ഉമ്മൻ ചാണ്ടിയുടെ നിര്യാണം: സംസ്ഥാനത്ത് ഇന്ന് പൊതു അവധി, രണ്ട് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം
തിരുവനന്തപുരം: കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അനുശോചിച്ച് സംസ്ഥാനത്ത് ഇന്ന് പൊതു അവധി പ്രഖ്യാപിച്ചു. രണ്ടു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണത്തിനും സർക്കാർ ആഹ്വാനം ചെയ്തു. സർക്കാർ സ്ഥാപനങ്ങള്‍ക്കും വിദ്യാലയങ്ങള്‍ക്കും ഇന്ന് അവധിയായിരിക്കും.

ഇന്ന് പുലർച്ചെ 4.25ന് ബെംഗളൂരുവിൽ വച്ചായിരുന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അന്ത്യം. കാന്‍സർ ബാധിതനായി ഏറെ നാളായി ചികിത്സയിലായിരുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി അദ്ദേഹത്തിന്റെ ആരോഗ്യാവസ്ഥ മോശമായി തുടരുകയായിരുന്നു. സംസ്‌കാരം പുതുപ്പള്ളിയില്‍ നടക്കും. ഉമ്മൻ ചാണ്ടിയുടെ ഭൗതിക ശരീരം ഇന്ന് പ്രത്യേക വിമാനത്തിൽ ബെംഗളൂരുവിൽ നിന്നും തിരുവനന്തപുരത്ത് എത്തിക്കും.
തലസ്ഥാനത്ത് കെപിസിസി ആസ്ഥാനത്തും ദർബാർ ഹാളിലും പൊതുദർശനമുണ്ടാകും. തിരുവന്തപുരത്ത് നിന്നും വിലാപ യാത്രയായിട്ടാവും മൃതദേഹം പുതുപ്പള്ളിയിലേക്ക് എത്തിക്കുക. വ്യാഴാവ്ച വൈകീട്ടോടെ അന്ത്യകർമ്മങ്ങള്‍ പൂർത്തിയാക്കുന്ന തരത്തിലാണ് നിലവിലെ ആലോചന. യുഡിഎഫ് കണ്‍വീനർ ബെന്നി ബഹനാന്‍ അടക്കുമുള്ള നേതാക്കള്‍ ബെംഗളൂരുവിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ബെംഗളൂരുവിലും പൊതുദർശനമുണ്ടാകും.
മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, ധനമന്ത്രി തുടങ്ങി സുപ്രധാന പദവികള്‍ വഹിച്ചിട്ടുള്ള ഉമ്മന്‍ ചാണ്ടി കേരളത്തിന്റെയാകെ ജനപ്രിയ നേതാവായിരുന്നു. നിലവിൽ കോൺഗ്രസ് പ്രവർത്തക സമിതി അംഗവും ആന്ധ്രാപ്രദേശിന്റെ ചുമതലയുള്ള അഖിലേന്ത്യ കോൺഗ്രസ് ജനറൽ സെക്രട്ടറിയുമാണ്. യൂത്ത് കോണ്‍ഗ്രസ് നേതാവായിരിക്കെ 1970 ലെ തിരഞ്ഞെടുപ്പിലാണ് പാർട്ടി ഉമ്മന്‍ചാണ്ടിയെ ആദ്യമായി തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുന്നത്. പിന്നീട് 2021 വരെ ആ പതിവ് പുതുപ്പള്ളിക്കാരും ഉമ്മന്‍ചാണ്ടിയും ആവർത്തിച്ചു. 2021 ല്‍ ജയ്ക്ക് സി തോമസിനോട് 9,044 വോട്ടിനായിരുന്നു ഉമ്മന്‍ചാണ്ടിയുടെ വിജയം.
ഉമ്മന്‍ചാണ്ടിയെ തേടി ആദ്യമായി മുഖ്യമന്ത്രി പദം എത്തുന്നത് 2004 ലെ ലോക്സഭ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ എ.കെ. ആൻ്റണി മുഖ്യമന്ത്രി പദം രാജിവെച്ചതോടെയാണ്. പിന്നീട് 2011 ല്‍ മുന്നണിക്ക് ഭൂരിപക്ഷം ലഭിച്ചപ്പോഴും ഉമ്മന്‍ചാണ്ടിയല്ലാതെ മറ്റൊരു പേര് ഉയർന്ന് വന്നിരുന്നില്ല.












Click it and Unblock the Notifications