കെടി ജലീലിന് ബന്ധുനിയമനക്കുരുക്ക് മുറുകുന്നു, ബന്ധുവിന് വേണ്ടി മന്ത്രി നേരിട്ട് ഇടപെട്ടതിന് തെളിവ്
തിരുവനന്തപുരം: ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷനില്‍ നിയമിക്കപ്പെട്ട മന്ത്രി കെടി ജലീലിന്റെ ബന്ധു കെടി അദീബ് കഴിഞ്ഞ ദിവസമാണ് വിവാദങ്ങള്‍ക്കൊടുവില്‍ രാജി വെച്ചത്. എന്നാല്‍ അതുകൊണ്ട് മാത്രം കെടി ജലീലിന് ആശ്വാസമാകുന്നില്ല. ബന്ധുനിയമനത്തില്‍ ജലീലിനെതിരെ കൂടുതല്‍ ആരോപണങ്ങള്‍ ഉയരുകയാണ്.
കെടി ജലീലിനെ വിടാതെ പിടികൂടിയിരിക്കുകയാണ് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പികെ ഫിറോസ്. ബന്ധുനിയമനത്തില്‍ മന്ത്രി കെടി ജലീല്‍ നേരിട്ട് ഇടപെട്ടതിനുളള തെളിവുകള്‍ പികെ ഫിറോസ് പുറത്ത് വിട്ടു.

പ്രളയം പോലെ ആരോപണം
മന്ത്രി കെടി ജലീലിന്റെ പിതൃസഹോദരന്റെ ചെറുമകനായ കെടി അദീബിനെ ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍ സ്ഥാനത്ത് നിയമിച്ചത് ചട്ടം ലംഘിച്ചാണ് എന്ന ആരോപണമാണ് സര്‍ക്കാരിന് വന്‍ തലവേദനയായത്. പിന്നാലെ കുടുംബ ശ്രീയിലെ നിയമനങ്ങള്‍, മന്ത്രിയുടെ തോട്ടക്കാരിയുടെ നിയമനം തുടങ്ങി മലവെള്ളം പോലെ കെടി ജലീലിന് എതിരെ ആരോപണങ്ങള്‍ ഉയര്‍ന്ന് വന്നുകൊണ്ടിരിക്കുന്നു.

തലവേദന ഒഴിയുന്നില്ല
ഈ ആരോപണങ്ങളിലൊന്നും കഴമ്പില്ല എന്നതാണ് കെടി ജലീല്‍ ഇതുവരെ എടുത്ത് പോന്ന നിലപാട്. സര്‍ക്കാരും സിപിഎമ്മും കെടി ജലീലിന് ഒപ്പമുണ്ട്. അദീബ് രാജി വെച്ചതോടെ ബന്ധുനിയമന വിവാദത്തിന്റെ തലവേദന ഒഴിഞ്ഞുവെന്ന് ആശ്വസിച്ച കെടി ജലീലിന് വലിയ കുരുക്കായിരിക്കുകയാണ് പികെ ഫിറോസിന്റെ പുതിയ വെളിപ്പെടുത്തലുകള്‍.

മന്ത്രി നേരിട്ട് ഇടപെട്ടു
അദീബിനെ നിയമിച്ച ജനറല്‍ മാനേജര്‍ തസ്തികയിലേക്കുളള അടിസ്ഥാന യോഗ്യതാ മാനദണ്ഡം മാറ്റാന്‍ മന്ത്രി നേരിട്ട് ഇടപെട്ടു എന്നതിനുളള രേഖകളാണ് പികെ ഫിറോസ് പുറത്ത് വിട്ടത്. വകുപ്പ് സെക്രട്ടറിയുടെ നിര്‍ദേശം മറികടന്നാണ് മന്ത്രി ഇടപെട്ടത്. ഈ ഇടപാട് മുഖ്യമന്ത്രി പിണറായി വിജയന്റെ കൂടി അറിവോടെയാണ് എന്നും പികെ ഫിറോസ് ആരോപണം ഉന്നയിച്ചു.

മന്ത്രി നിർദേശം നൽകി
ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍ സ്ഥാനത്തേക്കുളള യോഗ്യത ബിരുദവും എംബിഎയുമാണ്. ഇത് ബിരുദം, എംബിഎ ഒപ്പം ബിടെക്, പിജിടിഡിബിഎ എന്നാക്കി മാറ്റി ഉത്തരവിറക്കാനാണ് മന്ത്രി നിര്‍ദേശം നല്‍കിയത്. 2016 ജൂലൈ 28ന് മന്ത്രി തന്റെ ലെറ്റര്‍പാഡിലാണ് ഈ നിര്‍ദേശം വകുപ്പ് സെക്രട്ടറിക്ക് നല്‍കിയത്. എന്നാലതിന് മന്ത്രിസഭയുടെ അനുമതി വേണമെന്നും മുഖ്യമന്ത്രിക്ക് ഫയല്‍ കൈമാറണമെന്നും വകുപ്പ് സെക്രട്ടറി വ്യക്തമാക്കി.

പിണറായിയും വെട്ടിൽ
വിയോജനക്കുറിപ്പോടെയാണ് വകുപ്പ് സെക്രട്ടറി എ ഷാജഹാന്‍ മന്ത്രിക്ക് ഫയല്‍ തിരികെ കൈമാറിയത്. എന്നാല്‍ വിദ്യാഭ്യാസ യോഗ്യത പുനര്‍ നിശ്ചയിക്കുന്നതിന് മന്ത്രിസഭയുടെ അംഗീകാരം വേണ്ടെന്ന് വ്യക്തമാക്കി മന്ത്രി ഫയല്‍ മുഖ്യമന്ത്രിക്ക് കൈമാറി. തുടര്‍ന്ന് മുഖ്യമന്ത്രി ഫയലില്‍ ഒപ്പിടുകയും ഇത് ഓഗസ്റ്റ് 17ന് ഉത്തരവായി പുറത്തിറങ്ങുകയും ചെയ്തുവെന്നാണ് വെളിപ്പെടുത്തല്‍. പിണറായിക്കും അറിവുണ്ടായിരുന്ന് എന്ന് വന്നതോടെ ജലീലിനൊപ്പം മുഖ്യമന്ത്രിയും വെട്ടിലായിരിക്കുകയാണ്.












Click it and Unblock the Notifications