ഇവരാണ് മാലാഖമാർ! സൗജന്യ സേവനം നൽകാം, സമരം പിൻവലിക്കില്ലെന്ന് നഴ്സുമാർ, കുഴങ്ങിയത് സർക്കാരും...
അതിനിടെ, നഴ്സുമാരുടെ ആവശ്യങ്ങൾ അംഗീകരിച്ച് വേതന വർദ്ധനവ് നടപ്പിലാക്കിയ തൃശൂർ ദയ ആശുപത്രിയിലെ സമരം അവസാനിപ്പിച്ചു, ഇവിടെ നഴ്സുമാർ ജോലിയിൽ തിരികെ പ്രവേശിച്ചു.
തിരുവനന്തപുരം: വേതന വർദ്ധനവ് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന നഴ്സുമാരുമായി ചർച്ച നടത്താനിരിക്കെ, സർക്കാരിനെ കുഴക്കി നഴ്സുമാരുടെ സംഘടനയുടെ തീരുമാനം. സർക്കാർ ആവശ്യപ്പെട്ടാൽ സൗജന്യ സേവനം നൽകാൻ തയ്യാറാണെന്നും, വേതനം വർദ്ധിപ്പിക്കാതെ സമരത്തിൽ നിന്നും പിന്മാറില്ലെന്നും സർക്കാരിനെ അറിയിക്കാനാണ് യൂണൈറ്റഡ് നഴ്സസ് അസോസിയേഷൻ(യുഎൻഎ) തീരുമാനിച്ചിരിക്കുന്നത്.
സർക്കാർ ആവശ്യപ്പെടുകയാണെങ്കിൽ സമരം അവസാനിക്കുന്നത് വരെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളേജ് വരെയുള്ള ആശുപത്രികളിൽ സൗജന്യ സേവനം നൽകാം. ആവശ്യത്തിന് ജീവനക്കാരില്ലാത്തത് ആരോഗ്യവകുപ്പിനെ പ്രതിസന്ധിയിലാക്കുന്നതെന്ന് സർക്കാർ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

ഇനി സർക്കാർ ആശുപത്രികളിൽ സൗകര്യമില്ലെങ്കിൽ, സ്വകാര്യ ആശുപത്രികളിലെ വാർഡുകൾ സർക്കാർ പിടിച്ചെടുക്കണമെന്നും അങ്ങനെയാണെങ്കിൽ അവിടെയും സൗജന്യ സേവനത്തിന് തയ്യാറാണെന്നുമാണ് നഴ്സുമാരുടെ നിലപാട്. ബുധനാഴ്ച വൈകീട്ട് തിരുവനന്തപുരത്താണ് മന്ത്രിതല ഒത്തുതീർപ്പു ചർച്ചകൾ നടക്കുന്നത്.
നിലവിൽ തൃശൂർ ജില്ലയിലെ സ്വകാര്യ ആശുപത്രികളിലാണ് നഴ്സുമാരുടെ സമരം തുടരുന്നത്. അതിനിടെ, നഴ്സുമാരുടെ ആവശ്യങ്ങൾ അംഗീകരിച്ച് വേതന വർദ്ധനവ് നടപ്പിലാക്കിയ തൃശൂർ ദയ ആശുപത്രിയിലെ സമരം അവസാനിപ്പിച്ചു, ഇവിടെ നഴ്സുമാർ ജോലിയിൽ തിരികെ പ്രവേശിച്ചു.
തൃശൂരിലെ പല ആശുപത്രി മാനേജ്മെന്റുകളുമായും ഒത്തുതീർപ്പ് ചർച്ചകൾ പുരോഗമിക്കുന്നുണ്ട്. 27ന് നടക്കുന്ന ഐആർസി യോഗത്തിൽ തീരുമാനമായില്ലെങ്കിൽ സമരം സംസ്ഥാന തലത്തിലേക്ക് വ്യാപിപ്പിക്കുമെന്നാണ് നഴ്സുമാർ അറിയിച്ചിരിക്കുന്നത്. അങ്ങനെയാണെങ്കിൽ 26 രാത്രി നൈറ്റ് ഷിഫ്റ്റ് മുതൽ സംസ്ഥാനത്തെ മുഴുവൻ സ്വകാര്യ ആശുപത്രികളിലെയും നഴ്സുമാർ പണിമുടക്കും. പകർച്ചവ്യാധികൾ വ്യാപിക്കുന്ന സമയത്ത് നഴ്സ്മാരുടെ സമരം സംസ്ഥാന തലത്തിലേക്ക് നീങ്ങിയാൽ അത് സർക്കാരിനെയും പ്രതിസന്ധിയിലാക്കും. അതിനാൽ എത്രയും പെട്ടെന്ന് സമരം ഒത്തുതീർപ്പാക്കാനാണ് സർക്കാരും ശ്രമിക്കുന്നത്.












Click it and Unblock the Notifications