കാൻ ഉത്തരവായി. ജൂൺ ആറ് വരെ കോടതി പ്രവർത്തനങ്ങൾ നിർത്തിവെയ്ക്കാനാണ് ഹൈക്കോടതി രജിസ്ട്രാർ ഉത്തരവിറക്കിയിരിക്കുന്നത്. മജിസ്ട്രേറ്റ് കോടതികൾക്കും കുടുംബ കോടതികൾക്കും ഉത്തരവ് ബാധകമാണ്. കോഴിക്കോട് ജില്ലാ കോടതിയിലെ സീനിയർ സൂപ്രണ്ട് ടിപി മധുസൂദനൻ നിപ്പാ ബാധയെ തുടർന്ന് മരിച്ചതിനാലാണ് ഈ നടപടി.