'പിണറായിയോട് വ്യക്തി വിരോധമില്ല, പാർട്ടി പിണറായിക്ക് കീഴ്‌പ്പെട്ടിരിക്കുന്നു', തുറന്നടിച്ച് എ ജയശങ്കർ
കൊച്ചി: സിപിഐക്കാരനായിരിക്കുമ്പോഴും ഇടത് മുന്നണിയേയും സര്‍ക്കാരിനേയും നിരന്തരം വിമര്‍ശിക്കുന്ന വ്യക്തിയാണ് അഡ്വക്കേറ്റ് എ ജയശങ്കര്‍. പ്രത്യേകിച്ച് പിണറായി വിരോധിയായാണ് എ ജയശങ്കര്‍ അറിയപ്പെടുന്നത് തന്നെ. ചാനല്‍ ചര്‍ച്ചകളിലും സോഷ്യല്‍ മീഡിയയിലും പിണറായിയേയും സര്‍ക്കാരിനേയും ജയശങ്കര്‍ കടന്നാക്രമിക്കാറുണ്ട്.
ഇത്തരം നിലപാടുകളുടെ പേരില്‍ സിപിഐ അഡ്വക്കേറ്റ് ജയശങ്കറിനെ പുറത്താക്കിയിരുന്നു. എന്നാല്‍ താന്‍ കമ്മ്യൂണിസ്റ്റുകാരന്‍ തന്നെ ആണെന്ന് ജയശങ്കര്‍ പറയുന്നു. പിണറായി വിജയന് പാര്‍ട്ടിയടക്കം കീഴ്‌പ്പെട്ടിരിക്കുകയാണെന്നും മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ എ ജയശങ്കര്‍ തുറന്നടിച്ചു.
പ്രത്യയശാസ്ത്രപരമായി താന്‍ ഒരു കമ്മ്യൂണിസ്റ്റുകാരന്‍ തന്നെ ആണെന്ന് എ ജയശങ്കര്‍ പറയുന്നു. '1986 മുതല്‍ സിപിഐ അംഗമാണ്. ഇപ്പോഴും സാങ്കേതികമായി താന്‍ പാര്‍ട്ടി അംഗമാണ്. കമ്മ്യൂണിസ്റ്റ് ആയിരിക്കുമ്പോഴും സ്റ്റാലിനിസത്തോട് എതിര്‍പ്പുണ്ട്. സ്വതന്ത്ര ചിന്തയും ആശയപ്രകടനവും അനുവദിക്കാതിരിക്കുന്നതാണ് സ്റ്റാലിനിസവും മാര്‍ക്‌സിസവും ഫാസിസവുമെല്ലാം. തന്നോടൊപ്പം നില്‍ക്കാത്തവരെല്ലാം തനിക്കെതിരാണ് എന്ന് വിശ്വസിക്കുന്നവരാണ് ഇവര്‍'.
'ഒരു ദേശീയ മോദിയും ഏഴ് സംസ്ഥാന മോദിമാരും എന്ന രാമചന്ദ്ര ഗുഹയുടെ ലേഖനത്തില്‍ പറയുന്ന നേതാക്കള്‍ പിണറായിയും മമതയും യോഗി ആദിത്യനാഥും അശോക് ഗെഹ്ലോട്ടുമെല്ലാമാണ്. അധികാരം ഒരാളില്‍ കേന്ദ്രീകരിക്കുന്നു എന്നതാണ് ഇവരുടെ പ്രശ്‌നം. ഇന്ദിരാഗാന്ധിയുടേയും പ്രശ്‌നം അത് തന്നെ ആയിരുന്നു. പാര്‍ലമെന്റിലും സംസ്ഥാനങ്ങളിലും ഭൂരിപക്ഷമുണ്ടാവുക എന്നതായിരുന്നു അതിന്റെ പ്രഭവ കേന്ദ്രം'.
'ഇന്ദിരാ ഗാന്ധിക്ക് ശേഷം ആ അധികാരം കിട്ടുന്നത് നരേന്ദ്ര മോദിക്കാണ്. 2014ല്‍ ബിജെപി സര്‍ക്കാര്‍ ആയിരുന്നുവെങ്കില്‍ 2019ല്‍ മോദി സര്‍ക്കാരാണ്. വാജ്‌പേയി സര്‍ക്കാര്‍ 24 സഖ്യകക്ഷികള്‍ കൂടിയിട്ടുളളതായിരുന്നു. അതുകൊണ്ട് ഏകാധിപതിയാകാന്‍ സാധിക്കില്ല. പ്രതിപക്ഷവും ശക്തമായിരുന്നു. 2014ല്‍ ബിജെപിക്ക് തനിച്ച് ഭൂരിപക്ഷം ലഭിച്ചു. അപ്പോള്‍ സര്‍ക്കാരില്‍ സുഷമാ സ്വരാജിനേയും അരുണ്‍ ജെയ്റ്റ്‌ലിയേയും പോലുളള കരുത്തരുണ്ടായിരുന്നു'.
'എന്നാല്‍ 2019 ആകുമ്പോള്‍ മോദിക്ക് പൂര്‍ണമായ ശക്തിയും അധികാരവും ലഭിച്ചു. അധികാരം മോദിയിലേക്ക് കേന്ദ്രീകരിച്ചു. കേരളത്തിലും അതാണ് സംഭവിക്കുന്നത്. പാര്‍ട്ടി പിണറായിക്ക് കീഴ്‌പ്പെട്ടിരിക്കുന്നു. നായനാരുടേയും അച്യുതാന്ദന്റെയും സമയത്ത് പാര്‍ട്ടിയുടെ നിയന്ത്രണം ഉണ്ടായിരുന്നു. അത്തരമൊരു നിയന്ത്രണം ഇല്ലാത്ത അവസ്ഥയെ ആണ് താന്‍ എതിര്‍ക്കുന്നത്. അതല്ലാതെ പിണറായിയോട് തനിക്ക് യാതൊരു വ്യക്തിവിരോധവും ഇല്ല'.
'കമ്മ്യൂണിസത്തിന്റെ തകര്‍ച്ചയ്ക്ക് കാരണം ജനാധിപത്യം ഇല്ലായ്മയാണ്. അഞ്ച് വര്‍ഷത്തിലൊരിക്കല്‍ തിരഞ്ഞെടുപ്പില്ല. തെറ്റ് ചൂണ്ടിക്കാണിക്കാനും സ്വതന്ത്രമായി അഭിപ്രായം പറയാനുമുളള സ്വാതന്ത്രമില്ല. കിഴക്കന്‍ യൂറോപ്പിലും സോവിയറ്റ് യൂണിയനിലും പശ്ചിമ ബംഗാളിലും സംഭവിച്ചത് അതാണ്. സിപിഎമ്മിനെ വിമര്‍ശിക്കുന്നതില്‍ ഭയം തോന്നിയിട്ടില്ല. താന്‍ പറയുന്നത് സത്യമാണെന്ന് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും അറിയാം'.
'താന്‍ പറയുന്നത് വ്യക്തി ലാഭത്തിനോ സിപിഎം വിദ്വേഷം കാരണമോ അല്ല. സിപിഎമ്മിന്റെ ചില പ്രവണതകളെ ആണ് എതിര്‍ക്കുന്നത്. കോണ്‍ഗ്രസ് ഭരിക്കുമ്പോള്‍ അവരേയും വിമര്‍ശിച്ചിട്ടുണ്ട്. പിണറായി വിജയനുമായി നേരിട്ട് സംസാരിച്ചിട്ടില്ല. ഒരിക്കല്‍ തൃശൂര്‍ പൂരത്തിനിടെ ഇലഞ്ഞിത്തറ മേളം നടക്കുമ്പോള്‍ പിണറായി പെരുവനം കുട്ടന്‍മാരാരെ ഹാരാര്‍പ്പണം ചെയ്യാന്‍ വന്നപ്പോള്‍ നേരിട്ട് കണ്ടിരുന്നു. അല്ലാതെ നേര്‍ക്ക് നേര്‍ കണ്ടിട്ടില്ല', എ ജയശങ്കര്‍ പറയുന്നു.