കാഴ്ചയില്ലാത്തയാളില്‍ നിന്നും ബംബർ ലോട്ടറി മോഷ്ടിക്കാന്‍ ശ്രമം: പക്ഷെ പിടിവീണു, തുണച്ചത് ബൈക്ക്
പാലക്കാട്: കേരള സംസ്ഥാന സർക്കാർ നടത്തുന്ന ഓണം ബംബർ നറുക്കെടുപ്പിന്റെ വിജയി ആര് എന്ന് അറിയാന്‍ ഇനി ശേഷിക്കുന്നത് മണിക്കൂറുകള്‍ മാത്രമാണ്. 25 കോടിയുടെ ഒന്നാം സമ്മാനത്തിന് പുറമെ ആകർഷണീയമായ മറ്റ് നിരവധി സമ്മാനങ്ങളാണുള്ളത്. കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ ടിക്കറ്റുകള്‍ ഇത്തവണ വിറ്റു പോയിട്ടുമുണ്ട്.
നറുക്കെടുപ്പിനോട് അടുക്കുമ്പോള്‍ തന്നെ വില്‍പ്പനയിലും വലിയ വർധനവ് ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇതിനിടയില്‍ തന്നെയാണ് മനുഷ്യത്വരഹിതമായ ഒരു പ്രവർത്തിയും നടക്കുന്നത്. കാഴ്ച പരിമിതിയുള്ള ലോട്ടറി വിൽപ്പനക്കാരനിൽ നിന്നും ലോട്ടറി മോഷ്ടിച്ച് കടന്നുകളയാന്‍ ഒരു യുവാവ് ശ്രമിക്കുകയായിരുന്നു. സാഹസികമായ നീക്കത്തിലൂടെ കാഴ്ച പരിമിതിയുള്ള വ്യക്തി തന്നെ പ്രതിയെ പിടികൂടുകയായിരുന്നു.

തിരുവില്വാമല സ്വദേശി മുബീബാണ് ഷൊർണൂർ പൊലീസിന്‍റെ പിടിയിലായത്. 500 രൂപയുടെ തിരുവോണം ബംബർ ടിക്കറ്റുകള്‍ കൂട്ടത്തോടെ കൈക്കലാക്കി പണം നല്‍കാതെ മുങ്ങാനായിരുന്നു പ്രതിയുടെ നീക്കം. കാഴ്ചക്ക് പരിമിതിയുള്ള അർജ്ജുനന്റെ ഉപജീവന മാർഗ്ഗമാണ് ലോട്ടറി വില്‍പ്പന. മറ്റ് തൊഴിലുകള്‍ എടുക്കാന്‍ സാധിക്കാത്ത അർജ്ജുനനെ സംബന്ധിച്ച് ലോട്ടറി വില്‍പ്പനയിലൂടെ ലഭിക്കുന്ന ഓരോ തുകയും ഏറെ പ്രധാനപ്പെട്ടതാണ്.
ലോട്ടറി വാങ്ങാനെന്ന വ്യാജേന മുബീബ് അർജ്ജുനന്‍റെ അടുത്തെത്തിയത്. ആ സമയത്ത് 500 രൂപ വില വരുന്ന ബംബർ ടിക്കറ്റുകള്‍ മാത്രമായിരുന്നു അർജ്ജുനനന്റെ കൈവശമുണ്ടായിരുന്നത്. ലോട്ടറി നോക്കാനെന്ന വ്യാജേന പ്രതി ഏതാനും ടിക്കറ്റുകള്‍ കൈക്കലാക്കി. ഇതിനിടയില്‍ ഏഴ് ബംബർ ടിക്കറ്റുകളുമായി മുബീബ് കടന്ന് കളയാന്‍ ശ്രമിക്കുകയായിരുന്നു.
പ്രതി ബൈക്ക് സ്റ്റാർട്ട് ചെയ്തപ്പോള്‍ തന്നെ അർജുനന് അകക്കണ്ണില്‍ അപകടം മണത്തു. ബൈക്കെടുത്ത് പോകാൻ ശ്രമിച്ച മുബീബിനെ തനിക്ക് കഴിയുന്ന രീതിയിൽ അർജുനനന്‍ തനിക്ക് കഴിയുന്ന വിധത്തില്‍ പിടിച്ച് നിർത്തി ബഹളം വെച്ചു. ബഹളം കേട്ടെത്തിയ നാട്ടുകാർ മുബീബിനെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.
അതേസമയം, ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് തിരുവനന്തപുരത്ത് ധനമന്ത്രി കെ എൻ ബാലഗോപാലാണ് ബംബർ ലോട്ടറിയുടെ നറുക്കെടുപ്പ് നടത്തുക. നറുക്കെടുപ്പിന് തൊട്ട് മുമ്പ് വരെയും ബംബർ ലോട്ടറി വാങ്ങാൻ അവസരമുണ്ട്. ആവശ്യക്കാർ വർദ്ധിച്ചതോടെ ഇന്ന് രാവിലെ 10 മണി വരെ ഏജൻറുമാർക്ക് ജില്ലാ ലോട്ടറി ഓഫിസിൽ നിന്ന് ലോട്ടറി വാങ്ങാൻ അവസരം ഒരുക്കിയിട്ടുണ്ട്.
85 ലക്ഷം ടിക്കറ്റ് അച്ചടിച്ചതില്‍ ഇന്നലെ വരെ 74. 5 ലക്ഷം ടിക്കറ്റുകൾ ആണ് വിറ്റു പോയത്. കഴിഞ്ഞവർഷം 66 .5 ലക്ഷം ടിക്കറ്റുകളായിരുന്നു വിറ്റഴിച്ചത്. ഇന്നത്തെ വില്പനയുടെ കണക്ക് കൂടി വരുന്നതോടെ കഴിഞ്ഞ വർഷത്തെക്കാൾ ഒൻപത് ലക്ഷം ടിക്കറ്റുകൾ അധികമായി വിൽക്കാൻ സാധിക്കുമെന്നാണ് ലോട്ടറി വകുപ്പിന്റെ പ്രതീക്ഷ.












Click it and Unblock the Notifications