കിണറ്റില്‍നിന്ന് വവ്വാലിനെ പുറത്തെടുത്തത് സാഹസികമായി; ആദ്യം കിട്ടിയത് പ്രാവിനെ
Recommended Video

കോഴിക്കോട്: നിപാ വൈറസിന്റെ ഉത്ഭവമെന്ന് സംശയിക്കുന്ന വളച്ചുകെട്ടി മൂസയുടെ വീട്ടിലെ കിണറ്റില്‍നിന്ന് വവ്വാലിനെ വിദഗ്ധ സംഘം പുറത്തെടുത്തത് കഠിനാധ്വാനത്തിന് ഒടുവില്‍. ബംഗളുരുവിലെ സതേണ്‍ റിജ്യനല്‍ ഡിസിസ് ഡയഗനൊസ്റ്റിക് ലബോറട്ടറിയിലെ സയന്റിസ്റ്റ് രവീന്ദ്ര ഹെഗ്‌ഡെ, ആനിമല്‍ ഹസ്ബന്‍ഡറി വകുപ്പില്‍ നിന്ന് ഡോ. മോഹന്‍ദാസ്, വവ്വാല്‍ ഗവേഷകന്‍ ഡോ. ശ്രീഹരി, പുനെയിലെയും ഭോപ്പാലിലെയും വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞര്‍ തുടങ്ങിയവര്‍ അടങ്ങിയ സംഘമാണ് കിണറ്റില്‍നിന്ന് പരിശോധനയ്ക്കായി വവ്വാലിനെ പുറത്തെടുത്തത്. നിപാ വൈറസ് വാഹകരാണോ വവ്വാലുകള്‍ എന്നാണ് പ്രധാനമായും പരിശോധിക്കുന്നത്. പരിശോധനാഫലം പുറത്തുവന്നിട്ടില്ല.
റംസാനുശേഷം താമസം മാറുന്നതിനായി മൂസയുടെ കുടുംബം വാങ്ങിയതായിരുന്നു സൂപ്പിക്കടയില്‍നിന്ന് ഏതാണ്ട് ഒരു കിലോമീറ്ററോളം ഉള്‍ഭാഗത്തായുള്ള വീട്. ഇവിടെ ആള്‍താമസം ഇല്ലാത്തിനാല്‍ കിണര്‍ ഉപയോഗശൂന്യമായി കിടക്കുകയായിരുന്നു. ഈ കിണറാണ് മരണപ്പെട്ട സാലിഹും സാബിത്തും ചേര്‍ന്ന് ഏതാനും ദിവസം മുന്‍പ് ശുചീകരിച്ചത്. നിപ വൈറസ് പ്രധാനമായും വവ്വാലുകളില്‍നിന്നാണ് മനുഷ്യരിലേക്ക് പടരുന്നത് എന്നതിന്റെ അടിസ്ഥാനത്തിലാണ് വീട്ടില്‍ വവ്വാല്‍ സാന്നിധ്യം അന്വേഷിച്ചത്. അന്വേണത്തില്‍ ഇവര്‍ വവ്വാല്‍ താമസമാക്കിയ കിണറാണ് ശുചീകരിച്ചത് എന്നു ബോധ്യപ്പെട്ടു. ഇതെത്തുടര്‍ന്നാണ് കിണറ്റിലെ വവ്വാലിനെ പുറത്തെടുത്ത് പരിശോധിക്കാന്‍ പദ്ധതി തയ്യാറാക്കിയത്.

വവ്വാല്‍ പുറത്തുകടക്കാതിരിക്കാനായി രാവിലെത്തന്നെ കിണര്‍ വലയിട്ടു മൂടിയിരുന്നു. ശേഷം ഉച്ചയോടെ വിദഗ്ധരെത്തി. നാലു വലിയ കമ്പുകളില്‍ പുതിയ വലയിട്ട് ആദ്യത്തെ വലയ്ക്ക് ഉള്ളിലായി നിര്‍ത്തി. ശേഷം കിണറ്റില്‍ പുകയും സ്‌ഫോടനവുമുണ്ടാക്കി. ഈ സമയം ഒരു വവ്വാല്‍ പുറത്തുവന്നു. അതിനെ വലയില്‍ കുരുക്കിയെങ്കിലും പുറത്തെടുക്കാന്‍ നോക്കിയപ്പോള്‍ കാര്യം പിടികിട്ടി. ഒരു പ്രാവായിരുന്നു അത്. ഇതോടെ വീണ്ടും കിണറ്റില്‍ പുകയിടുകയായിരുന്നു സംഘം. തുടര്‍ന്ന് മറ്റൊരു വവ്വാല്‍ പുറത്തെത്തി. ഇതിനെ കൈയോടെ പിടികൂടി പാത്രത്തിലടച്ചു. ഇതിന്റെ രക്തവും സ്രവങ്ങളും മറ്റും പരിശോധന വൈകാതെ പൂര്‍ത്തിയാകും.












Click it and Unblock the Notifications