പെരിയ ഇരട്ടക്കൊലപാതകം: സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി
എറണാകുളം: കാസര്‍കോട് പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന ശരത് ലാല്‍, കൃപേഷ് എന്നിവരുടെ കൊലപാതകത്തില്‍ നിലവിലെ സാഹചര്യത്തില്‍ സിബിഐ അന്വേഷണം ആവശ്യമുണ്ടെന്ന് തോന്നുന്നില്ലെന്ന് ഹൈക്കോടതി. മാധ്യമവാര്‍ത്തകളെ തുടര്‍ന്നുണ്ടായ ആശങ്കകള്‍ മാത്രമാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലെന്നും കോടതി നിരീക്ഷിച്ചു.
പ്രതികള്‍ എല്ലാവരും പ്രോസിക്യൂഷന് മുമ്പാകെ കീഴടങ്ങുവായിരുന്നില്ലേയെന്നും ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെ കോടതി ചോദിച്ചു. ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസ് അന്വേഷണം സിബിഐക്ക് വിടണമെന്ന ഹര്‍ജിയും പ്രതികളുടെ ജാമ്യ ഹര്‍ജിയും ഇന്ന് കോടതി പരിഗണിച്ചിരുന്നു.
സീല്‍ ചെയ്ത കവറില്‍ സൂക്ഷിച്ച ആയുധങ്ങള്‍ പരിശോധിക്കാന്‍ ഫോറന്‍സിക് സര്‍ജനെ അനുവദിക്കാതിരുന്നത് എന്തുകൊണ്ടാണെന്നും വാദം കേള്‍ക്കുന്നതിനിടെ കോടതി ചോദിച്ചു. 10 ദിവസത്തിന് ശേഷം ഹര്‍ജിയില്‍ കോടതി വിശദമായ വാദം കേള്‍ക്കും.

അതേസമയം, പ്രതികളുടെ ജാമ്യാപേക്ഷ കൈകാര്യം ചെയ്തതില്‍ സര്‍ക്കാറിനെ രൂക്ഷമായി ഭാഷയില്‍ കോടതി വിമര്‍ശിച്ചു. അനാവശ്യ കാരണങ്ങൾ പറഞ്ഞ് കേസ് നീട്ടിവയ്ക്കുന്ന സര്‍ക്കാര്‍ നയത്തെ ഹൈക്കോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. പ്രതികളുടെ ജാമ്യാപേക്ഷ കൈകാര്യം ചെയ്ത കാര്യത്തില്‍ ഡയറക്ടര്‍ ജനറല്‍ ഒഫ് പ്രോസിക്യൂഷന്‍ വീഴ്ച പറ്റിയെന്നും കോടതി ചൂണ്ടികാട്ടി. ഡിജിപിയുടെ ഓഫീസ് ഈ നില തുടര്‍ന്നാല്‍ ചീഫ് സെക്രട്ടറിയെ വിളിച്ചുവരുത്തുമെന്നും കോടതി വ്യക്തമാക്കി.












Click it and Unblock the Notifications