'മാണി'യെ കൈവിടാതെ പാലാ: യുഡിഎഫിന്‍റെ പൊന്നാപുരം കോട്ടയില്‍ വിജയക്കൊടി പാറിച്ച് കാപ്പന്
Recommended Video
പാലാ: മാണി സാറില്ലാത്ത പാലായില്‍ മാണി സി കാപ്പന് ആവേശോജ്വല വിജയം. യുഡിഎഫ് സ്വതന്ത്രനായി മത്സരിച്ച ജോസ് ടോമിനെ 2943 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് യുഡിഎഫിന്‍റെ പൊന്നാപുരം കോട്ടയായ പാലാ മണ്ഡലം മാണി സി കാപ്പന്‍ പിടിച്ചെടുത്തത്. വോട്ടെണ്ണലിന്‍റെ ആദ്യഘട്ടംമുതല്‍ നേടിയ മേല്‍ക്കൈ അവസാനം വരെ നിലനിര്‍ത്തിയ മാണി സി കാപ്പന്‍ ഒടുവില്‍ വിജയം സ്വന്തമാക്കുകയായിരുന്നു.
ആദ്യ റൗണ്ടില്‍ വോട്ടെണ്ണല്‍ ആരംഭിച്ച രാമപുരം പഞ്ചായത്തിലെ ഫല സൂചനകള്‍ പുറത്ത് വന്നപ്പോള്‍ മുതല്‍ തന്നെ മാണി സി കാപ്പന്‍റെ മുന്നേറ്റം വ്യക്തമായിരുന്നു. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ 472 വോട്ടുകളുടെ ലീഡ് നേടിയ രാമപുരത്ത് 150 ലേറെ വോട്ടുകളുടെ ലീഡ് നേടാന്‍ മാണി സി കാപ്പന് സാധിച്ചു. തുടര്‍ന്ന് വോട്ടെണ്ണിയ മിക്ക പഞ്ചായത്തുകളിലേയും യുഡിഎഫ് കേന്ദ്രങ്ങളില്‍ മികച്ച മുന്നേറ്റമുണ്ടാക്കാന്‍ മാണി സി കാപ്പന് സാധിച്ചു. മൂന്ന് പഞ്ചായത്തുകളില്‍ മാത്രമാണ് യുഡിഎഫിന് മേല്‍ക്കൈ നേടാന്‍ ാസധിച്ചത്.
മത്സരിച്ചത് 4 തവണ
നാല് തവണ മത്സരിച്ച മാണി സി കാപ്പന്‍ ആദ്യമായാണ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. കഴിഞ്ഞ മൂന്ന് തവണയും പാലായില്‍ നിന്ന് കെ എം മാണിയോട് പരാജയപ്പെടാനായിരുന്നു മാണി സി കാപ്പന്‍റെ വിധി. എന്നാല്‍ ആദ്യമത്സരം മുതല്‍ ഘട്ടം ഘട്ടമായി യുഡിഎഫ് ലീഡ് നില കുറച്ചു കൊണ്ടുവന്ന മാണി സി കാപ്പന്‍ പാലായില്‍ നിന്ന് തന്നെ നിയമസഭയിലേക്ക് വിജയിച്ചു കയറുകയായിരുന്നു. 2006 ല്‍ 7590 വോട്ടും 2011 ല്‍ 5259 വോട്ടുമായിരുന്നു കെഎം മാണിയുടെ ഭൂരിപക്ഷം. 2016 ല്‍ അത് 4703 ആയി മാണി സി കാപ്പന്‍ കുറിച്ചു.
അഭിമാന വിജയം
2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വലിയ പരാജയം നേരിട്ട എല്‍ഡിഎഫിനെ സംബന്ധിച്ച് അഭിമാനകരമായ വിജയമാണ് പാലായിലേത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ 33472 വോട്ടിന്‍റെ ഭൂരിപക്ഷമായിരുന്നു പാലാ മണ്ഡലത്തില്‍ നിന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ തോമസ് ചാഴിക്കാടന് ലഭിച്ചത്. പാലായിലെ വിജയം ഓക്ടോബര്‍ 21 ന് നടക്കാനിരിക്കുന്ന 5 നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പുകള്‍ എല്‍ഡിഎഫിന് ആത്മവിശ്വാസം നല്‍കും.
ബിജെപി വോട്ടുകള്‍ മറിച്ചു
അതേസമയം, ബിജെപി വോട്ടുകള്‍ എല്‍ഡിഎഫിന് മറിച്ചെന്ന ആരോപണവുമായി കേരള കോണ്‍ഗ്രസ്, ലീഗ് നേതാക്കള്‍ രംഗത്ത് എത്തി. ബിജെപി വോട്ടുകള്‍ വ്യാപകമായി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന് പോയിട്ടുണ്ടെന്നും ആദ്യ ഫലസൂചനകള്‍ നല്‍കുന്നത് വോട്ട് കച്ചവടത്തിന്‍റെ വ്യക്തമായ തെളിവാണെന്നുമായിരുന്നു യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോമിന്‍റെ ആരോപണം.
കേരള കോണ്‍ഗ്രസിലെ വാക് പോര്
തിരഞ്ഞെടുപ്പ് പരാജയം കേരള കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ വരും നാളുകളില്‍ വലിയ പൊട്ടിത്തെറികള്‍ക്ക് ഇടയാക്കുമെന്ന സൂചനയാണ് നേതാക്കളുടെ പ്രതികരണങ്ങള്‍ നല്‍കുന്നത്. കള്ളന്‍ കപ്പലില്‍ തന്നെയുണ്ടെന്നായിരുന്നു വോട്ട് നിലയില്‍ പിന്നില്‍ പോയതിനോടുള്ള യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോമിന്‍റെ പ്രതികരണം. അതേസമയം, പാലാ ഉപതിരഞ്ഞെടുപ്പില്‍ ജോസ് കെ മാണി വിഭാഗത്തിന്‍റെ വോട്ട് മറിഞ്ഞെന്നായിരുന്നു പാര്‍ട്ടി വര്‍ക്കിങ് ചെയര്‍മാന്‍ പിജെ ജോസഫിന്‍റെ ആരോപണം
പോളിങ്
ഉപതിരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ 176 ബൂത്തുകളിലായി 127939 വോട്ടുകളായിരുന്നു. പോൾ ചെയ്യപ്പെട്ടത്. 14 റൗണ്ടുകളിലായാണ് വോട്ടെണ്ണൽ നടന്നത്. 15 സർവ്വീസ് വോട്ടുകളും 3 പോസ്റ്റൽ വോട്ടുകളുമാണ് ഇവിടെ ലഭിച്ചത്. ഒരു മാസം നീണ്ടുനിന്ന പ്രചാരണത്തിനൊടുവിൽ കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു വോട്ടെടുപ്പ്. 71.41 ശതമാനം പോളിംഗായിരുന്നു ഉപതിരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തിയത്.
യുഡിഎഫ് കോട്ടകള്‍ തകര്‍ത്തെറിഞ്ഞ് ഇടത് മുന്നേറ്റം: വോട്ട് എണ്ണിയ 7 ല്‍ 7 പഞ്ചായത്തിലും കാപ്പന്‍
പാലായിലെ ഇടത് മുന്നേറ്റം; കേരള കോണ്‍ഗ്രസില്‍ അടി തുടങ്ങി, ആരോപണങ്ങളുമായി നേതാക്കള്‍