ഓഖി ഒരു ജീവൻ കൂടിയെടുത്തു.. സംസ്ഥാനത്ത് മരണം ഒൻപത്.. മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം നഷ്ടപരിഹാരം
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കടല്‍ക്ഷോഭത്തില്‍ സംസ്ഥാനത്ത് ഒരു മരണം കൂടി. മത്സ്യത്തൊഴിലാളിയുടെ മൃതദേഹമാണ് കടലിൽ നിന്നും കണ്ടെടുത്തത്. ഇത് ആരെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ഇതോടെ ചുഴലിക്കാറ്റ് ദുരന്തത്തിൽ മരണസംഖ്യ ഒന്‍പതായി ഉയര്‍ന്നു. കേരളത്തില്‍ ഒരു ദിവസം കൂടി മഴ തുടരുമെന്നും കടല്‍ക്ഷോഭം ശക്തമായിരിക്കുമെന്നുമാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. അതിനിടെ കടല്‍ക്ഷോഭത്തിലും മഴക്കെടുതിയിലും മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് 20,000 രൂപയാണ് നല്‍കുക. മാത്രമല്ല ഇവര്‍ക്ക് സൗജന്യചികിത്സയും നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മത്സ്യബന്ധന വകുപ്പ് നല്‍കുന്ന നഷ്ടപരിഹാരത്തിന് പുറമേയാണ് സംസ്ഥാന സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്. ഒരാഴ്ച തീരദേശത്തെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ സൗജന്യ റേഷന്‍ നല്‍കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 30 ദുരിതാശ്വാസ ക്യാമ്പുകളിലായി 529 കുടുംബങ്ങള്‍ കഴിയുന്നുണ്ട്. ഇവര്‍ വീട് നഷ്ടപ്പെട്ടവരും മാറ്റിപ്പാര്‍പ്പിക്കപ്പെട്ടവരുമാണ്. സര്‍ക്കാര്‍ എല്ലാ സഹായവും ഇവര്‍ക്ക് നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മാത്രമല്ല ബോട്ട് നഷ്ടപ്പെട്ടവര്‍ക്ക് ന്യായമായ നഷ്ടപരിഹാരം നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് രണ്ട് ദിവസമായി തുടരുന്ന ദുരിതത്തില്‍ എട്ട് കോടിയുടെ നാശനഷ്ടങ്ങളുണ്ടായതായാണ് പ്രാഥമിക വിലയിരുത്തല്‍. ഇടുക്കി ജില്ലയിലാണ് ഏറ്റവും അധികം നാശനഷ്ടമുണ്ടായിരിക്കുന്നത്. എട്ട് കോടിയില്‍ നാല് കോടിയുടെ നഷ്ടമാണ് ഇടുക്കിയില്‍ മാത്രമുണ്ടായിരിക്കുന്നത്. റവന്യൂ വകുപ്പിന്റെ ഈ പ്രാഥമിക കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് 56 വീടുകള്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. 679 വീടുകള്‍ ഭാഗികമായി തകര്‍ന്നു. കേരളത്തില്‍ മഴ ഒരു ദിവസം കൂടി തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.












Click it and Unblock the Notifications