ഗോമാതാവിനെ സംരക്ഷിക്കാന്‍ ഒ രാജഗോപാലിന്റെ പുതിയ ഐഡിയ...!!! കൊടുത്തു മന്ത്രി കണക്കിനൊരെണ്ണം..!!
തിരുവനന്തപുരം: കന്നുകാലി കശാപ്പിന്റെ പേരില്‍ കേരളം രണ്ട് തട്ടിലാണ്. ഗോവധത്തെ എതിര്‍ക്കുന്ന സംഘികള്‍ ഒരുതട്ടിലും ഭക്ഷണസ്വാതന്ത്ര്യത്തെ അനുകൂലിക്കുന്ന മറ്റുള്ളവര്‍ മറുവശത്തും. പാര്‍ട്ടി അണികള്‍ മാത്രമല്ല, നേതാക്കളും ബീഫിന്റെ പേരില്‍ തുറന്ന പോരിലാണ്. ബിജെപിയുടെ ഏക എംഎല്‍എ ഒ രാജഗോപാലും മന്ത്രി കടകംപളളി സുരേന്ദ്രനുമാണ് പൊതുമധ്യത്തില്‍ പോരടിച്ചത്.

പശുവാണ് വലുത്
പാവപ്പെട്ട ജനങ്ങള്‍ ഒരു നേരത്തെ ഭക്ഷണം ഇല്ലാതെ കഷ്ടപ്പെടുന്ന നാട്ടിലാണ് സംഘപരിവാര്‍ പശുസംരക്ഷണത്തിന് ഇറങ്ങിത്തിരിച്ചിരിക്കുന്നത് എന്നത് ക്രൂരമായ ഒരു തമാശയാണ്.മനുഷ്യനെ എങ്ങനെ സംരക്ഷിക്കാം എന്നതറിയില്ലെങ്കിലും ഗോമാതാവിനെ എങ്ങനെ സംരക്ഷിക്കാം എന്നതിന് അവര്‍ക്ക് നൂറ് വഴികളറിയാം. ഒ രാജഗോപാലും വ്യത്യസ്തനല്ല.

ഗോസംരക്ഷണത്തിന് പുതിയ ഐഡിയ
പശുവിനെ സംരക്ഷിക്കാന്‍ ഒരു പുതിയ വഴിയാണ് കേരളത്തിലെ ബിജെപിയുടെ ഏക എംഎല്‍എ നിര്‍ദേശിച്ചിരിക്കുന്നത്. പശുക്കളെ കൊല്ലാതെ സംരക്ഷിക്കാന്‍ ആശ്രമങ്ങളില്‍ ഏല്‍പ്പിക്കാനാണ് രാജഗോപാലിന്റെ നിര്‍ദേശം.

നല്ല ചുട്ട മറുപടി
തിരുവനന്തപുരത്ത് സംഘടിപ്പിച്ച ലോക ക്ഷീരദിനാചരണത്തിന്റെ ഉദ്ഘാടനച്ചടങ്ങിലായിരുന്നു രാജഗോപാലിന്റെ ഐഡിയ. ചടങ്ങില്‍ പങ്കെടുത്ത മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഇത് കേട്ട് വെറുതേ ഇരുന്നില്ല. കൊടുത്തു നല്ല ചുട്ട മറുപടി.

തന്നത്താൻ വളർത്തിക്കൊള്ളൂ
പശുക്കളെ ആശ്രമങ്ങളിലേക്ക് തള്ളാതെ രാജഗോപാല്‍ തന്നെ വളര്‍ത്തുന്നതായിരിക്കും അതിലും നല്ലതെന്നാണ് കടകംപള്ളി സുരേന്ദ്രന്‍ കൊടുത്ത മറുപടി. കന്നുകാലി വളര്‍ത്തുന്ന കര്‍ഷകന്‍ ഇന്ന് ജയിലില്‍ പോകേണ്ടി വരുമോ എന്ന ഭീതിയിലാണെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു.

സാക്ഷിയായി ഗവർണർ
കന്നുകാലികളെ ആശ്രമങ്ങളില്‍ ഏല്‍പ്പിക്കണം എന്ന നിര്‍ദേശത്തെ പരിഹസിച്ച മന്ത്രി ഇനി രാജഗോപാല്‍ വഴി തന്നെ എല്ലാവര്‍ക്കും നാട്ടിലെ കന്നുകാലികളെ ആശ്രമങ്ങളില്‍ എത്തിക്കാമെന്നും പറഞ്ഞു. ഇരുവരുടേയും വാക്‌പോരിന് സാക്ഷിയായ ഗവര്‍ണര്‍ അടക്കമുള്ളവര്‍ വേദിയിലുണ്ടായിരുന്നു.

ആശങ്ക വേണ്ടെന്ന്
സന്ന്യാസി ശ്രേഷ്ഠന്മാര്‍ നടത്തുന്ന മഠങ്ങളില്‍ കൊണ്ടുപോയി സൗജന്യമായി പശുവിനെ സംരക്ഷിക്കാനുള്ള എല്ലാ മാര്‍ഗങ്ങളും ഈ നാട്ടിലുണ്ടെന്നും രാജഗോപാല്‍ പറയുകയുണ്ടായി. അക്കാര്യത്തില്‍ ആരും ആശങ്കപ്പെടേണ്ടതില്ലെന്നും ബിജെപി നേതാവ് ഓര്‍മ്മിപ്പിച്ചു.

കർഷകർ അംഗീകരിക്കില്ല
ചടങ്ങിനെത്തിയ ക്ഷീരവികസന മന്ത്രി കെ രാജുവും കര്‍ഷകരുടെ ആശങ്ക പങ്കുവെച്ചുകൊണ്ട് ആണ് സംസാരിച്ചത്. കന്നുകാലികളുടെ മേലുള്ള നിയന്ത്രണം കര്‍ഷകര്‍ക്ക് ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് കെ രാജു പറഞ്ഞു. ഒ രാജഗോപാല്‍ കേന്ദ്രത്തോട് നിയമത്തില്‍ മാറ്റം വരുത്താന്‍ ആവശ്യപ്പെടണമെന്നും മന്ത്രി പറഞ്ഞു.

ഗവർണർക്ക് പശുക്കിടാവ്
പരിപാടിയുടെ ഉദ്ഘാടകനായ മന്ത്രി പി സദാശിവം വിവാദ വിഷയത്തില്‍ തലയിട്ടില്ല. എന്നാല്‍ പശുവളര്‍ത്തലിന്റെ പ്രധാന്യം ഓര്‍മ്മിപ്പിക്കാൻ ഗവർണർ മറന്നില്ല. രാജ്ഭവനിലേക്ക് പശുക്കിടാവിനെ നല്‍കാമെന്ന മന്ത്രി കെ രാജുവിന്റെ ഓഫറും ഗവര്‍ണര്‍ സ്വീകരിച്ചു.












Click it and Unblock the Notifications