ദൈവത്തിന്റെ പേരിൽ മോഷ്ടിക്കുന്നവർ മാത്രം പേടിച്ചാൽ മതി; വിവാദത്തിൽ പ്രതികരിച്ച് മന്ത്രി കെ രാധാകൃഷ്ണൻ
തിരുവനന്തപുരം; ശബരിമല ദർശന വിവാദത്തിൽ മറുപടിയുമായി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ. കൈകൂപ്പാത്തതൊക്കെ തന്റെ രീതിയാണെന്നും മോഷ്ടിക്കുന്നവർ മാത്രം ദൈവത്തെ പേടിച്ചാൽ മതിയെന്നും മന്ത്രി പറഞ്ഞു. ശബരിമല നട തുറന്ന ദിവസം സന്നിധാനത്ത് ദേവസ്വം മന്ത്രി കൈകൂപ്പാതിരുന്നതിനും തീർത്ഥജലം കുടിക്കാതിരുന്നതിനേയും ചിലർ സോഷ്യൽ മീഡിയയിൽ വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. മന്ത്രിയുടെ വാക്കുകളിലേക്ക്

ദിവസവും രാവിലെ അമ്മയെ തൊഴാറുണ്ടോ നിങ്ങളാരെങ്കിലും? ഇല്ലല്ലോ? അതിനർത്ഥം അമ്മയോട് ബഹുമാനം ഇല്ലെന്നാണോ? ഞാൻ ചെറുപ്പം തൊട്ട് ശീലിച്ച ചില കാര്യങ്ങൾ ഉണ്ട്.
ഞാൻ വെള്ളം (തീർത്ഥജലം) ഒന്നും കുടിക്കാറില്ല. ഞാൻ ജീവിതത്തിൽ കഴിക്കാത്ത ചില കാര്യങ്ങൾ ഉണ്ട്. അതിപ്പോ വിശ്വാസത്തിന്റെ പേരിൽ കഴിക്കണം എന്ന് പറഞ്ഞാൽ അതിന് തനിക്ക് കഴിയില്ല. എനിക്ക് എന്റെതായ വിശ്വാസങ്ങൾ ഉണ്ട്. അതനുസരിച്ച് നിങ്ങളുടെ വിശ്വാസം മോശമാണെന്ന് പറയില്ല. മാത്രമല്ല അത് ഏതറ്റം വരേയും പോയി സംരക്ഷിക്കുമെന്നതിന് തെളിവും ഉണ്ട്, മന്ത്രി പറഞ്ഞു.
ദൈവങ്ങളുടെ പേര് പറഞ്ഞ് കക്കുന്നവർ മാത്രം പേടിച്ചാൽ മതി. ഒരു പൈസയും എനിക്ക് വേണ്ട. ഒരു ചായ പോലും എനിക്ക് വേണ്ട. ഞാൻ കക്കുന്നില്ല, അതുകൊണ്ട് ഒരു ദൈവത്തിനേയും എനിക്ക് പേടിയില്ല ,മന്ത്രി പറഞ്ഞു.ക്ഷേത്രങ്ങളുടേയും വിശ്വാസികളുടേയും സംരക്ഷണത്തിന് സർക്കാർ എന്ത് ചെയ്യുന്നു എന്നാണ് വിമർശകർ പരിശോധിക്കേണ്ടെതെന്നും മന്ത്രി വ്യക്തമക്കി.
വൃശ്ചികം ഒന്നിന് ശബരിമല നടതുറക്കുന്ന സമയത്തായിരുന്നു മന്ത്രി സന്നിധാനത്ത് ഉണ്ടായിരുന്നത്. തീർത്ഥ ജലം നൽകിയപ്പോൾ അത് മന്ത്രി സേവിച്ചിരുന്നില്ല. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യപകാമായി പ്രചരിച്ചിരുന്നു. പിന്നാലെ പന്തളം കൊട്ടാരം നിര്‍വാഹക സംഘം സെക്രട്ടറി നാരായണ വര്‍മ അടക്കമുള്ളവർ മന്ത്രിക്കെതിരെ രംഗത്തെത്തുകയായിരുന്നു. ശബരിമല സന്നിധാനത്ത് നിന്നും തീര്‍ഥം വാങ്ങി സേവിക്കാതെ കൈകഴുകിയ മന്ത്രി രാധാകൃഷ്ണന്റെത് ശരിയായ നടപടിയല്ലെന്നായിരുന്നു നാരായണ വർമ്മയുടെ പ്രതികരണം. തീര്‍ഥം സേവിക്കില്ലെങ്കില്‍ അത് വാങ്ങേണ്ട ആവശ്യം തന്നെയില്ലെന്നും നാരായണ വർമ്മ പറഞ്ഞിരുന്നു. ശബരിമല തന്ത്രിയില്‍ നിന്ന് തീര്‍ത്ഥം വാങ്ങി കൈകഴുകാന്‍ ഉപയോഗിച്ച ദേവസ്വം മന്ത്രി വിശ്വാസികളെ അവഹേളിക്കുകയാണ് ചെയ്തതെന്നായിരുന്നു ബി ജെ പി നേതാവ് കുമ്മനം രാജശേഖരൻ പറഞ്ഞത്.












Click it and Unblock the Notifications