ഓഖി ചുഴലികാറ്റ് ദുരന്ത നിവാരണത്തില്‍ സര്‍ക്കാര്‍ പൂര്‍ണ്ണ പരാജയമെന്ന് എംഎം ഹസ്സന്‍
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി പ്രസിഡന്റ് എംഎം ഹസ്സന്‍ രംഗത്ത്. കേരളത്തില്‍ ദുരന്തം വിതച്ച ഓഖി ചുഴലിക്കാറ്റിന്റെ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ്ണ പരാജയമാണെന്ന് എംഎം ഹസ്സന്‍ പറഞ്ഞു. ചുഴലിക്കാറ്റിനെക്കുറിച്ച് സൂചന ലഭിച്ചിട്ടും വേണ്ട മുന്നൊരുക്കങ്ങളോ നടപടികളോ എടുക്കാത്തത് വലിയ തെറ്റെന്നും ഹസ്സന്‍ കൂട്ടിച്ചേര്‍ത്തു.
ഓഖി ചുഴലിങ്കാറ്റിനെ കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നതില്‍ സര്‍ക്കാരിന് പറ്റിയ വീഴ്ച്ചയാണ് ഇത്ര വലിയ ദുരന്തത്തിലേക്ക് തള്ളിവിട്ടത്. അടിയന്തരമായി മന്ത്രിസഭ യോഗം ചേര്‍ന്ന് തീരുമാനങ്ങള്‍ കൈക്കൊണ്ടില്ലെന്നും മന്ത്രിമാര്‍ക്ക് ചുമതലകള്‍ നല്‍കിയില്ലെന്നും ഹസ്സന്‍ കുറ്റപ്പെടുത്തി. തലസ്ഥാനത്തുള്ള ദുരന്തബാധിത പ്രദേശങ്ങളില്‍ മുഖ്യമന്ത്രി സന്ദര്‍ശനം നടത്തിയില്ലെന്നും ഹസ്സന്‍ പറഞ്ഞു.
ചുഴലിക്കാറ്റിനെക്കുറിച്ച് സൂചന ലഭിച്ചിട്ടും വേണ്ട മുന്നൊരുക്കങ്ങളോ നടപടികളോ സര്‍ക്കാര്‍ എടുക്കാത്തതാണ് ഇത്ര വലിയ ദുരന്തത്തിന് വഴിവെച്ചത്. രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതില്‍ വീഴ്ച സംഭവിച്ചു. രക്ഷാപ്രവര്‍ത്തനങ്ങൾ ഏകോപിപ്പിച്ചു നടത്താന്‍ കഴിഞ്ഞിട്ടില്ലെന്നും ക്രൈസിസ് മാനേജ്മെന്റ് പൂര്‍ണമായും പരാജയപ്പെട്ടുവെന്നും ഹസ്സന്‍ പറഞ്ഞു.
വിലപ്പെട്ട സമയവും വിലപ്പെട്ട ജീവനുകളും നഷ്ടപ്പെടുത്തിയാല്‍ മുഖ്യമന്ത്രി ജനങ്ങളോട് മാപ്പുപറയണമെന്നും എംഎം ഹസ്സന്‍ ആവശ്യപ്പെട്ടു. 2004 ല്‍ സുനാമി ദുരന്തം ഉണ്ടായ സമയത്ത് യുഡിഎഫ് സര്‍ക്കാര്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്തിരുന്നെന്നും ഹസ്സൻ ഓര്‍മ്മിപ്പിച്ചു.