കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ സിബിഐ അന്വേഷണമില്ല, ജാമ്യത്തിനുള്ള കരുനീക്കി ഫ്രാങ്കോ മുളയ്ക്കൽ
കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് എതിരെ സിബിഐ അന്വേഷണമില്ല. കേസ് പോലീസ് സ്വതന്ത്ര്യമായി അന്വേഷിക്കട്ടെ എന്ന് വ്യക്തമാക്കിയ ഹൈക്കോടതി സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ തീര്‍പ്പാക്കി. ഇത്തരം ഹര്‍ജികള്‍ക്ക് പിന്നില്‍ മറ്റെന്തെങ്കിലും താല്‍പര്യങ്ങളുണ്ടോ എന്നും ഹൈക്കോടതി ചോദിച്ചു. തുടര്‍ന്ന് പൊതുതാല്‍പര്യ ഹര്‍ജികള്‍ പിന്‍വലിക്കുന്നതായി ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചു.
അതേസമയം പീഡനക്കേസില്‍ അറസ്റ്റിലായ ബിഷപ്പിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുകയാണ്. കനത്ത സുരക്ഷയില്‍ ബിഷപ്പിനെ പാലാ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. കസ്റ്റഡി കാലാവധി നീട്ടി നല്‍കാന്‍ പോലീസ് കോടതിയില്‍ ആവശ്യപ്പെട്ടേക്കില്ല എന്നാണ് സൂചന.
എന്നാല്‍ ബിഷപ്പിന് ജാമ്യം നല്‍കരുത് എന്നും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡില്‍ വിടണമെന്നും പോലീസ് ആവശ്യപ്പെടും. കസ്റ്റഡി കാലാവധി അവസാനിച്ച സാഹചര്യത്തില്‍ ബിഷപ്പ് ഫ്രാങ്കോ ഹൈക്കോടതിയില്‍ ജാമ്യത്തിന് അപേക്ഷ നല്‍കി. ചോദ്യം ചെയ്യലുമായി സഹകരിച്ചതിനാല്‍ കസ്റ്റഡി കാലാവധി നീട്ടരുത് എന്നാണ് ജാമ്യഹര്‍ജിയിലെ ആവശ്യം.
Recommended Video
ബിഷപ്പിനെ നുണപരിശോധന നടത്തണം എന്ന ആവശ്യം പോലീസ് കോടതിയില്‍ ഉന്നയിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. പല ചോദ്യങ്ങള്‍ക്കും ബിഷപ്പ് കൃത്യമായ ഉത്തരം നല്‍കിയിട്ടില്ലെന്ന് പോലീസ് പറയുന്നു. അറിയില്ല, ഓര്‍മ്മയില്ല തുടങ്ങിയ ഉത്തരത്തില്‍ നിരന്തരമായി ആവര്‍ത്തിക്കുകയായിരുന്നു ബിഷപ്പ് ചോദ്യം ചെയ്യലില്‍ ഉടനീളം ആവര്‍ത്തിച്ചത്. ഇതോടെയാണ് നുണപരിശോധന നടത്തണം എന്ന ആവശ്യം പോലീസ് ഉന്നയിക്കുന്നു. കേസില്‍ സാക്ഷികളെ ഉള്‍പ്പെടെ സ്വാധീനിച്ചതുമായി ബന്ധപ്പെട്ട് വരുംദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുകളുണ്ടായേക്കും.