നേര്യമംഗലം പാലത്തിന് ബലക്ഷയമെന്ന് ആരോപണം: ദേശീയപാത വിഭാഗത്തിന്റെ ഇടപെടല്‍ വൈകുന്നു....
തൊടുപുഴ:214 മീറ്റര്‍ നീളവും 4.90 മീറ്റര്‍ വീതിയും 300 അടി ഉയരവുമാണ് നേര്യമംഗലം പാലത്തിനുള്ളത്.അഞ്ച് കാലുകളിലായിട്ടാണ് പാലം പെരിയാറിന് കുറുകെ നിര്‍മ്മിച്ചിട്ടുള്ളത്.1920ല്‍ നിര്‍മ്മാണം ആരംഭിച്ച് 1935ല്‍ ഗതാഗതത്തിനായി തുറന്നു നല്‍കിയ പാലത്തിന് 75 വര്‍ഷത്തെ പഴക്കമുണ്ട്.പാലത്തിന്റെ ബലക്ഷയം സംഭവിച്ച് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ചില സംശയങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെങ്കിലും ദേശിയപാത വിഭാഗത്തിന്റെ ഇടപെടലുണ്ടാകുന്നത് ഇതാദ്യമായാണ്.
പാലത്തിനു മുകളിലൂടെയുള്ള ഭാരവാഹനങ്ങളുടെ യാത്ര പാലത്തിന് ബലക്ഷയം സംഭവിക്കാന്‍ ഇടയാക്കുന്നതായി സംബന്ധിച്ച റിപ്പോര്‍ട്ട് ദേശിയപാത വിഭാഗത്തിന്റെ ചീഫ് എന്‍ഞ്ചിനിയര്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ സര്‍ക്കാരിന് സമര്‍പ്പിച്ചതായാണ് വിവരം.പാലത്തിന് മുകളിലൂടെ ഒന്നിലേറെ ഭാരവാഹനങ്ങള്‍ നിയന്ത്രണമേതുമില്ലാതെ ഒരേ സമയം കടന്നുപോകുന്നത് സംബന്ധിച്ച പരാതിയുമായി നാട്ടുകാരും രംഗത്തെത്തി.ഒരേ സമയം പാലത്തിലൂടെ രണ്ട് ചെറിയവാഹനങ്ങളോ ഒരു വലിയ വാഹനമോ മാത്രമേ കടന്നു പോകുകയുള്ളു.എന്നാല്‍ വാഹനമോടിക്കുന്നവര്‍ തമ്മിലുള്ള മത്സരബുദ്ധി പലപ്പോഴും പാലത്തില്‍ വലിയ ഗതാഗതക്കുരുക്കിന് ഇടയാക്കാറുണ്ട്.ഗതാഗതക്കുരുക്കിലകപ്പെടുന്ന ഭാരവാഹനങ്ങള്‍ ഒരേ സമയം പാലത്തില്‍ കയറുന്ന കാഴ്ച്ചയും നിത്യസംഭവമാണ്.
കെട്ടിടനിര്‍മ്മാണത്തിനാവശ്യമായ പാറപ്പൊടിയും മറ്റും രാത്രികാലങ്ങളിലാണ് ഇടുക്കിയിലേക്ക് അതിര്‍ത്തി കടന്നെത്തുന്നത്.രാത്രിയില്‍ പാലം വിജനമാകുന്നതോടെ 40 ടണ്ണിന് മുകളില്‍ ഭാരമുള്ള ഒന്നിലധികം ടോറസുകള്‍ ഒരേ സമയം പാലത്തില്‍ കയറും പാലത്തിന്റെ ബലക്ഷയത്തിന് ഇടയാക്കുന്നു.റാണി സേതുലക്ഷ്മിഭായി തമ്പുരാട്ടിയുടെ പേരില്‍ അറിയപ്പെടുന്ന പാലം ശര്‍ക്കരയും ചുണ്ണാമ്പും ചേര്‍ന്ന സുര്‍ക്കി മിശ്രിതവും കരിങ്കലുമുപയോഗിച്ചാണ് നിര്‍മ്മിച്ചിട്ടുള്ളത്.ദക്ഷിണേന്ത്യയിലെ ആദ്യത്തെ ആര്‍ച്ച് പാലം കൂടിയായ നേര്യമംഗലം പാലത്തിലൂടെയുള്ള ഭാരവാഹനങ്ങളുടെ യാത്രക്ക് നിയന്ത്രണം വേണമെന്ന ആവശ്യമാണ് ദേശിയപാത വിഭാഗവും നാട്ടുകാരും മുമ്പോട്ട് വയ്ക്കുന്നത്.