ഓഖി മുന്നറിയിപ്പ്; പിണറായിയെ ചതിച്ചത് ഈ ഉദ്യോഗസ്ഥൻ! ഇയാളെ നിയമിച്ചത് ഉമ്മൻചാണ്ടി സർക്കാരും..
സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ വീഴ്ച പിണറായി സർക്കാരിനെയാണ് പ്രതിക്കൂട്ടിലാക്കിയത്.
തിരുവനന്തപുരം: കേരളത്തിലെ തെക്കൻ ജില്ലകളിൽ വൻ നാശം വിതച്ച ഓഖി ചുഴലിക്കാറ്റ് അടങ്ങിയെങ്കിലും വിവാദങ്ങൾ അവസാനിച്ചിട്ടില്ല. ഓഖി മുന്നറിയിപ്പ് നൽകുന്നതിൽ വീഴ്ച പറ്റിയെന്ന ആരോപണവും തുടർന്നുണ്ടായ സംഭവവികാസങ്ങളും പിണറായി സർക്കാരിനെയാണ് പ്രതിരോധത്തിലാക്കിയത്. മുന്നറിയിപ്പ് ലഭിച്ചിട്ടും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി കാര്യമാക്കിയില്ലെന്നായിരുന്നു പ്രധാന ആരോപണം.
സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ വീഴ്ച പിണറായി സർക്കാരിനെയാണ് പ്രതിക്കൂട്ടിലാക്കിയത്. തിരുവനന്തപുരത്തെ തീരദേശവാസികൾ മുഴുവൻ സർക്കാരിനെതിരെ തിരിഞ്ഞപ്പോൾ പ്രതിഷേധങ്ങൾ അതിരുവിട്ടു. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും തടയുന്ന സ്ഥിതിവരെയുണ്ടായി. എന്നാൽ കേന്ദ്രത്തിൽ നിന്ന് ലഭിച്ച മുന്നറിയിപ്പ് ഗൗരവത്തിലെടുക്കാതെ മുഖ്യമന്ത്രിയെയും സർക്കാരിനെയും തെറ്റിദ്ധരിപ്പിച്ചതിന് പിന്നിൽ ദുരന്തര നിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറിയാണെന്നാണ് പുതിയ റിപ്പോർട്ട്. കേരളകൗമുദി ദിനപ്പത്രത്തിന്റെ ഓൺലൈൻ എഡിഷനിലാണ് ദുരന്ത നിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി കാണിച്ച അലംഭാവത്തെക്കുറിച്ച് വാർത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്.

മെമ്പർ സെക്രട്ടറി...
കേന്ദ്രത്തിൽ നിന്ന് ലഭിച്ച ചുഴലിക്കാറ്റ് മുന്നറിയിപ്പ് ഗൗരവത്തിലെടുക്കാതെ മുഖ്യമന്ത്രിയെയും സർക്കാരിനെയും പ്രതിക്കൂട്ടിലാക്കിയതിന് പിന്നിൽ ദുരന്ത നിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി ശേഖർ ലൂക്കോസ് കുര്യാക്കോസ് ആണെന്നാണ് കേരളകൗമുദി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ദുരന്തനിവാരണ അതോറിറ്റി കീഴിലുള്ള സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെന്റർ തലവനാണ് ശേഖർ ലൂക്കോസ് കുര്യാക്കോസ്. കേന്ദ്രത്തിൽ നിന്നുള്ള വിവരങ്ങൾ വിശകലനം ചെയ്യേണ്ടത് സ്റ്റേറ്റ് എമർജൻസി സെന്ററിന്റെ ചുമതലയാണ്.

തെറ്റിദ്ധരിപ്പിച്ചു...
ഇന്ത്യൻ മെട്രോളിജിക്കൽ ഡിപ്പാർട്ട്മെന്റിൽ(ഐഎംഡി) നിന്നും, ഇൻകോസിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ വിശകലനം ചെയ്യുന്നതും ഏകോപിപ്പിക്കുന്നതും സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെന്ററാണ്. നവംബർ 29നും ഇവർക്ക് കേന്ദ്രത്തിൽ നിന്ന് വിവരം ലഭിച്ചിരുന്നെങ്കിലും ഗൗരവം മനസിലാക്കാൻ കഴിഞ്ഞില്ല. തുടർന്ന് ഇത്തരം വിവരങ്ങൾ സ്ഥിരമുള്ളതാണെന്ന് പറഞ്ഞ് ഇവർ മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു.

സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി...
സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്ക് വീഴ്ച സംഭവിച്ചുവെന്ന കാര്യം വാർത്തയായതോടെ സർക്കാരിനെതിരെ വൻ പ്രതിഷേധമാണുണ്ടായത്. സത്യത്തിൽ ചില ഉദ്യോഗസ്ഥർ കാണിച്ച അലംഭാവമാണ് സർക്കാരിനെയും പ്രതിക്കൂട്ടിലാക്കിയത്. മുന്നറിയിപ്പ് ഗൗരവത്തിലെടുക്കുന്നതിൽ സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെന്ററിന് ഗുരുതരമായ വീഴ്ച സംഭവിച്ചുവെന്നാണ് കേരളകൗമുദിയുടെ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്.

നിയമനവും വിവാദം...
എല്ലാ സംസ്ഥാനങ്ങളിലും ഐഎഎസ് ഉദ്യോഗസ്ഥരാണ് ദുരന്തനിവാരണ അതോറിറ്റിയുടെ മെമ്പർ സെക്രട്ടറിമാർ. എന്നാൽ കേരളത്തിൽ റവന്യൂ കമ്മീഷണറെ ആ സ്ഥാനത്ത് നിന്ന് മാറ്റിയാണ് ശേഖർ ലൂക്കോസ് കുര്യാക്കോസിനെ നിയമിച്ചത്. 2016 മാർച്ചിൽ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തായിരുന്നു അദ്ദേഹത്തിന്റെ നിയമനം.

വന്ന വഴി...
2011ൽ റവന്യൂ ജീവനക്കാർക്കുള്ള പഠനസ്ഥാപനമായ യുഎൻഡിപിയിലാണ് ശേഖർ ലൂക്കോസ് കുര്യാക്കോസിന്റെ ആദ്യനിയമനം. പിന്നീട് യുജിസി യോഗ്യതയില്ലാഞ്ഞിട്ടും അസോസിയേറ്റ് പ്രൊഫസറായി നിയമനം ലഭിച്ചു. ഇതിന്റെ പിൻബലത്തിൽ 2012ലാണ് സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെന്റർ രൂപീകരിച്ച് ശേഖർ കുര്യാക്കോസിനെ തലവനായി നിയമിക്കുന്നത്. 2014ൽ ഐഎൽഡിഎമ്മിൽ അദ്ദേഹത്തിന് സ്ഥിരനിയമനം നൽകി. പിന്നീട് 2016ലാണ് ശേഖർ ലൂക്കോസ് കുര്യാക്കോസിനെ മെമ്പർ സെക്രട്ടറിയായി നിയമിച്ചത്.












Click it and Unblock the Notifications