രാജേന്ദ്രൻ പറഞ്ഞത് സിപിഎമ്മിന്റെ നിലപാടല്ല; സിപിഐയുമായി തർക്കത്തിനില്ലെന്ന് കോടിയേരി!
തിരുവനന്തപുരം: റവന്യൂ മന്ത്രിയെ മാറ്റണമെന്നത് സിപിഎമ്മിന്റെ അഭിപ്രായമല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മൂന്നാർ പ്രശ്നത്തിൽ സിപിഐയുമായി തർക്കത്തിനില്ലെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. നയപരമായ പ്രശ്നങ്ങളിൽ സിപിഎമ്മും സിപിഐയുമായി തർക്കമില്ല. രണ്ടു പാർട്ടികൾക്കും ഒരേ നയമാണുള്ളത്. ഏതെങ്കിലും കാര്യത്തിൽ പ്രശ്നമുണ്ടെന്ന് ശ്രദ്ധയിൽ പെട്ടാൽ അക്കാര്യം ചർച്ച ചെയ്ത് പരിഹരിക്കാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
റവന്യു മന്ത്രിയെ മാറ്റണമെന്ന് എസ്. രാജേന്ദ്രൻ എംഎൽഎ ആവശ്യപ്പെട്ടോ എന്നറിയില്ല. എന്തായാലും അതു സിപിഎമ്മിന്റെ അഭിപ്രായമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. മൂന്നാർ വിഷയവുമായി ബന്ധപ്പെട്ടു യോഗം വിളിച്ചത് ഇടതുമുന്നണിയില്ല. മുഖ്യമന്ത്രിയും സർക്കാരും വിവിധ വിഷയങ്ങളിൽ യോഗങ്ങൾ വിളിക്കാറുണ്ട്. അതു സർക്കാർ തലത്തിലുള്ള കാര്യങ്ങളാണ്. ഇടുക്കിയിലെ ഇടതു മുന്നണി നേതാക്കൾ മുഖ്യമന്ത്രിക്കു നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് യോഗം വിളിച്ചതെന്നാണ് മനസിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആരെങ്കിലും ടെലിവിഷൻ ചർച്ചകളിൽ പറഞ്ഞതു കൊണ്ടു മാത്രം സർക്കാരിന്റെയും മുന്നണിയുടെയും കൂട്ടുത്തരവാദിത്തം നഷ്ടപ്പെടില്ല. ജനങ്ങൾ ഏൽപ്പിച്ച ഉത്തരവാദിത്തം നിറവേറ്റും. കാനം പറഞ്ഞകാര്യങ്ങളെ കുറിച്ച് കാനത്തോട് തന്നെ ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഭൂസംരക്ഷണ നിയമ പ്രകാരമല്ലാതെ മൂന്നാര്‍ കൈയേറ്റവുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കാൻ സംസ്ഥാന സര്‍ക്കാരിന് കഴിയില്ലെന്ന് കാനം രാജേന്ദ്രൻ പറഞ്ഞിരുന്നു.
കോടതിയുള്ള രാജ്യമാണിത്. നിയമം അനുസരിച്ചു മാത്രമേ മുന്നോട്ടുപോകാൻ കഴിയൂ. ഈ വിഷയത്തില്‍ മറ്റു തീരുമാനങ്ങള്‍ നിലനിൽക്കില്ല. മുഖ്യമന്ത്രിക്കായാലും ഏതു മന്ത്രിക്കായാലും ഭരണഘടന അനുസരിച്ചേ പ്രവർത്തിക്കാനാകൂ എന്നും കുറ്റപ്പെടുത്തിയിരുന്നു. മൂന്നാര്‍ വിഷയവുമായി ബന്ധപ്പെട്ടു റവന്യൂ സെക്രട്ടറി വിളിച്ചു ചേര്‍ത്ത യോഗം സംബന്ധിച്ചു സിപിഐയ്ക്ക് അറിവില്ലെന്നും. അറിയാത്ത യോഗത്തിൽ പങ്കെടുക്കേണ്ട ആവശ്യമില്ലെന്നുമായിരുന്നു കാനം പറഞ്ഞത്.