ഓണാഘോഷം സംഘർഷത്തിൽ കലാശിച്ചു; തലയ്ക്കടിയേറ്റ യുവാവ് കൊല്ലപ്പെട്ടു, സംഭവം പാലക്കാട്...
ആലത്തൂരിൽ ഓണാഘോഷ പരിപാടികൾ നടക്കുന്നതിനിടെയാണ് കാവശേരി, ആലിങ്കൽപ്പാറ ഭാഗങ്ങളിൽ നിന്നെത്തിയ യുവാക്കൾ സംഘർഷം സൃഷ്ടിച്ചത്.
പാലക്കാട്: ഓണാഘോഷത്തിനിടെയുണ്ടായ സംഘർഷത്തിൽ അടിയേറ്റ യുവാവ് മരണപ്പെട്ടു. പാലക്കാട് ആലത്തൂർ ഇരട്ടക്കുളം കളരിക്കൽ വീട്ടിൽ രാജന്റെ മകൻ ജിതിൻ(24)ആണ് മരിച്ചത്. ഉത്രാടദിവസം രാത്രിയാണ് സംഭവമുണ്ടായത്.
ആലത്തൂരിൽ ഓണാഘോഷ പരിപാടികൾ നടക്കുന്നതിനിടെയാണ് കാവശേരി, ആലിങ്കൽപ്പാറ ഭാഗങ്ങളിൽ നിന്നെത്തിയ യുവാക്കൾ സംഘർഷം സൃഷ്ടിച്ചത്. ഇരുപതോളം യുവാക്കളടങ്ങിയ സംഘം ജിതിനെയും സുഹൃത്തായ രഞ്ജിത്തിനെയും ക്രൂരമായി മർദ്ദിക്കുകയായിരുന്നു.

തലയ്ക്കടിയേറ്റ് നിലത്തുവീണ ജിതിനെ ഉടൻതന്നെ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് തൃശൂർ ജൂബിലി മെഡിക്കൽ കോളേജിലേക്ക് മാറ്റി. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ തിരുവോണ ദിവസം വൈകീട്ടാണ് ജിതിൻ മരണപ്പെട്ടത്.
മാരകായുധങ്ങളുമായാണ് ഇരുപതോളം യുവാക്കൾ ആലത്തൂരിലെത്തിയതെന്നാണ് ദൃക്സാക്ഷികൾ പോലീസിനോട് പറഞ്ഞത്. കാവശേരി പൂരത്തോടനുബന്ധിച്ച് നേരത്തെ ഇരു വിഭാഗങ്ങൾ തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയാണ് ഉത്രാട ദിവസം രാത്രിയിലുണ്ടായ സംഘർഷം. ആലത്തൂർ പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംഭവവുമായി ബന്ധപ്പെട്ട് 16 പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.












Click it and Unblock the Notifications