ഫാഷിസം എത്ര വേലിക്കെട്ടുകള്‍ തീര്‍ത്താലും മനുഷ്യത്വം അവയ്ക്കപ്പുറം ഒഴുകിപ്പരക്കും; പി ശ്രീരാമകൃഷ്ണൻ
കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തില്‍ പ്രശസ്ത നര്‍ത്തകി മന്‍സിയ ഭരതനാട്യം അവതരിപ്പിച്ചിരുന്നെങ്കില്‍ കലയുടെയും സംസ്‌കാരത്തിന്റെയും ഒരു മോഹനനിമിഷമാവുമായിരുന്നു അതെന്ന് മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ. വൈരങ്ങളെ സര്‍ഗാത്മകതക കൊണ്ട് അപ്രസക്തമാക്കി, ഹൃദയങ്ങളെ സ്‌നേഹം കൊണ്ട് ചേര്‍ത്തു നിര്‍ത്തുന്ന അനുഗ്രഹീത വേദിയാവുമായിരുന്നു അവിടം. എന്നാൽ മനുഷ്യന്‍ പരമാവധി ഭിന്നിച്ച് നില്‍ക്കണമെന്ന് ഫാഷിസം ആഗ്രഹിക്കുന്നത് കൊണ്ടാണ് മൻസിയ അവിടെ നിന്ന് അറ്റി നിർത്തപ്പെട്ടതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറച്ചു. പലജാതി മനുഷ്യര്‍ ഒന്നിച്ചു ജീവിക്കുന്ന നമ്മുടേതു പോലുള്ള ബഹുസ്വരസമൂഹത്തില്‍ ഫാഷിസം എത്രതന്നെ വേലിക്കെട്ടുകള്‍ തീര്‍ത്താലും മനുഷ്യത്വം അവയ്ക്കപ്പുറം ഒഴുകിപ്പരക്കുകുയം പരസ്പരം സംവദിക്കുകയും ചെയ്യുമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
അഹിന്ദുവാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മൻസിയയെ പരിപാടിയിൽ നിന്നും മാറ്റി നിർത്തിയത്. ഏപ്രില്‍ 21 വ്യാഴാഴ്ച ആറാം ഉത്സവം പ്രമാണിച്ചുള്ള കലാപരിപാടികളുടെ ഭാഗമായി ഭരതനാട്യം അവതരിപ്പിക്കാന്‍ നോട്ടീസിലടക്കം പേര് അച്ചടിച്ചതിന് ശേഷമായിരുന്നു മാറ്റി നിർത്തൽ. ഇത് മൻസിയ തന്നെയാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചത്.

കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തില്‍ പ്രശസ്ത നര്‍ത്തകി മന്‍സിയ ഭരതനാട്യം അവതരിപ്പിച്ചിരുന്നെങ്കില്‍ കലയുടെയും സംസ്‌കാരത്തിന്റെയും ഒരു മോഹനനിമിഷമാവുമായിരുന്നു അത്. വൈരങ്ങളെ സര്‍ഗാത്മകതക കൊണ്ട് അപ്രസക്തമാക്കി, ഹൃദയങ്ങളെ സ്‌നേഹം കൊണ്ട് ചേര്‍ത്തു നിര്‍ത്തുന്ന അനുഗ്രഹീത വേദിയാവുമായിരുന്നു അവിടം.
പക്ഷെ എന്തുകൊണ്ടാണ് മന്‍സിയ അവിടെ അകറ്റിനിര്‍ത്തപ്പെട്ടത്? പ്രത്യേകിച്ചും പ്രാഥമിക പരിശോധനയ്ക്കു ശേഷം അവരുടെ നൃത്തത്തിന് അനുമതി നല്‍കി, പരിപാടി ചാര്‍ട്ടു ചെയ്ത ശേഷം!
കാരണം മറ്റൊന്നുമല്ല, മനുഷ്യന്‍ പരമാവധി ഭിന്നിച്ച് നില്‍ക്കണമെന്ന് ഫാഷിസം ആഗ്രഹിക്കുന്നു.
പലജാതി മനുഷ്യര്‍ ഒന്നിച്ചു ജീവിക്കുന്ന നമ്മുടേതു പോലുള്ള ബഹുസ്വരസമൂഹത്തില്‍ ഫാഷിസം എത്രതന്നെ വേലിക്കെട്ടുകള്‍ തീര്‍ത്താലും മനുഷ്യത്വം അവയ്ക്കപ്പുറം ഒഴുകിപ്പരക്കുകുയം പരസ്പരം സംവദിക്കുകയും ചെയ്യും. മനുഷ്യത്വം വേലിക്കെട്ടുകള്‍ തകര്‍ക്കുന്ന വഴികളാണ് കലയും പ്രണയവും ഭക്ഷണവും സിനിമയും മാനുഷികമായ മറ്റെല്ലാം വികാരവിചാരങ്ങളും.
അതുകൊണ്ടു തന്നെ മനുഷ്യനെ വേലിക്കെട്ടുകളില്‍ തളയ്ക്കാന്‍ ശ്രമിക്കുന്നവര്‍ ഈ വഴികളില്‍ വലിയ കിടങ്ങുകള്‍ തീര്‍ത്തുകയോ കനത്ത മുള്ളുവേലികള്‍ ഉയര്‍ത്തി കാവലിരിക്കുയോ ചെയ്യുന്നു.
പ്രാഥമിക പരിശോധനയില്‍ മന്‍സിയ ആ വേലി കഴിഞ്ഞ് ഭരതനാട്യ വേദിയിലേക്ക് എത്തുമെന്ന് കണ്ടപ്പോള്‍ അവര്‍ ചോദിച്ച ചോദ്യം വിവാഹശേഷവും എന്തുകൊണ്ട് ഹിന്ദു മതം സ്വീകരിച്ചില്ല എന്നതായിരുന്നു! ഒരു മതവുമില്ലാത്ത മന്‍സിയയെ അങ്ങനെ അവര്‍ വീണ്ടും മതത്തിന്റെ വേലിക്കുള്ളില്‍ ബന്ധിക്കുകയും കലയുടെ വഴി ബലവത്തായി അടയ്ക്കുകയും ചെയ്തു.
മനുഷ്യനെന്ന നിലയിലും മലയാളി എന്ന നിലയിലും ചില ചോദ്യങ്ങള്‍ ഇപ്പോള്‍ നാം സ്വയം ചോദിക്കേണ്ടതുണ്ട്. കൂടുതല്‍ മുള്ളുവേലികള്‍ ഉയര്‍ത്തി പരസ്പരം ഭയാശങ്കയുടെ കുന്തമുനകള്‍ ഉന്നം പിടിച്ച് അടഞ്ഞ കൂടുകളില്‍ നമ്മളെയും വരുംതലമുറകളെയും തളച്ചിടുന്ന ഭീരുത്വമാണോ നമ്മുടെ നിയോഗം? അതോ മനുഷ്യത്വത്തിന്റെ പരന്നൊഴുകലിന് പുതിയ കൈവഴികള്‍ വെട്ടിത്തുറന്നുകൊണ്ട് ആധുനിക സമൂഹത്തിലേക്ക് ധീരതയോടെ ചുവടുവയ്ക്കുകയാണോ നമ്മുടെ ദൗത്യം?
പകയുടെയും വിദ്വേഷത്തിന്റെയും ലോകത്ത് സഹവര്‍ത്തിത്വത്തിന്റെയും സാഹോദര്യത്തിന്റെയും ലോകം തീര്‍ത്താന്‍ മന്‍സിയമാര്‍ വീണ്ടും ചിലങ്ക കെട്ടട്ടെ. നവോത്ഥാന കേരളത്തിന്റെ ഹൃദയവേദികള്‍ എന്നും അവര്‍ക്കുള്ളതായിരിക്കും












Click it and Unblock the Notifications