ഓഖി ദുരിതബാധിതർക്ക് ഐക്യദാർഢ്യം.. ചലച്ചിത്ര മേളയിൽ ഇത്തവണ ആഘോഷങ്ങളില്ല
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ ദുരന്തത്തില്‍ ഞെട്ടിയിരിക്കുകയാണ് കേരളമൊട്ടാകെ. ഓഖി ദുരന്തത്തില്‍പ്പെട്ടവരോട് കേരളമൊന്നാകെ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്യുന്നു. ഇതിന്റെ ഭാഗമായി കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടനച്ചടങ്ങ് ഉള്‍പ്പെടെയുള്ള ആഘോഷപരിപാടികള്‍ ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. സിനിമകളുടെ സ്‌ക്രീനിംഗ് അല്ലാതെ മറ്റ് കലാപരിപാടികള്‍ ഒന്നും തന്നെ ചലച്ചിത്രമേളയില്‍ നടത്തേണ്ടതില്ല എന്നാണ് തീരുമാനം. ചലച്ചിത്ര അക്കാദമി ഭാരവാഹികള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച യോഗത്തിലാണ് തീരുമാനം.

അന്താരാഷ്ട്ര ചലച്ചിത്രമേളയെ കേരളം ഒരുത്സവം പോലെ ആഘോഷിക്കാറാണ് പതിവ്. വിവിധ കലാപരിപാടികള്‍ മേളയുടെ ഭാഗമായി അരങ്ങേറാറുണ്ട്. മാത്രമല്ല ഉദ്ഘാടന ദിവസവും ഗംഭീരമായിട്ടാണ് ആഘോഷിക്കാറുളളത്. ഇത്തവണ ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് മേളയുടെ ആര്‍ഭാടങ്ങള്‍ ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിരിക്കുന്നത്.ഡെലിഗേറ്റ് സെല്‍ ഉദ്ഘാടനവും പാസ് വിതരണവും കഴിഞ്ഞ ദിവസം മാറ്റിവെച്ചിരുന്നു. ഡിസംബര്‍ എട്ട് മുതല്‍ 15 വരെ തിരുവനന്തപുരത്ത് വെച്ചാണ് അന്താരാഷ്ട്ര ചലച്ചിത്ര മേള നടക്കുന്നത്. തിരുവനന്തപുരം ഉൾപ്പെടെയുള്ള തെക്കൻ ജില്ലകൾ ഓഖി ചുഴലിക്കാറ്റ് മൂലം ദുരിതത്തിലാണ്. കടൽക്ഷോഭത്തിൽ അകപ്പെട്ട് ഇതുവരെ 29 പേരാണ് മരണപ്പെട്ടിരിക്കുന്നത്. കടലിൽ രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്. നിരവധി പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് റിപ്പോർട്ടുകൾ.












Click it and Unblock the Notifications