Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓണപ്പൊട്ടൻമാർ മിണ്ടില്ലേ? ഈ ആചാരത്തിന് പിന്നിലുമുണ്ട് ഒരു കാരണം, തെയ്യത്തിന്റെ ഐതിഹ്യവും ചരിത്രവുമറിയാം

അത്തം പിറന്നാൽ പിന്നെ പത്ത് നാൾ ഓണാഘോഷം കൊഴുക്കുന്ന സമയമാണ്. എന്നാൽ വടക്കൻ മലബാറുകാരെ സംബന്ധിച്ച് ഉത്രാടം നാൾ അഥവാ ഒന്നാം ഓണം വളരെയധികം പ്രത്യേകതകൾ നിറഞ്ഞൊരു ദിവസമാണ്. അന്നാണ് നാടുകാണാൻ ഇറങ്ങുന്ന മാവേലി തമ്പുരാന്റെ പ്രതിരൂപമായ ഓണപ്പൊട്ടൻ എന്ന ഓണേശ്വരൻ ഇവിടുത്തെ ഗ്രാമങ്ങളിലേക്ക് എഴുന്നള്ളുന്നത്.

കഴിഞ്ഞ കുറേ പതിറ്റാണ്ടുകളായി ഉത്തര മലബാറിലെ പ്രത്യേകിച്ച് കടത്തനാടൻ മേഖലയിലെ ഓണ നാളുകളിൽ ഈ തെയ്യം ഇല്ലാതെ ഒരു ആഘോഷമില്ല. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്‌തമായി ഓണപ്പൊട്ടൻ വേഷം കെട്ടുന്നവരുടെ എണ്ണം കുറഞ്ഞതും ഇതിനെ കലാസമിതികളും ക്ലബുകളും വാണിജ്യപരമായ രീതിയിൽ സമീപിച്ചതും മാത്രമാണ് ഒരു അപവാദം.

onapottamkeralakadathanadstory

എങ്കിലും ഇന്നും ഉത്രാടനാളിൽ മണിയും കിലുക്കി അതിവേഗത്തിൽ പാദങ്ങൾ നിലത്തുറയ്ക്കാതെ നടന്നുനീങ്ങുന്ന ഓണപ്പൊട്ടൻമാരുടെ വരവും കാത്ത് വലിപ്പ ചെറുപ്പമില്ലാതെ ആളുകൾ ഇവിടെ നിൽക്കുന്നു. അത്രമേൽ കടത്തനാട്ടുകാരുടെ മനസിൽ ആഴത്തിൽ പതിഞ്ഞ രൂപമാണ് ഓണപ്പൊട്ടന്റേത്. അതുകൊണ്ടാവണം ഓണപ്പൊട്ടൻ അത്രയേറെ കൗതുകകരമായ ഒരു കാര്യമായി ഇന്നും ഇവിടെ അവശേഷിക്കുന്നത്.

ഓണപ്പൊട്ടന്റെ ഐതിഹ്യം

മലബാറിൽ അന്നത്തെ പ്രധാനപ്പെട്ട നാട്ടുരാജ്യങ്ങളിൽ ഒന്നായിരുന്നു കടത്തനാട്, ഇന്നത്തെ വടകര ഉൾപ്പെടുന്ന വലിയ പ്രദേശം. അക്കാലത്ത് നാടുവാഴിയുടെ അധികാരത്തിന് കീഴിലായിരുന്നു ഇവിടം. ആ സമയത്താണ് മലയ സമുദായത്തിൽപ്പെട്ടവർക്ക് ഓണേശ്വരൻ തെയ്യം കെട്ടിയാടാനും വീടുകൾ കയറി ഇറങ്ങാനുമുള്ള അവകാശം നാടുവാഴി കൽപിച്ചനുവദിച്ചത് എന്നാണ് ഐതിഹ്യം.

ഈ തെയ്യം കെട്ടുന്നയാൾ അത്തം മുതൽ ഉത്രാടം വരെയുള്ള ദിനങ്ങളിൽ മത്സ്യ മാംസാദികൾ വർജ്ജിക്കുക എന്ന പതിവുണ്ട്. കുലദൈവങ്ങളെ തൊഴുതുകൊണ്ടാണ് ഓരോ തെയ്യം കലാകാരനും ഓണപ്പൊട്ടൻ വേഷം കെട്ടുക. സാധാരണ തെയ്യത്തിന് സമാനമായ വേഷ വിധാനങ്ങൾ തന്നെയാണ് കടത്തനാട്ടിലെ ഈ ഓണേശ്വരനും നൽകിയിരിക്കുന്നത്.

'ഓണപ്പൊട്ടൻ എന്നാൽ വെറുമൊരു ചടങ്ങല്ല'

കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി മുടങ്ങാതെ ഓണപ്പൊട്ടൻ വേഷം കെട്ടുന്നവരിൽ ഒരാളാണ് വടകര പണിക്കോട്ടിയിലെ മനോജ്. ഇതൊരിക്കലും കേവലമൊരു ചടങ്ങോ തൊഴിലോ അല്ലെന്നാണ് മനോജ് സാക്ഷ്യപ്പെടുത്തുന്നത്. പാരമ്പര്യമായി പകർന്ന് കിട്ടിയ ഈ അവകാശം മനോജിന്റെ മകനിലേക്ക് കൂടി എത്തിയിരിക്കുകയാണ്.

ഒരു കഥകളി, ചെണ്ട കലാകാരൻ കൂടിയായ മനോജിനെ വേഷത്തിന് ചമയം ഒരുക്കാനും അത് കൃത്യമായി സന്നിവേശം ചെയ്യാനും ഒക്കെ സഹായിക്കുന്നത് കുടുംബാംഗങ്ങളാണ്, ഭാര്യ ശാലിനിയും മകൾ നൈനികയും ഒക്കെ കൂട്ടിനുണ്ടാവാറുണ്ട്. അടുത്തിടെ പ്രതിഷ്‌ഠാ കർമ്മങ്ങൾ നിർവഹിച്ച കുല ദൈവങ്ങളുടെ തറയിൽ തൊഴുത് കൊണ്ടാണ് മനോജ് ഇതിനെ കുറിച്ച് പറഞ്ഞു തുടങ്ങിയത്.

'ഇന്നത്തെ കാലത്ത് എല്ലാം മാറി, മുൻപൊക്കെ വേഷങ്ങൾ കൂടുതലും പ്രകൃതിദത്തമായിരുന്നു. എന്നാൽ ഇപ്പോൾ അവയിൽ ഏറെയും വാടകയ്ക്ക് കിട്ടുമെന്ന നില വന്നു. എങ്കിലും ഞങ്ങൾ ഇപ്പോഴും പഴയ പാരമ്പര്യം തന്നെയാണ് പിന്തുടരുന്നത്. ആർക്കും ഓണപ്പൊട്ടൻ വേഷം കെട്ടാമെന്ന നിലയാണ് ഇപ്പോഴുള്ളത്. ജനങ്ങളുമായി ചേർന്ന് നിൽക്കുന്നത് കൊണ്ട് തന്നെ ഓണക്കാലത്ത് ആര് കെട്ടിയാലും അത് ഏറ്റെടുക്കപെടും' മനോജ് പറയുന്നു.

'ഓണപ്പൊട്ടന്റെ ഐതിഹ്യത്തിൽ പറയുന്നത് ചിലർ തെറ്റായി വ്യാഖ്യാനിച്ചു എന്നാണ് എനിക്ക് തോന്നുന്നത്. കാലിൽ ഉറുമ്പ് കയറാതിരിക്കാൻ വേഗത്തിൽ സഞ്ചരിക്കണം എന്നാണ് ചിലർ പറയാറുള്ളത്. എന്നാൽ ശരിക്കും അങ്ങനെയല്ല. എവിടെയെങ്കിലും ഇരുന്ന് കഴിഞ്ഞാൽ അവിടെ നിന്ന് ഭക്ഷണം കഴിക്കുകയോ, മദ്യം ദക്ഷിണയായി സ്വീകരിക്കുകയോ ചെയ്യും, ഏത് വലിയ കളങ്കമുണ്ടാക്കും. ആ തിരിച്ചറിവ് കൊണ്ടാണ് വേഗത്തിൽ നടക്കാൻ നിർദ്ദേശിച്ചത്' അദ്ദേഹം കൂട്ടിച്ചേർത്തു.

ഓണേശ്വരന്റെ വേഷങ്ങൾ ഇങ്ങനെ

മനയോലയും ചായില്യവുമാണ് കോലത്തിന്റെ മുഖത്തിന് നിറം പകരുക. തേച്ചുമിനുക്കിയ പഴയ ഓടിന്റെ മുകളിൽ ഈ ചായക്കൂട്ടുകൾ ചാലിച്ച ശേഷം അതിലേക്ക് നിലവിളക്കിന്റെ തിരി കത്തിച്ച് ബാക്കിയാവുന്ന കറുത്ത മഷി കൂടി ചേർത്താണ് മുഖത്തെഴുത്ത് നടത്താറുള്ളത്. പാരമ്പര്യമായി ഈ രീതി തന്നെയാണ് കൂടുതൽ പേരും ഉപയോഗിച്ച് പോരുന്നത്.

ഓണപ്പൊട്ടൻ വേഷം കെട്ടിയാൽ സംസാരിക്കാൻ പാടില്ല. മുഖം മറയ്ക്കുന്ന ഈ വസ്‌തുവിനെ താടി എന്നാണ് വിളിക്കുക. മൂക്കിന് താഴെ നെഞ്ചിന്റെ മുകൾ വരെ മറയുന്ന രീതിയിലാവും താടിയുടെ കിടപ്പ്. വാഴപോളയാണ് അത് തയ്യാറാക്കാനായി ഉപയോഗിക്കുന്നത്. എങ്കിലും ചിലയിടത്ത് ഇത് പ്ലാസ്‌റ്റിക്കിലേക്ക് വഴിമാറിയിട്ടുണ്ട്.

onapottamkeralakadathanad

Pic Courtesy: Arjun PN

ഓണപ്പൊട്ടന്റെ തലയിൽ വലിയൊരു കിരീടമുണ്ട്. കടത്തനാടൻ മേഖലയിൽ ഈ കിരീടത്തെ ഒപ്പനമുടി എന്നാണ് പൊതുവെ വിളിക്കാറ്. ഒപ്പം കൃഷ്‌ണമുടി എന്ന പേരിലും ഇത് അറിയപ്പെടുന്നു. തലയുടെ പിന്നിലായി നീളൻ മുടി വേറെയുമുണ്ട്. മറ്റ് വേഷങ്ങൾ എല്ലാം വെള്ളാട്ടം പോലെയുള്ള തെയ്യങ്ങൾക്ക് കെട്ടുന്നതിന് സമാനമാണ്, കൈയിൽ കുടയും അതിനൊപ്പം ഒരു മണിയും കിലുക്കിയാണ് ഓണപൊട്ടന്മാർ വരാറുള്ളത്.

എന്നും ഇവിടുത്തുകാർക്ക് ഒരു ഗൃഹാതുരത്വത്തിന്റെ ഓർമ്മ കൂടിയാണ് ഈ തെയ്യം. കാരണം പതിറ്റാണ്ടുകൾക്ക് മുൻപ് ദാരിദ്ര്യം നടമാടിയിരുന്ന കാലത്ത് ഓണപ്പൊട്ടൻ തെയ്യം പോലെയുള്ളവയുടെ വരവ് മാത്രമായിരുന്നു അന്നത്തെ തലമുറയുടെ നിറമുള്ള ഓർമ്മ. ഇന്നത്തെ പുതുതലമുറയും അതേ ജിജ്ഞാസയോടെ അതിനെ നോക്കി കാണുന്നു എന്നതാണ് പ്രധാനപ്പെട്ട കാര്യം. ഉത്രാടനാളിൽ ഇവിടുത്തെ ഏറ്റവും വലിയ ശ്രദ്ധാകേന്ദ്രവും ഓണപ്പൊട്ടൻ തന്നെയാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+