'ആരൊക്കെ തള്ളിപ്പറഞ്ഞാലും ഇടനെഞ്ചില്‍ തന്നെ', പി ജയരാജന് പിന്തുണയുമായി മകൻ ജെയ്ൻ
കണ്ണൂര്‍: പി ജയരാജനെ സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്താത്തതിനെതിരെ സിപിഎം അണികള്‍ക്കിടയില്‍ നിന്ന് തന്നെ വലിയ വിമര്‍ശനം ആണ് ഉയരുന്നത്. പി ജയരാജനെ പാര്‍ട്ടിയില്‍ ഒതുക്കുന്നതിന്റെ ഭാഗമായാണ് അദ്ദേഹത്തെ തഴഞ്ഞത് എന്നാണ് അണികള്‍ക്കിടയിലെ പൊതുവികാരം.
അതിനിടെ പി ജയരാജന്റെ മകന്‍ ജെയ്ന്‍ പി രാജിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാവുകയാണ്. ജെയ്ന്‍ രാജിന്റെ പോസ്റ്റിന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി മറുപടിയും നല്‍കിയതോടെ വിവാദം കൊഴുക്കുന്നു.
'ആരൊക്കെ തള്ളിപറഞ്ഞാലും എന്നും എപ്പോഴും ഇടനെഞ്ചില്‍ തന്നെ' എന്നാണ് ജെയ്ന്‍ രാജ് ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. ജയരാജനെ പ്രകീര്‍ത്തിക്കുന്ന വീഡിയോയും ജെയ്ന്‍ പങ്കുവെച്ചിട്ടുണ്ട്. കതിരോന്റെ കിരണങ്ങള്‍ ചിതറുന്ന എന്ന് തുടങ്ങുന്ന ഗാനമാണ് ജെയ്ന്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. ആരുടെ മകന്‍ ആയാലും പാര്‍ട്ടിയില്‍ പറയേണ്ടത് പാര്‍ട്ടിയില്‍ പറയണം എന്നാണ് ജെയ്ന്‍ രാജിന്റെ പോസ്റ്റിനെ കുറിച്ചുളള ചോദ്യത്തിന് കോടിയേരിയുടെ മറുപടി.
യെന്താ ചിരി.. യെന്താ ഭംഗി.. ഇത്ര സുന്ദരിയോ! ഭാവനയുടെ പുതിയ ചിത്രങ്ങൾ വൈറൽ
പാര്‍ട്ടിയില്‍ എന്ത് പദവി കിട്ടും എന്ന് നോക്കിയിട്ടല്ല രാഷ്ട്രീയ പ്രവര്‍ത്തനം നടത്തേണ്ടത് എന്നാണ് കഴിഞ്ഞ ദിവസം കണ്ണൂരില്‍ പി ജയരാജന്‍ പ്രതികരിച്ചത്. അതേസമയം റെഡ് ആര്‍മി അടക്കമുളള നിരവധി ഇടത് അനുകൂല സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിലും പി ജയരാജന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. നേരത്തെ പിജെ ആര്‍മി ആയിരുന്ന ഗ്രൂപ്പ് പിന്നീട് പാര്‍ട്ടി ഇടപെടലിലൂടെയാണ് റെഡ് ആര്‍മി ആയി മാറിയത്.
നടൻ ഹരീഷ് പേരടി പി ജയരാജനെ കുറിച്ച് ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്: ''എന്റെ നാടക കാലത്ത് ജീവനുള്ള ആകൈയ്യിൽ ഞാൻ തൊട്ടിട്ടുണ്ട്...പിന്നിട് രാഷ്ടിയ പ്രതിയോഗികൾ വെട്ടി നുറക്കിയ ആ ജീവനില്ലാത്ത കൈയ്യിലും ഞാൻ തൊട്ടിട്ടുണ്ട്...എന്റെ മനസ്സിന്റെ സംസ്ഥാന സെക്രട്ടറിയേറ്റിൽ മാത്രല്ല മനസ്സിന്റെ പൊളിറ്റ്ബ്യൂറോയിലും എന്നോ കുടിയേറിയ സഖാവ്..PJ..'' . സോഷ്യൽ മീഡിയയിൽ പി ജയരാജനെ പിന്തുണച്ച് കൊണ്ട് പ്രത്യക്ഷപ്പെട്ട മറ്റ് ചില പ്രതികരണങ്ങൾ നോക്കാം.
* '' ഇടത്പക്ഷം എന്ന ആശയത്തെ ഇടനെഞ്ചിൽ ഏറ്റിയതിനു ഇത്രത്തോളം കാരണം ആയ മറ്റൊരു നേതാവില്ല. അദ്ദേഹതെ ആരാധിച്ചാണ് ഈ പ്രസ്ഥാനത്തിൽ എത്തിപ്പെട്ടത്. അദ്ദേഹം ആണ് അന്നും ഇന്നും എന്നും വഴികാട്ടി. സഖാവ് ♥️ PJ''
* ''ഇന്നലെ വന്ന ജോൺ ബ്രിട്ടാസ് ക്ഷണിതാവ്. അടുത്ത സമ്മേളനത്തിൽ സംസ്ഥാന സമിതി അംഗം. അതിൻറെ അടുത്ത സമ്മേളനത്തിൽ സെക്രട്ടേറിയറ്റ് അംഗവും''.
* '' "അറുത്തിട്ടെടുത്ത് നിന്ന് മുറികൂടി മുളച്ച് പൊന്തി RSS നോട് സമരസപ്പെടാതെ വിരൽ അറ്റുപോയ ഒരു ചുരുട്ടിപ്പിടിച്ച മുഷ്ടിയുമായി ഇന്നും എന്നും അയാൾ ഞങ്ങളുടെ ഹൃദയങ്ങളിളാണ്......" പ്രിയ സഖാവ്. P
* '' അരും കൊല ചെയ്യുവാൻ അലറി വന്ന ആർ. എസ്. എസുകാർ വലതുകൈ അറുത്തുമാറ്റിയിട്ടും, "ഒറ്റക്കയ്യൻ ജയരാജാ, നിന്റെ മറ്റേകൈയും, തലയും വെട്ടു"മെന്ന നിരന്തരമുള്ള സംഘപരിവാര ഭീഷണികൾക്ക് കർക്കിടക മഴയിലെ പൊക്കാച്ചിതവളകളുടെ വാ കീറിയ നിലവിളിയുടെ വിലപോലും കൊടുക്കാതെ,
കണ്ണൂരിന്റെ മണ്ണിൽ ആർ. എസ്. എസിനു കീഴടങ്ങി ഒരു സമാധാനവും ആഗ്രഹിക്കുന്നില്ലെന്ന് നെഞ്ചുറപ്പോടെ പറഞ്ഞ, സാധാരണ പ്രവർത്തകർക്ക് ആവേശമായ PJ''
* '' സ്ഥാനമാനങ്ങളിൽ അല്ല ജനഹൃദയങ്ങളിൽ ആണ് സ്ഥാനം ചങ്കൂറ്റം ആർക്കും പണയം വെച്ചിട്ടില്ല. മൂർച്ചയുള്ള വടി വാളുകൾ തോറ്റു പിന്മാറിയിട്ടുണ്ടകിൽ, അതിനു ഒരേ ഒരു പേരെ ഉള്ളൂ സഖാവ് പിജെ. സഖാക്കളുടെ വീറും, വാശിയും,അഹങ്കാരവുമാണ് ഞങളുടെ സ്വന്തം ജയരാജേട്ടൻ.
* '' PJയുടെ തകർച്ച കാണാൻ ആഗ്രഹിക്കുന്നവർ നിരാശരാകേണ്ടി വരും' കേരളത്തിലെ കമ്മ്യൂണിസ്റ്റുകാരുടെ, സാധാരണക്കാരുടെ ഹൃദയവികാരം ആണ്, ജയ രാജേട്ടൻ''
* '' ചില പേരുകൾ പോലും അണികളിൽ ഇടിമുഴക്കം സൃഷ്ടിക്കാൻ കഴിയുമെങ്കിൽ അതിനെ വിളിക്കേണ്ടത് ആരാധനയന്നല്ല ജനകീയത എന്നാണ് ''
* ''ഗിമിക്കുകൾ ഇല്ലാതെ യഥാർത്ഥമായി, യഥാർത്ഥ കമ്മ്യൂണിസ്റ്റുകാരുടെ നെഞ്ചിൽ ജീവിക്കുന്ന, പോരാളി, ഏത് പ്രതിസന്ധിയിലും അജയ്യനായി പാർട്ടിയെ മുന്നോട്ട് നയിക്കുന്ന ശക്തനായ തേരാളി''
* '' പിജെയുടെ മക്കളുടെ പേരിൽ പാർട്ടിക്ക് ഇന്നേവരെ ഒരു ചീത്തപ്പേര് കേൾക്കേണ്ടി വന്നിട്ടുണ്ടോ. ഒന്ന് കണ്ണ് തുറന്നു നോക്കിയാൽ കാണാം ചില നേതൃസ്ഥാനത്തു ള്ള നേതാക്കന്മാരുടെ മക്കൾ കാരണം പാർട്ടി പലപ്പോഴും സമ്മർദ്ദത്തിൽ ആയതും നമ്മൾ ന്യായികരിക്കേണ്ടി വന്നതും''
* ''തള്ളിപ്പറയാൻ കഴിയുന്നതാണോ ലക്ഷക്കണക്കിന് മനുഷ്യരുടെ ഹൃദയങ്ങളിലെ PJ എന്ന രണ്ടക്ഷരങ്ങൾ? ഉത്സവ കാലങ്ങൾക്കൊടുവിൽ ഉത്തരമില്ലാത്ത പ്രതിസന്ധി ഘട്ടങ്ങൾ വരുമ്പോൾ ആ മനുഷ്യനെ തേടി നടക്കേണ്ടി വരും നമുക്ക് .. .! നമ്മുടെ ഈ കുറ്റകരമായ മൗനത്തിന് കാലം പ്രതികാരം ചെയ്യും നമ്മളോട് .!'