നിപ്പാ വൈറസ് ആശങ്കകൾ വേണ്ട.. വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ വ്യാഴാഴ്ച തന്നെ തുറക്കും
തിരുവനന്തപുരം: കൊച്ചിയില്‍ ഒരു യുവാവിന് നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ആളുകള്‍ ആശങ്കയില്‍ ആയിരിക്കുകയാണ്. പൊതുഇടങ്ങളില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കുകയോ മാസ്‌ക് ധരിച്ച് പ്രത്യക്ഷപ്പെടുകയോ ചെയ്യുന്നത് പോലുളള കാര്യങ്ങളിലേക്ക് കടക്കേണ്ട സാഹചര്യം നിലവില്‍ ഇല്ല എന്നാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ വ്യക്തമാക്കുന്നത്. നിപ്പ പടരാതിരിക്കാന്‍ സംസ്ഥാനം പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി സുസജ്ജമാണ്.
നിപ്പ ഭീതിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കുന്നത് മാറ്റി വെയ്ക്കുമോ എന്നുളള ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. എന്നാല്‍ സ്‌കൂള്‍ തുറക്കുന്നത് നീട്ടി വെയ്‌ക്കേണ്ട സാഹചര്യം ഇല്ലെന്ന് മന്ത്രി എസി മൊയ്തീന്‍ വ്യക്തമാക്കി. നിലവിലെ സാഹചര്യത്തില്‍ വേനലവധിക്ക് ശേഷം വ്യാഴാഴ്ച തന്നെ എല്ലാ സ്‌കൂളുകളും തുറക്കാനാണ് തീരുമാനം.

നിപ്പ സ്ഥിരീകരിക്കപ്പെട്ടതോടെ ആരോഗ്യ വകുപ്പ് അതീവ ജാഗ്രതയിലാണ്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തന്നെ നടക്കുന്നുണ്ട്. അതുകൊണ്ട് തന്നെ വ്യാഴാഴ്ച സ്‌കൂള്‍ തുറക്കുന്നത് മാറ്റി വെയ്‌ക്കേണ്ട കാര്യമില്ലെന്നും മന്ത്രി പറഞ്ഞു. അതേസമയം കൊച്ചിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ ആരോഗ്യ നില മെച്ചപ്പെടുന്നതായി മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്ത് വന്നു.
ഈ യുവാവുമായി ഇടപഴകിയ 311 പേരെ ആരോഗ്യ വകുപ്പ് നിരീക്ഷിക്കുന്നുണ്ട്. ഇവര്‍ക്കാര്‍ക്കും നിപ്പ കണ്ടെത്തിയിട്ടില്ല. അതേസമയം പനിയുളള നാല് പേരെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റയിട്ടുണ്ട്. രോഗിയായ യുവാവ് താമസിച്ച മേഖലയില്‍ വിദഗ്ധ സംഘം പരിശോധന ആരംഭിച്ചിട്ടുണ്ട്. തൃശൂരില്‍ യുവാവ് താമസിച്ചിരുന്ന വീടും പരിസരവും ആണ് നിപ്പ ഉറവിടം കണ്ടെത്തുന്നതിന് പരിശോധിക്കുന്നത്.












Click it and Unblock the Notifications