മുഖ്യമന്ത്രിയുടെ സൈറ്റ് തിരഞ്ഞെടുപ്പ്ചട്ടംലംഘിച്ചു
തിരുവനന്തപുരം: ചട്ടം ലംഘിച്ച് മുഖ്യമന്ത്രി ഒദ്യോഗിക വെബ്‌സൈറ്റിലൂടെ തെരഞ്ഞെടുപ്പ് പ്രചരണം നടത്തിയതായി ആരോപണം. www.keralacm.gov.in എന്ന മുഖ്യമന്ത്രിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിച്ചത്.
മുഖ്യമന്ത്രി നേരിട്ട് വോട്ട് അഭ്യര്‍ത്ഥിക്കുന്നില്ല. എന്നാല്‍ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളില്‍ പങ്കെടുത്ത വാര്‍ത്തകള്‍ വെബ്‌സൈറ്റില്‍ അപ് ലോഡ് ചെയ്യുകയായിരുന്നു.സംഭവം വിവാദമായപ്പോള്‍ സൈറ്റില്‍ നിന്ന് വാര്‍ത്തകളെല്ലാം പിന്‍വലിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ് തടിയൂരാന്‍ ശ്രമിച്ചു.
തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നാല്‍ പിന്നീട് സര്‍ക്കാര്‍ വാഹനത്തില്‍ പ്രചരണത്തിന് പോകുകയോ, സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തുകയോ ചെയ്യരുതെന്നാണ് ഇലക്ഷന്‍ കമ്മിഷന്‍ മുഖ്യമന്ത്രിയും മന്ത്രിമാരും അടക്കം ഭരണഘടനാ ചുമതലകള്‍ നിര്‍വഹിക്കുന്നവര്‍ക്ക് നല്‍കിയ നിര്‍ദേശം. സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ രാഷ്ട്രീയ എതിരാളിയെ മോശമാക്കുന്നതോ എതിരായ രാഷ്ട്രീയ പരാമര്‍ശങ്ങള്‍ അടങ്ങിയതോ ആയ ഉള്ളടക്കങ്ങള്‍ പാടില്ല.
വിവരം തിരഞ്ഞെടുപ്പ് കമ്മീഷനെ ചില മാധ്യമപ്രവര്‍ത്തകര്‍ അറിയിച്ചപ്പോള്‍ തണുത്ത പ്രതികരണമാണ് ലഭിച്ചതെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ അല്‍പ സമയം കഴിഞ്ഞപ്പോഴേക്കും വിവാദ വാര്‍ത്തകളെല്ലാം സൈറ്റില്‍ നിന്ന് നീക്കം ചെയ്യപ്പെടുകയും ചെയ്തു.
അക്രമരാഷ്ട്രീയക്കാരെ ബഹിഷ്‌കരിക്കണം
'അക്രമരാഷ്ട്രീയക്കാരെ ബഹിഷ്‌കരിക്കാനുള്ള അവസരം' എന്ന തലക്കെട്ടില്‍ വന്ന വാര്‍ത്ത സൈറ്റില്‍ അപ് ലോഡ് ചെയ്തിരിക്കുന്നത് മാര്‍ച്ച് 17 നാണ്. ഇത ദിവസം മാതൃഭൂമിയില്‍ വന്ന വാര്‍ത്തയാണിതെന്നും വെബ്‌സൈറ്റില്‍ വ്യക്തമാക്കുന്നുണ്ട്.
സര്‍ക്കാര്‍ അഭിമാനത്തോടെ ജനങ്ങളെ നേരിടും
'സര്‍ക്കാര്‍ അഭിമാനത്തോടെ ജനങ്ങളെ നേരിടും' വീക്ഷണത്തിലെ വാര്‍ത്ത. മാര്‍ച്ച് 17 വരെ ഈ വാര്‍ത്ത മുഖ്യമന്ത്രിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഉണ്ടായിരുന്നു.
കരട് വിജ്ഞാപനത്തിന് അനുമതി
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ കരട് വിജ്ഞാപനത്തിന് അനുമതിയായ മാതൃഭൂമി വാര്‍ത്ത മുഖ്യമന്ത്രിയുടെ വെബ്‌സൈറ്റില്‍.
കോണ്‍ഗ്രസിന്റെ വാര്‍ത്ത സര്‍ക്കാര്‍ സൈറ്റില്‍
' കോണ്‍ഗ്രസ് വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളുന്ന പാര്‍ട്ടി' മാതൃഭൂമി വാര്‍ത്ത. സര്‍ക്കാരുമായി ബന്ധപ്പെട്ട ഒന്നും ഈ തലക്കെട്ടില്‍ പറയുന്നില്ല. എന്നിട്ടും വാര്‍ത്ത മുഖ്യമന്ത്രിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍.
മുഖ്യമന്ത്രിക്കെന്താ ഒന്നും പറയാനില്ലേ...
ഇത്രവലിയ ചട്ട ലംഘനം നടന്നിട്ടും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇതുവരെ മറുപടിയൊന്നും പറഞ്ഞിട്ടില്ല. സൈറ്റിലെ വാര്‍ത്തകള്‍ അപ്രത്യക്ഷമാകാനിടയുണ്ടെന്ന് കണ്ട് സ്‌ക്രീന്‍ ഷോട്ടുകള്‍ എടുത്തുവച്ചാണ് വാര്‍ത്ത തയ്യാറാക്കിയിട്ടുള്ളത്.