25 കോടി അടിച്ചിട്ടും ഉപയോഗിക്കാനാവുക 9 കോടിയെന്ന് അനൂപ്: ലോട്ടറി വകുപ്പ് പറയുന്നത് മറ്റൊരു കണക്ക്
തിരുവനന്തപുരം: 75 ലക്ഷവും ഒരു കോടിയുമൊക്കെ ലോട്ടറിയുടെ സമ്മാനത്തുകയായി നിശ്ചയിക്കാറുണ്ടെങ്കിലും സമ്മാന ജേതാവിന് കയ്യില്‍ കിട്ടുക നികുതിയും കമ്മീഷനുമൊക്കെ കഴിച്ചുള്ള തുകയാണ്. കേരള ലോട്ടറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയായ 25 കോടി അടിച്ച അനൂപിനായിരിക്കും സ്വാഭാവികമായും ഇത്തരത്തിലുള്ള ഏറ്റവും വലിയ കുറവ് ഉണ്ടാവുക.
25 കോടിയില്‍ നിന്നും നികുതിയും കമ്മീഷനും കഴിച്ച് 15.75 കോടി സമ്മാന ജേതാവിന് കിട്ടുമെന്ന് ലോട്ടറി വകുപ്പ് വ്യക്തമാക്കുമ്പോള്‍ 9 കോടിയില്‍ പരം രൂപയാണ് എല്ലാ വിധ നികുതി കഴിച്ച് തന്റെ കയ്യില്‍ കിട്ടുകയെന്നാണ് അനൂപ് വ്യക്തമാക്കുന്നത്.
ഏഷ്യാനറ്റിന്റെ കോമസ് സ്റ്റാർസ് വേദിയില്‍ എത്തിയപ്പോഴായിരുന്നു തനിക്ക് ലഭിക്കുന്ന തുകയെക്കുറിച്ച് അനൂപ് വ്യക്തമാക്കിയത്. 'നിലവിലെ ടാക്സും കമ്മീഷനും കഴിച്ച് രണ്ട് വർഷത്തിന് അപ്പുറത്തുള്ളൊരു ടാക്സടക്കം എല്ലാം കഴിച്ച് 9 കോടിയോളം രൂപയായിരിക്കും കയ്യില്‍ കിട്ടുക'-എന്നായിരുന്നു അനൂപ് പറഞ്ഞത്.
ജ്യൂസില്‍ മദ്യം ചേർത്തു: സ്പോണ്‍സർ അർധ രാത്രി റൂമില്‍, ട്രാപ്പില്‍ നിന്ന് രക്ഷപ്പെട്ട കഥയുമായി സൂര്യ
എന്നാല്‍ നികുതിയും കമ്മീഷനും കഴിച്ച് 15.75 കോടി രൂപ അനൂപിന് ലഭിക്കുമെന്നാണ് സംസ്ഥാന ലോട്ടറി വകുപ്പ് സമ്മാന പ്രഖ്യാപനത്തിന് പിന്നാലെ വ്യക്തമാക്കിയത്. 25 കോടിയില്‍ നിന്നും 10ശതമാനം ഏജന്‍റ് പ്രൈസും 30ശതമാനം ടാക്സുമായിരിക്കും പിടിക്കുക. ഇതിന് പുറമെ മറ്റൊരു തുകയും സർക്കാർ കുറക്കില്ല.
സമ്മാനത്തുക ഒരു മാസത്തിനകം അനൂപിന്റെ അക്കൌണ്ടിലേക്ക് നിക്ഷേപിക്കുകയും ചെയ്യും. എന്നാല്‍ 15.75 കോടിയില്‍ നിന്നും ഒരോ വർഷവും നിശ്ചിത സ്ലാബ് അനുസരിച്ചുള്ള വരുമാന നികുതി അനൂപ് കേന്ദ്ര സർക്കാറിലേക്ക് അടക്കേണ്ടി വരും. ഇതടക്കം കഴിച്ചുള്ള തുകയാണ് അനൂപ് പറഞ്ഞ 9 കോടിയെന്നാണ് വിലയിരുത്തുന്നത്. എന്നാല്‍ അത് ഇത്രയും വലിയ തുക വരില്ലെന്നാണ് സാമ്പത്തിക രംഗത്തുള്ളവർ പറയുന്നത്.
മിണ്ടാതിരിക്കാമായിരുന്നു, പക്ഷെ പ്രതികരിക്കാന്‍ തീരുമാനിച്ചത് അത്തരമൊരു ഘട്ടത്തില്‍: ഭാവന പറയുന്നു
ഏകദേശം 2.80 കോടിയായിരിക്കും അനൂപ് ഇന്‍കം ടാക്സായി നല്‍കേണ്ടി വരികയെന്നാണ് കണക്കാക്കുന്നത്. കഴിഞ്ഞ വർഷത്തെ വിജയിക്ക് ഒന്നരക്കോടിയോളം രൂപയാണ് ഇത്തരത്തില്‍ നികുതിയായി നല്‍കേണ്ടി വന്നത്. അഞ്ച് കോടിക്ക് മുകളില്‍ വരുമാനം ഉള്ളവർ ടാക്സിന്റെ 37 ശതമാനമാണ് സർചാർജ് അടക്കേണ്ടത്. ഇതിന് പുറമെ ടാക്സും സെസ് ചാർജും ചേർന്ന തുകയുടെ നാല് ശതമാനം ഹെല്‍ത്ത് ആന്‍ഡ് എജ്യുക്കേഷന്‍ സെസും അടക്കണം.
ചുരുക്കത്തില്‍ 10 ശതമാനം കമ്മീഷന്‍ കഴിച്ചുള്ള തുകയില്‍ നിന്നും 9 കോടി അറുപത്തിയൊന്ന് ലക്ഷത്തോളം നികുതിയായി പോവും. ഇതില്‍ 6.75 കോടി മാത്രമാണ് ലോട്ടറി വകുപ്പ് ആദ്യ ഘട്ടത്തില്‍ കുറക്കുന്നത്. ബാക്കി വരുന്ന മൂന്നരക്കോടിയോളം രൂപ 15.75 കോടിയില്‍ നിന്ന് അനൂപ് നല്‍കേണ്ടി വരും. ചുരുക്കത്തില്‍ അനൂപിന് 12.88 കോടി രൂപയായിരിക്കും ഉപയോഗിക്കാന്‍ ലഭിക്കു. ഈ പൈസ അക്കൌണ്ടിലിടുകയാണെങ്കില്‍ അതിന് ലഭിക്കുന്ന പലിശക്കും അനൂപ് അടുത്ത വർഷവും നിശ്ചിത ശതമാനം നികുതി നല്‍കേണ്ടി വരും.
അതേസമയം, ആദ്യസമ്മാനങ്ങളിലെ ആദായനികുതിയും ലോട്ടറി വില്‍പ്പനയിലെ ജി എസ് ടിയും അടക്കം ഏകദേശം 50 കോടിയോളം കേന്ദ്രസർക്കാറിന് ലഭിക്കുമ്പോള്‍. സമ്മനങ്ങളും കേന്ദ്ര സർക്കാരിനുള്ള വിഹിതവും കിഴിച്ചാലും 200 കോടിയിലധികം രൂപയാണ് ഓണം ബംബറിലൂടെ മാത്രം കേരള സർക്കാറിന് മാത്രം ലഭിക്കുക. ഇത്തവണ 500 രൂപയുടെ 63 ലക്ഷം ടിക്കറ്റുകളായിരുന്നു വിറ്റഴിച്ചത്.