കഴിഞ്ഞ 5 വർഷ കാലയളവിൽ സർക്കാർ തിരിച്ചയച്ച കൊളീജിയം ശുപാർശകളുടെ എണ്ണം 256: ജോണ്‍ ബ്രിട്ടാസ്
ദില്ലി: കണക്കുകൾ അനുസരിച്ച് ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ വിവിധ തലങ്ങളിൽ തീർപ്പുകൽപ്പിക്കാത്ത കോടിക്കണക്കിന് കേസുകളാണ് ഉള്ളതെന്ന് സി പി എം എംപി ജോണ്‍ ബ്രിട്ടാസ്. ഉന്നത കോടതികളിലെ ന്യായാധിപരെ നിയമിക്കുന്നതിൽ എന്തുകൊണ്ട് കാലതാമസം ഉണ്ടാകുന്നു എന്ന് കേന്ദ്രം വ്യക്തമാക്കേണ്ടതുണ്ട്. ഇതേ വിഷയമാണ് കേന്ദ്ര നിയമമന്ത്രിയോട് ചോദിച്ചതെന്നും ജോണ്‍ ബ്രിട്ടാസ് ഫേസ്ബുക്കില്‍ കുറിക്കുന്നു. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച് ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ വിവിധ തലങ്ങളിൽ തീർപ്പുകൽപ്പിക്കാത്ത കോടിക്കണക്കിന് കേസുകളുണ്ട്. കെട്ടിക്കിടക്കുന്ന കേസുകൾ പരിഹരിക്കേണ്ടത് അടിയന്തരമായ ആവശ്യം തന്നെയാണ്.നീതിന്യായ വ്യവസ്ഥയിലുടനീളം ഒഴിവുകൾ നിലനിൽക്കുന്നതാണ് പലപ്പോഴും കാലതാമസത്തിന് കാരണമാകുന്ന ഒരു ഘടകം. ഉന്നത കോടതികളിലെ ന്യായാധിപരെ നിയമിക്കുന്നതിൽ എന്തുകൊണ്ട് കാലതാമസം ഉണ്ടാകുന്നു എന്ന് കേന്ദ്രം വ്യക്തമാക്കേണ്ടതുണ്ട്. ഇതേ വിഷയമാണ് കേന്ദ്ര നിയമമന്ത്രിയോട് ചോദിച്ചത്.

നിലവിൽ രാജ്യത്തെ ഉന്നത കോടതികളിലെ ന്യായാധിപരെ നിയമിക്കുന്നത് കൊളീജിയം എന്ന സംവിധാനത്തിൽ നിന്നാണ്. കൊളീജിയം ശുപാർശ ചെയ്ത പേരുകളിൽ പലതും കേന്ദ്രം മടക്കി എന്ന വാർത്ത വന്നിട്ട് അധികകാലമായില്ല. ഇതിൽ സുപ്രീം കോടതി ആശങ്ക പ്രകടിപ്പിക്കുകയുംചെയ്തിരുന്നു .
ജഡ്ജിമാരുടെ നിയമനകാര്യത്തിൽ കൊളീജിയം ശുപാർശകൾ കേന്ദ്രസർക്കാർ അംഗീകരിക്കാത്തത് എത്രയെണ്ണമുണ്ട് കാരണം എന്താണ് എന്ന എന്റെ ചോദ്യത്തിന് കേന്ദ്ര നിയമമന്ത്രി നൽകിയ ഉത്തരം 05.12.2022 ലെ കണക്കനുസരിച്ച്, സുപ്രീം ജഡ്ജിയുടെ 1 ശുപാർശയും ഹൈക്കോടതി ജഡ്ജിമാരുടെ നിയമനത്തിനുള്ള 8 ശുപാർശകളും 11 ഹൈക്കോടതി ജഡ്ജിമാരുടെ സ്ഥലംമാറ്റം സംബന്ധിച്ച നിർദ്ദേശങ്ങൾ, 1 ഒരു ചീഫ് ജസ്റ്റിസിന്റെ സ്ഥലംമാറ്റത്തിനുള്ള നിർദ്ദേശവും തീർപ്പു കല്പിച്ചിട്ടില്ല എന്നതാണ്. കഴിഞ്ഞ അഞ്ച് വർഷ കാലയളവിൽ സർക്കാർ തിരിച്ചയച്ച കൊളീജിയം ശുപാർശകളുടെ എണ്ണം 256 എന്നും പറയുന്നു.
ഹൈക്കോടതി ശുപാർശ ചെയ്ത ജഡ്ജിമാരുടെ നിയമനം കൊളീജിയവും സർക്കാരും വൈകിപ്പിക്കുന്നതിന്റെ കാരണങ്ങൾ കൃത്യമായി പറയുന്നുമില്ല. സുപ്രീം കോടതിയിലും ഹൈക്കോടതികളിലും നിലവിലുള്ള ഒഴിവുകളുടെ എണ്ണമാണ് ശ്രദ്ധിക്കേണ്ടത് സുപ്രീം കോടതിയിൽ 7 ഒഴിവുകൾ,ഹൈക്കോടതികളിൽ 330 ഒഴിവുകളും. "നീതി വൈകുന്നത് നീതി നിഷേധിക്കപ്പെടുന്നതിന് തുല്യമാണ്". കേസുകൾ വേഗത്തിൽ തീർപ്പാക്കാനും കേസുകളുടെ കെട്ടിക്കിടക്കൽ കുറയ്ക്കാനും കേന്ദ്രം നടപടികൾ കൈക്കൊള്ളേണ്ടതാണ് .












Click it and Unblock the Notifications