ഇഎംസിസിയുമായി ധാരണാപത്രം ഒപ്പിട്ടില്ലെന്ന് ഇപി ജയരാജന്‍, കൂടിക്കാഴ്ച്ച നടത്തിയെന്ന് ഡയറക്ടര്‍
തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യബന്ധനത്തിനായുള്ള കരാര്‍ സംബന്ധിച്ച് യാതൊരു ധാരണയും വെച്ചിട്ടില്ലെന്ന് വ്യവസായ മന്ത്രി ഇപി ജയരാജന്‍. രമേശ് ചെന്നിത്തല ഇല്ലാത്ത കാര്യങ്ങള്‍ വിളിച്ച് പറയുകയാണ്. ബ്ലാക്‌മെയില്‍ ചെയ്യാനുള്ള ശ്രമമാണിത്. ധാരണാപത്രം ഒപ്പിട്ടതായുള്ള പിആര്‍ഡിയുടെ വാര്‍ത്താക്കുറിപ്പിനെ കുറിച്ച് തനിക്കറിയില്ലെന്നും മന്ത്രി പറഞ്ഞു. അതേസമയം കേരള തീരത്തെ മത്സ്യബന്ധനത്തിനുള്ള കരാറില്‍ സര്‍ക്കാരും മന്ത്രിയും ശരിക്കും സമ്മര്‍ദത്തിലാണ്. നേരത്തെ ഈ മാസം രണ്ടിന് കേരള ഷിപ്പിംഗ്് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്റെ വാര്‍ത്താക്കുറിപ്പില്‍ ധാരണാപത്രം ഒപ്പിട്ടതായിരുന്നു പറഞ്ഞിരുന്നു.

അതേസമയം മന്ത്രിമാരായ മേഴ്‌സിക്കുട്ടിയമ്മയെയും ഇപി ജയരാജനെയും കണ്ടിരുന്നുവെന്ന് ഇഎംസിസി ഡയറക്ടര്‍ ഷിജു വര്‍ഗീസ് തന്നെ രംഗത്തെത്തി. ജയരാജനെ താന്‍ സെക്രട്ടേറിയറ്റില്‍ വെച്ച് നേരില്‍ കണ്ട് വിവരങ്ങള്‍ കൈമാറി. മന്ത്രിസഭാ അംഗീകാരം ലഭിക്കുമോ എന്നറിയാന്‍ അപേക്ഷ നല്‍കിയെന്നും ഷിജു വര്‍ഗീസ് പറഞ്ഞു. ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ നടപടികളില്‍ നിന്ന് പിന്നോട്ടില്ലെന്നും ഇഎംസിസി വ്യക്തമാക്കി. നേരത്തെ രമേശ് ചെന്നിത്തല ആഴക്കടല്‍ മത്സ്യബന്ധനത്തിന് ടെന്‍ഡര്‍ വിളിക്കാതെ അമേരിക്കന്‍ കമ്പനിയുമായി കരാര്‍ ഒപ്പിട്ടെന്ന് ആരോപിച്ചിരുന്നു. 5000 കോടിയുടെ അഴിമതിയുണ്ടെന്നായിരുന്നു ആരോപണം.
ചെന്നിത്തലയ്‌ക്കെതിരെ കടുത്ത വിമര്‍ശനവുമായി മേഴ്‌സിക്കുട്ടിയമ്മ രംഗത്തെത്തി. രമേശ് ചെന്നിത്തല സ്വപ്‌ന സുരേഷുമായി നില്‍ക്കുന്ന പടം പത്രത്തില്‍ വന്നിരുന്നു. അതിനര്‍ത്ഥം അദ്ദേഹം സ്വര്‍ണക്കടത്ത് കേസില്‍ പങ്കാളിയാണെന്നാണോ? ആരെങ്കിലും എന്നെ കണ്ടാല്‍, അത് പദ്ധതിയെന്ന് പറയുകയാണ്. ഫിഷറീസ് നയം ട്രേഡ് യൂണിയനുമായി ചര്‍ച്ച ചെയ്ത കാര്യമാണ്. വിദേശ ട്രോളറുകളൊന്നും കേരള തീരത്ത് അനുവദിക്കില്ല. പ്രതിപക്ഷ നേതാവ് പറയുന്നത് നയത്തില്‍ ഇങ്ങനെ കൊടുക്കാമെന്ന് പറയുന്നുണ്ടെന്നാണ്. അദ്ദേഹത്തിന് എന്ത് നുണയും വിളിച്ച് പറയാം എന്ന ഉളുപ്പില്ലാത്ത തലത്തിലേക്ക് മാറിയിരിക്കുന്നുവെന്നും മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.
പ്രതിപക്ഷ നേതാവ് ആദ്യം പറഞ്ഞു അമേരിക്കയില്‍ വെച്ചാണ് കണ്ടതെന്ന്, ഇപ്പോള്‍ പറയുന്നു അത് കേരളത്തില്‍ വെച്ചായിരുന്നു എന്ന്. തന്നെ പലരും കണ്ടിട്ടുണ്ട്. പക്ഷേ പ്രൊജക്ടിനെ കുറിച്ച് സംസാരിച്ചിട്ടില്ല. ചെന്നിത്തലയ്ക്ക് ഇക്കാര്യത്തില്‍ തിരുത്തേണ്ടി വരും. മാപ്പു പറയേണ്ടി വരില്ല. താന്‍ തിരുത്താന്‍ പോകുന്നില്ലെന്നും മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. രാഹുല്‍ ഗാന്ധി 24ന് കൊല്ലത്ത് വരുന്നുണ്ട്. അതിന് വേണ്ടിയുള്ള പടപ്പുറപ്പാണ് ഇപ്പോഴുള്ളത്. നുണ പറഞ്ഞ് കൊല്ലത്ത് മത്സ്യത്തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കാനുള്ള അജണ്ടയാണ് ഇത്. ഇതൊന്നും കൊണ്ട് തീരദേശത്ത് നിങ്ങള്‍ രക്ഷപ്പെടാന്‍ പോകുന്നില്ല. എല്ലാവര്‍ക്കും എല്ലാ കാര്യങ്ങളും അറിയാമെന്നും മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.
മനംമയക്കി സാക്ഷി അഗർവാൾ- ചിത്രങ്ങൾ കാണാം












Click it and Unblock the Notifications