സിബിഐ അന്വേഷണമില്ല, പ്രതികളെ പിടിച്ചിരിക്കും, ഷുഹൈബ് വധത്തില്‍ ആരും രക്ഷപ്പെടില്ലെന്ന് പിണറായി
ഷുഹൈബ് കേസ് അന്വേഷിക്കാന്‍ പോലീസ് തന്നെ ധാരാളമാണെന്നാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന
തിരുവനന്തപുരം: കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. ഷുഹൈബ് വധത്തില്‍ സിബിഐ അന്വേഷണം ഉണ്ടാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. നിയമസഭയിലാണ് ഇക്കാര്യം അദ്ദേഹം പറഞ്ഞത്.
ഷുഹൈബിന്റെ കൊലപാതകത്തില്‍ സിപിഎമ്മും സര്‍ക്കാരും പ്രതിരോധത്തിലായിട്ടും സിബിഐ അന്വേഷണമില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാട് ഏറെ വിവാദമുണ്ടാക്കിയിട്ടുണ്ട്. പ്രതിപക്ഷം അദ്ദേഹത്തിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചിട്ടുണ്ട്. നേരത്തെ മന്ത്രി എകെ ബാലന്‍ കണ്ണൂരിലെ സമാധാനയോഗത്തിന് ശേഷം സിബിഐ അന്വേഷണം വേണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.
സിബിഐ വേണ്ട
ഷുഹൈബ് കേസ് അന്വേഷിക്കാന്‍ പോലീസ് തന്നെ ധാരാളമാണെന്നാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന. ഇപ്പോഴത്തെ പോലീസ് അന്വേഷണം തൃപ്തികരമാണ്. എല്ലാ പ്രതികളെയും പിടിക്കാനാവുമെന്ന് ഉറപ്പുണ്ട്. അവര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പോലീസിന് യാതൊരു സമ്മര്‍ദവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
യഥാര്‍ത്ഥ പ്രതികള്‍
കേസില്‍ ഇപ്പോള്‍ അറസ്റ്റിലായവര്‍ യഥാര്‍ത്ഥ പ്രതികളാണ്. ഡമ്മി പ്രതികളാണെന്ന പ്രതിപക്ഷത്തിന്റെ ആരോപണം അടിസ്ഥാന രഹിതമാണ്. എല്ലാ പ്രതികളെയും ഒരാഴ്ച്ചയ്ക്കകം പിടിച്ചിരിക്കും. ഷുഹെബിനെ വെട്ടിയത് രണ്ടുപേരാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇനി ഒരാളും കണ്ണൂരില്‍ കൊല്ലപ്പെടരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കുടുംബത്തിന്റെ കത്ത്
തന്റെ മകന്റെ മരണത്തില്‍ സിപിഎമ്മിന് പങ്കുണ്ടെന്നും അതുകൊണ്ട് കേസ് സിബിഐ വിടണമെന്നുമായിരുന്നു ഷുഹൈബിന്റെ പിതാവ് മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഈ ഗുരുതര ആരോപണമുണ്ടായിട്ടും മുഖ്യമന്ത്രി സിബിഐ അന്വേഷണത്തെ തള്ളുകയായിരുന്നു. ഇതോടെ സര്‍ക്കാരിന്റെ വിശ്വാസ്യതയ്ക്കും മങ്ങലേറ്റിരിക്കുകയാണ്.
യുഎപിഎ ചുമത്തില്ല
പിടിയിലായവര്‍ക്കെതിരെ യുഎപിഎ ചുമത്തേണ്ട ആവശ്യമില്ല. ഇപ്പോഴത്തെ അന്വേഷണ സംഘവും ഇക്കാര്യം ആവശ്യപ്പെട്ടിട്ടില്ല. അവര്‍ മികച്ച രീതിയില്‍ തന്നെ കേസ് അന്വേഷിക്കുന്നത്. പ്രതിപക്ഷത്തിന്റെ ആവശ്യപ്രകാരമാണ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചത്. വീണ്ടും മറ്റൊരു അന്വേഷണ സംഘത്തെ വേണമെന്ന് പറയുന്നത് അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ ആരോപണം
കേസ് അന്വേഷിക്കാന്‍ സിബിഐ വേണ്ടെന്ന മുഖ്യമന്ത്രിയുടെ നിലപാട് ജനാധിപത്യ വിരുദ്ധമാണ്. നേരത്തെ മന്ത്രി എകെ ബാലന്‍ തന്ന ഉറപ്പാണ് തള്ളിയിരിക്കുന്നത്. ഇപ്പോഴത്തെ മുഖ്യമന്ത്രിയുടെ നിലപാട് കേസില്‍ പ്രതികളെ രക്ഷിക്കുന്നതിന് വേണ്ടിയാണ്. പോലീസ് അന്വേഷണത്തിലൂടെ കേസ് ഇല്ലാതാക്കാനാണ് അദ്ദേഹത്തിന്റെ ശ്രമമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
അടിയന്തര പ്രമേയ നോട്ടീസ്
സണ്ണി ജോസഫ് എംഎല്‍എയുടെ അടിയന്തര പ്രമേയ നോട്ടീസിനായിരുന്നു മുഖ്യമന്ത്രി മറുപടി പറഞ്ഞത്. അതേസമയം മരംവെട്ടുകാര്‍ വിറക് വെട്ടുന്നത് പോലെയാണ് ഷുഹൈബിനെ കൊലപ്പെടുത്തിയതെന്ന് സണ്ണി ജോസഫ് പറഞ്ഞു. കൊലപാതകം ചെയ്തത് സിപിഎമ്മുകാരാണ്. മുഖ്യമന്ത്രിയുടെ നടപടി പ്രശ്‌നത്തെ നിസാരവത്കരിക്കുന്നതാണെന്നും എംഎല്‍എ കുറ്റപ്പെടുത്തി.
സുധാകരന്റെ പ്രതിഷേധം
സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കെ സുധാകരന്‍ നടത്തുന്ന ഉപവാസ സമരം എട്ടു ദിവസം എത്തുമ്പോഴാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ഇത് പ്രതീക്ഷിച്ചിരുന്നതാണെന്ന് സുധാകരന്‍ പറഞ്ഞു. സിപിഎം ജില്ലാ നേതൃത്വത്തിന് സംഭവത്തില്‍ പങ്കുണ്ട്. അവരുടെ ഗൂഢാലോചന സിബിഐ അന്വേഷണത്തില്‍ പുറത്താകും. അതുകൊണ്ടാണ് മുഖ്യമന്ത്രി അവരെ സംരക്ഷിക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു.
ഷുഹൈബിനെ ആദ്യം വെട്ടിയത് ആകാശ്; പിന്നെ 12 വെട്ടുകള്‍!! അക്രമി സംഘത്തിനും പരിക്കേറ്റു
വിദേശ ക്ലിനിക്കിൽ സൗന്ദര്യ ചികിത്സകൾ.. ശ്രീദേവിയുടെ മരണത്തിലെ പ്രചാരണങ്ങൾക്ക് ചുട്ടമറുപടി
രാജ് ഭവനിലും സ്ത്രീകൾക്ക് രക്ഷയില്ല; പീഡിപ്പിക്കാൻ ശ്രമിച്ചത് ഗവർണർ