കേരളത്തില്‍ കോണ്‍ഗ്രസ് രക്ഷപ്പെടണം; ആ തീരുമാനം പത്ത് ദിവസത്തിനുള്ളില്‍ നടപ്പിലാക്കണമെന്ന് ലീഗ്
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫിന് വലിയ തിരിച്ചടി നേരിട്ടിട്ടില്ലെന്നാണ് കേരളത്തിന്‍റെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് താരീഖ് അന്‍വര്‍ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടത്. എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ വോട്ട് വിഹിതത്തില്‍ നേരിയ വ്യത്യാസം മാത്രമാണ് ഉണ്ടായത്. 0.95 ശതമാനമാണ് ഈ വ്യത്യാസം. എന്നിരുന്നാലും ഫലം ഇതിനേക്കാള്‍ മികച്ചതാക്കാമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാല്‍ കേരളത്തിലെ കോണ്‍ഗ്രസിനെ കുറിച്ച് വലിയ പരാതിയാണ് ഘടകക്ഷികളില്‍ നിന്നും അദ്ദേഹത്തിന് ലഭിച്ചത്.

പ്രവര്‍ത്തന ശൈലി
നിലവിലെ സംവിധാനവുമായി നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഇറങ്ങിയാല്‍ വലിയ പ്രതീക്ഷ വേണ്ടെന്നാണ് ഘടകക്ഷി നേതാക്കള്‍ താരീഖ് അന്‍വറിനെ അറിയിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് പോവുമ്പോള്‍ സാധാരണ ജനങ്ങള്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ബോധ്യപ്പെടുന്ന വിധത്തില്‍ മുന്നണി നേതൃത്വത്തിന്‍റേയും കോണ്‍ഗ്രസിന്‍റെയും പ്രവര്‍ത്തന ശൈലി മാറ്റിയാലേ രക്ഷയുള്ളുവെന്നാണ് ഹൈക്കമാന്‍ഡ് പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ ഘടകക്ഷി നേതാക്കള്‍ പറഞ്ഞത്.

മാറ്റങ്ങള്‍ വേണം
വോട്ട് വിഹിതത്തിലെ കണക്കിനപ്പുറം തദ്ദേശ തിരഞ്ഞെടുപ്പില്‍ മുന്നണി കനത്ത തിരിച്ചടിയാണുണ്ടായതെന്ന വികാരം തന്നെയാണ് താരീഖ് അന്‍വറുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഘടകക്ഷികള്‍ പറഞ്ഞത്. അനുകൂല സാഹചര്യം മുതലെടുക്കാന്‍ കഴിഞ്ഞില്ലെന്നും സ്വയം വിമര്‍ശനമായി മുന്നണി നേതാക്കള്‍ പറഞ്ഞു. കോണ്‍ഗ്രസിലും മുന്നണിയിലും മാറ്റങ്ങള്‍ വേണമെന്ന ആവശ്യവും അവര്‍ ഹൈക്കമാന്‍ഡ് പ്രതിനിധിക്ക് മുന്നില്‍ വെച്ചു.

പിസി ജോര്‍ജും എന്‍സിപിയും
തെക്കന്‍ കേരളത്തിലാണ് മുന്നണിക്ക് പ്രധാനമായും തിരിച്ചടിയുണ്ടായത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഈ കേന്ദ്രത്തിലെ ശക്തി തിരികെ പിടിക്കണം. ജോസ് കെ മാണി നയിക്കുന്ന കേരള കോണ്‍ഗ്രസ് എം മുന്നണി വിട്ടത് ക്ഷീണമായിട്ടുണ്ട്. ഇത് പരിഹരിക്കാനുള്ള നടപടി വേണം. എന്‍സിപി, പിസി ജോര്‍ജ്, പിസി തോമസ് എന്നിവരെ എത്തിച്ച് മുന്നണി ബന്ധം ശക്തിപ്പെടുത്തണമെന്നും ഘടകക്ഷി നേതാക്കള്‍ ആവശ്യപ്പെട്ടതായാണ് വിവരം.

ഉമ്മന്‍ചാണ്ടി നേതൃസ്ഥാനത്തേക്ക്
ഉമ്മന്‍ചാണ്ടി മുന്നണിയുടെ നേതൃസ്ഥാനത്തേക്ക് കൊണ്ട് വരണമെന്നാണ് മുസ്ലിം ലീഗ് പ്രധാനമായും ആവശ്യപ്പെട്ടത്. യുഡിഎഫ് പ്രചാരണ സമിതിയുടെ ചുമതല അദ്ദേഹത്തിന് നല്‍കണമെന്നാണ് ലീഗ് നേതാക്കളുടെ ആവശ്യം. കെപിസിസി അധ്യക്ഷ സ്ഥാനത്ത് മാറ്റം ഉണ്ടാവില്ലെന്ന കാര്യം നേരത്തെ തന്നെ ഹൈക്കമാന്‍ഡ് അറിയിച്ചതിനാണ് ലീഗ് ഉള്‍പ്പടേയുള്ള ഘടകക്ഷികള്‍ ഈ ആവശ്യം മുന്നോട്ട് വെച്ചില്ല.

മുസ്ലിം ലീഗും
എന്ത് മാറ്റമായാലും അത് നീട്ടിക്കൊണ്ടു പോവാന്‍ പാടില്ല. ഉമ്മന്‍ചാണ്ടിയെ തിരികെ എത്തിക്കുന്നത് ഉള്‍പ്പടേയുള്ള തീരുമാനം പത്ത് ദിവസത്തിനുള്ളില്‍ തന്നെ വേണം. ലീഗിന്‍റെ ഈ ആവശ്യത്തെ മുസ്ലിം ലീഗും പിന്താങ്ങി. തദ്ദേശ തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് പ്രധാന കാരണം കോൺഗ്രസിലെ പ്രശ്നങ്ങളാണെന്നും, കൂട്ടായ നേതൃത്വം ടീം സ്പിരിറ്റോടെ നീങ്ങണമെന്നും ഘടകകക്ഷി നേതാക്കൾ പറഞ്ഞു. തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ ഫ്ലക്സ് ബോഡുകള്‍ സ്ഥാപിച്ചുള്ള മുറവിളികളേയും ഘടകക്ഷി നേതാക്കള്‍ വിമര്‍ശിച്ചു.

സീറ്റ് വിഭജനം
കോൺഗ്രസിലെ പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കണമെന്ന് ഹൈക്കമാൻഡിന് തീരുമാനിക്കാം. അതേ കുറിച്ച് ഘടകക്ഷികള്‍ എന്ന നിലയില്‍ വലിയ തോതില്‍ അഭിപ്രായ പ്രകടനം നടത്തുന്നില്ല. എന്നാല്‍ ഇതേ നിലയില്‍ പോയിട്ട് കാര്യമില്ല. പോരായ്മകള്‍ എത്രയും പെട്ടെന്ന് തിരുത്തി സീറ്റ് വിഭജനം അടക്കമുള്ള കാര്യങ്ങല്‍ മുന്‍കൂട്ടി പൂര്‍ത്തികരിച്ച് നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ ഒരുക്കങ്ങള്‍ ആരംഭിക്കണമെന്നും ഘടകക്ഷികള്‍ ആവശ്യപ്പെട്ടു.

ഗ്രൂപ്പ് രാഷ്ട്രീയം
കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരിനെതിരേയും മുസ്ലിം ലീഗ് നേതാക്കള്‍ തുറന്നടിച്ചു. ഗ്രൂപ്പ് പോര് അവസാനിപ്പിച്ച് കോൺഗ്രസ് ഒറ്റക്കെട്ടായി പോകണമെന്ന് കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിലെത്തിയ മുസ്ലിംലീഗ് നേതാക്കൾ ആവശ്യപ്പെട്ടു. കോണ്‍ഗ്രസിലെ ഗ്രൂപ് വീതംവെയ്പും തര്‍ക്കങ്ങളും മുന്നണിക്ക് തന്നെ തിരിച്ചടിയാവുന്നു. ഇതില്‍ കേന്ദ്ര നേതൃത്വം അടിയന്തരമായി ഇടപെടുകയും പരിഹാരം ഉണ്ടാക്കണമെന്നും കേരള കോണ്‍ഗ്രസ് നേതാവ് പിജെ ജോസഫ് നിര്‍ദേശിച്ചു.

ഒന്നിച്ച് പ്രവര്‍ത്തിക്കണം
രമേശ് ചെന്നിത്തലയോടൊപ്പം ഉമ്മന്‍ചാണ്ടിയും നിയമസഭാ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സജീവമാവണമെന്ന ആവശ്യമാണ് ആര്‍ എസ് പി നേതാക്കള്‍ മുന്നോട്ട് വെച്ചത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിനെ വിസ് അച്യുതാനന്ദനും പിണറായി വിജയനും ഒരുമിച്ച് നയിച്ചത് പോലെയാണത്. മുഖ്യമന്ത്രി ആരാകണം എന്നുള്ളതൊക്കെ പിന്നീടുള്ള കാര്യമാണ്. ടീം സ്പിരിറ്റോടെ നേതാക്കള്‍ മുന്നിട്ട് ഇറങ്ങുകയാണ് ആദ്യം വേണ്ടതെന്നും അവര്‍ പറഞ്ഞു.

സോണിയ ഗാന്ധിക്ക് റിപ്പോര്‍ട്ട് നല്‍കും
മുന്നണിയില്‍ എല്ലാ ഘടകക്ഷികള്‍ക്കും തുല്യ പരിഗണന വേണമെന്നാണ് സിപി ജോണ്‍ ആവശ്യപ്പെട്ടത്. ഘടകകക്ഷികളുമായും സോഷ്യൽ ഗ്രൂപ്പുകളുമായെല്ലാം കൂടുതൽ സഹകരണം വേണം. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും മുന്നണി നേതാക്കളും ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് നിർദ്ദേശിച്ച ജേക്കബ് ഗ്രൂപ്പ് നേതാവ് അനൂപ് ജേക്കബ്, മറ്റ് നിർദ്ദേശങ്ങൾ എഴുതി നൽകി. എല്ലാ നിര്‍ദേശങ്ങളും ക്രോഡീകരിച്ച വിശദ റിപ്പോര്‍ട്ട് സോണിയ ഗാന്ധിക്ക് നല്‍കുമെന്നും താരീഖ് അന്‍വര്‍ പറഞ്ഞു.

യുഡിഎഫ് വിപുലീകരണമില്ല
ചില നിർദ്ദേശങ്ങൾ യു ഡി എഫിൽ നിന്ന് കിട്ടിയിട്ടുണ്ട്. മാധ്യമങ്ങൾക്ക് മുന്നിൽ നേതാക്കളുടെ വിഴുപ്പലക്കലുകള്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. അഭിപ്രായം പാര്‍ട്ടിക്കുള്ളിലും മുന്നണിക്കുള്ളിലും പറയണം. യുഡിഎഫ് വിപുലീകരിക്കുന്ന കാര്യം ഇപ്പോള്‍ ചര്‍ച്ചയില്‍ ഇല്ല. ഡിസിസികൾക്കെതിരെ പരാതി കിട്ടിയിട്ടുണ്ട്. ചില മാറ്റങ്ങൾ ഉണ്ടാകും. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി താഴേത്തട്ടിൽ പാർട്ടി സംവിധാനം ശക്തിപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications