നിപ്പാ ഭീതിയിൽ കേരളം വീണ്ടും, എറണാകുളത്ത് യുവാവിന് നിപ്പായെന്ന് സംശയമെന്ന് ആരോഗ്യമന്ത്രി
Recommended Video
കൊച്ചി: നിപ്പാ വൈറസിനെ കേരളം തുരത്തി ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ വീണ്ടും സംസ്ഥാനം നിപ്പാ ഭീതിയില്‍. കൊച്ചിയില്‍ പനി ബാധിച്ച് ചികിത്സ തേടിയ ഇരുപത്തിമൂന്നുകാരനായ യുവാവിനാണ് നിപ്പാ രോഗബാധയെന്ന് സംശയിക്കുന്നത്. ആരോഗ്യമന്ത്രി കെക ശൈലജയാണ് ഇക്കാര്യം മാധ്യമങ്ങളോട് വ്യക്തമാക്കിയത്.
യുവാവിന് നിപ്പാ തന്നെയാണ് എന്ന് ഉറപ്പിക്കണമെങ്കില്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുളള അന്തിമ പരിശോധാന ഫലം ലഭിക്കേണ്ടതുണ്ട്. നിപ്പാ സംശയമുയര്‍ന്ന സാഹചര്യത്തില്‍ ആരോഗ്യമന്ത്രി അടിയന്തരമായി കൊച്ചിക്ക് തിരിച്ചു. ഭീതി വേണ്ടെന്നും ജാഗ്രത വേണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. മുൻകരുതൽ എന്ന നിലയ്ക്ക് കൊച്ചി, കോഴിക്കോട്, തൃശൂര്‍ മെഡിക്കല്‍ കോളേജുകളിൽ പ്രത്യേക ഐസൊലേഷന്‍ വാര്‍ഡുകള്‍ തുറന്നിട്ടുണ്ട്.

നിപ്പയെന്ന് സംശയം
എറണാകുളം സ്വദേശിയായ വിദ്യാര്‍ത്ഥിക്കാണ് നിപ്പ ബാധിച്ചതായി സംശയിക്കുന്നത്. ഇടുക്കി ജില്ലയിലെ തൊടുപുഴയിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ പഠിച്ചിരുന്ന ഈ യുവാവ് ട്രെയിനിംഗിനായി കുറച്ച് ദിവസം തൃശൂരില്‍ എത്തിയിരുന്നു. ഇവിടെ നിന്നാണ് പനിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

വിദഗ്ധ പരിശോധനകള്‍
യുവാവിനെ ചികിത്സിച്ച ഡോക്ടര്‍മാര്‍ നിപ്പയെന്ന സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് വിദഗ്ധ പരിശോധനകള്‍ക്ക് വിധേയമാക്കിത്. ആലപ്പുഴയിലെ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയില്‍ നിപ്പയാണ് എന്ന് സംശയിക്കാവുന്ന സാഹചര്യമാണ് എന്നാണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.

സ്ഥിരീകരണം കാക്കുന്നു
തുടര്‍ന്ന് സ്ഥിരീകരിക്കുന്നതിന് വേണ്ടിയാണ് പൂനൈ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്ക് അയച്ചിരിക്കുന്നത്. ഉച്ചയോടെ ഈ ഫലം പുറത്ത് വന്നാല്‍ മാത്രമേ നിപ്പയാണെന്ന് സ്ഥിരീകരിക്കാന്‍ സാധിക്കുകയുളളൂ. അതേസമയം ഭയപ്പെടേണ്ട സാഹചര്യം ഇല്ലെന്നും എല്ലാ സജ്ജീകരണങ്ങളും തയ്യാറാണ് എന്നും ആരോഗ്യമന്ത്രി പറഞ്ഞു.

നിരീക്ഷണത്തിൽ
നിപ്പയാണെങ്കില്‍ തന്നെ അത് തൃശൂരില്‍ നിന്നല്ല യുവാവിന് പകര്‍ന്നത് എന്നാണ് തൃശൂര്‍ ഡിഎംഒ വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം യുവാവ് തൃശൂരില്‍ ഇടപഴകിയ 22ഓളം പേര്‍ നിരീക്ഷണത്തിലാണ്. അതില്‍ യുവാവ് അടുത്ത് ഇടപഴകിയ താമസ സ്ഥലത്തെ ആറ് പേരും ആരോഗ്യ വകുപ്പിന്റെ സൂക്ഷ്മ നിരീക്ഷണത്തിലാണ്.

കരുതൽ നടപടികൾ
മാത്രമല്ല ഇടുക്കി, തൃശൂര്‍, എറണാകുള ജില്ലകളില്‍ ആരോഗ്യ വകുപ്പ് കരുതല്‍ നടപടികളിലേക്ക് കടന്നിരിക്കുകയാണ്. എറണാകുളം കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ഉള്‍പ്പെടെ ഐസൊലേഷന്‍ വാര്‍ഡുകള്‍ തുറക്കുമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. ആരോഗ്യമന്ത്രി കൊച്ചിയിലേക്ക് തിരിച്ചിരിക്കുകയാണ്.

ഉന്നതതല യോഗം
കൊച്ചിയില്‍ ആരോഗ്യവകുപ്പ് ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. ആരോഗ്യ സെക്രട്ടറി അടക്കമുളള ഉന്നതര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രത്യേക നിര്‍ദേശ പ്രകാരമാണ് ആരോഗ്യമന്ത്രി നേരിട്ട് തന്നെ കൊച്ചിയിലേക്ക് തിരിച്ചിരിക്കുന്നത്. മാത്രമല്ല കോഴിക്കോട് നിന്നും ഡോക്ടര്‍മാരുടെ സംഘം കൊച്ചിയിലേക്ക് തിരിച്ചിട്ടുണ്ട്.

ഡോക്ടർമാരുടെ സംഘം കൊച്ചിയിലേക്ക്
നിപ്പ ബാധിതരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സിച്ച് പരിചയമുളള 3 ഡോക്ടർമാരടങ്ങിയ 6 പേരുടെ സംഘമാണ് കൊച്ചിയിലേക്ക് പോകുന്നത്. നിപ്പ സ്ഥിരീകരിച്ചാല്‍ അതിനെ പ്രതിരോധിക്കാന്‍ ഓസ്‌ട്രേലിയയില്‍ നിന്നും എത്തിച്ച മരുന്ന് നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലുണ്ട്. രോഗം ഉറപ്പിച്ചാല്‍ അത് ആരോഗ്യവകുപ്പിന് ലഭിക്കുമെന്ന് കെകെ ശൈലജ പറഞ്ഞു.












Click it and Unblock the Notifications