'സര്‍ക്കാരുമായി പോരാട്ടത്തിന് താല്‍പര്യമില്ല, മന്ത്രിയെ നീക്കാനുളള അധികാരമില്ല': ഗവര്‍ണര്‍
ദില്ലി: സംസ്ഥാന സര്‍ക്കാരുമായി പോരാട്ടത്തിന് താല്‍പര്യമില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. അതേസമയം സര്‍വ്വകലാശാലകള്‍ ഭരണകക്ഷിയുടെ താല്‍പര്യത്തിന് വിട്ട് കൊടുക്കാനാകില്ലെന്നും നിയമം നടപ്പാക്കപ്പെടണമെന്നും ഗവര്‍ണര്‍ പറഞ്ഞു. ഒരു മന്ത്രിയെ ആ സ്ഥാനത്ത് നിന്ന് നീക്കാനുളള അധികാരം തനിക്കില്ലെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാലില്‍ പ്രീതി നഷ്ടപ്പെട്ടതായുളള ഗവര്‍ണറുടെ ട്വീറ്റ് സംബന്ധിച്ചുളള ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
യുപിയില്‍ ജനിച്ച ഒരാള്‍ക്ക് കേരളത്തിലെ വിദ്യാഭ്യാസ സംവിധാനത്തെ കുറിച്ച് എങ്ങനെ അറിയാനാണ് എന്നാണ് മന്ത്രി പറഞ്ഞത്. പ്രാദേശിക വാദം പറഞ്ഞ് പ്രകോപനമുണ്ടാക്കുകയാണ് അദ്ദേഹം ചെയ്തത്. രാജ്യത്തിന്റെ ഐക്യത്തെയാണ് ചോദ്യം ചെയ്തത്. തനിക്ക് മന്ത്രിയെ ആ സ്ഥാനത്ത് നീക്കാനുളള അധികാരമില്ല. അത് മുഖ്യമന്ത്രിയുടെ തീരുമാനമാണ്. എന്നാല്‍ കേരളത്തിലെ ജനങ്ങളെ കാര്യങ്ങള്‍ അറിയിക്കാന്‍ തനിക്ക് സാധിച്ചു, ഗവര്‍ണര്‍ പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
കേരള വിദ്യാഭ്യാസ മാതൃക പഠിക്കാൻ മഹാരാഷ്ട്ര മന്ത്രിയും സംഘവും തലസ്ഥാനത്ത്
കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ നിയമനം സംബന്ധിച്ച് തെറ്റ് പറ്റിയെന്ന് താന്‍ നേരത്തെ സമ്മതിച്ചിട്ടുളളതാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. ധാര്‍മിക വെച്ച് അഡ്വക്കേറ്റ് ജനറല്‍ ഇതിനകം തന്നെ രാജി വെക്കേണ്ടതാണ്. നിയമപരമായ ഒരു കാര്യം ചെയ്യാനാണ് സര്‍ക്കാര്‍ ആവശ്യപ്പെടുന്നത് എന്ന് തന്നെ അദ്ദേഹം തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. തന്നോട് ചെയ്യാന്‍ ആവശ്യപ്പെടുന്നത് ശരിയല്ലെന്നും നിയമപരമല്ലെന്നും താന്‍ ഫയലില്‍ എഴുതിയിരുന്നുവെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
ഗവര്‍ണര്‍ പദവിയെ രാഷ്ട്രീയവത്ക്കരിക്കുന്നുവെന്ന ആരോപണം ആരിഫ് മുഹമ്മദ് ഖാന്‍ തള്ളിക്കളഞ്ഞു. എവിടെയാണ് രാഷ്ട്രീയവത്ക്കരണം. താന്‍ ആര്‍എസ്എസ് അജണ്ട നടപ്പിലാക്കുകയാണ് എന്നാണ് പറയുന്നത്. ആര്‍എസ്എസില്‍ നിന്നോ ബിജെപിയില്‍ നിന്നോ താന്‍ അപ്പോയിന്‍മെന്റ് നടത്തിയിരിക്കുന്ന ഒരു പേരോ സംഭവമോ പറയൂ. തന്റെ അധികാരം ഉപയോഗപ്പെടുത്തുന്ന ഒരാളുടെ പേര് പറയു, അങ്ങനെ വന്നാല്‍ രാജി വെക്കാന്‍ തയ്യാറാണ്, ഗവര്‍ണര്‍ പറഞ്ഞു.
സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ നാളുകളായി പരസ്യ ഏറ്റുമുട്ടലിലാണ്. യൂണിവേഴ്‌സിറ്റികളിലെ വൈസ് ചാന്‍സലര്‍ നിയമനങ്ങളുമായി ബന്ധപ്പെട്ടാണ് പോര് രൂക്ഷമായത്. അതിനിടെ, മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് നിയമനം ആണ് താന്‍ ഇനി ഏറ്റെടുക്കാന്‍ പോകുന്ന വിഷയമെന്ന് വ്യക്തമാക്കി ഗവര്‍ണര്‍ വീണ്ടും രംഗത്ത് വന്നിരിക്കുകയാണ്. ദില്ലിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് ഗവര്‍ണര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഈ വിഷയം ദേശീയ തലത്തിലും ഉന്നയിക്കുമെന്നും കോടതിയില്‍ എത്തിയാല്‍ നടപടി ഉണ്ടാകുമെന്ന് ഉറപ്പാണെന്നും ഗവര്‍ണര്‍ പറഞ്ഞു.