പാലാ; യുഡിഎഫിന് തിരിച്ചടി!! ചര്‍ച്ചയാവുന്നത് കേരള കോണ്‍ഗ്രസ് ഭിന്നത,സര്‍വ്വേ ഫലം പുറത്ത്
കോട്ടയം: പാലായില്‍ വോട്ടെടുപ്പിന് ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കി.കെഎം മാണിയുടെ മരണത്തോടെ രണ്ട് തട്ടിലായ കേരള കോണ്‍ഗ്രസിന് മണ്ഡലത്തില്‍ ഇത്തവണ ജീവന്‍മരണ പോരാാട്ടമാണ്. ഇക്കുറിയും പാലാ നിലനിര്‍ത്തുമെന്നാണ് യുഡിഎഫ് അവകാശപ്പെടുന്നത്. അതേസമയം കെ എം മാണിയുടെ കുത്തക മണ്ഡലത്തില്‍ വലിയ അട്ടിമറികള്‍ നടക്കുമെന്നാണ് എല്‍ഡിഎഫും എന്‍ഡിഎയും പറയുന്നത്. കേരള കോണ്‍ഗ്രസിലെ അഭിപ്രായ ഭിന്നതകളും അധികാര വടംവലികളും തിരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് ഗുണകരമാകുമെന്നും ഇരു മുന്നണികളും അവകാശപ്പെടുന്നു.
തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയാവുക കേരള കോണ്‍ഗ്രസിലെ ഭിന്നത തന്നെയാകുമെന്നാണ് സര്‍വ്വേ ഫലവും സൂചിപ്പിക്കുന്നത്. ന്യൂസ് 18 പുറത്തുവിട്ട സര്‍വ്വേയിലാണ് സര്‍ക്കാരിന്‍റെ പ്രവര്‍ത്തനത്തെക്കാള്‍ ഉപരി പാലാ തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുന്നത് കേരള കോണ്‍ഗ്രസിനുള്ളിലെ പ്രതിസന്ധിയാണെന്ന് വ്യക്തമാക്കുന്നത്. വിശദാംശങ്ങളിലേക്ക്

പ്രധാന വിഷയം
സര്‍വ്വേയില്‍ പങ്കെടുത്ത 42.9 ശതമാനം പേരും കേരള കോണ്‍ഗ്രസിലെ ഭിന്നതയാണ് പാലായില്‍ പ്രധാന ചര്‍ച്ചാ വിഷയമാകുകയെന്ന് അഭിപ്രായപ്പെട്ടത്. സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ചയാവുമെന്ന് അഭിപ്രായപ്പെട്ടത് വെറും 23 ശതമാനം പേര്‍ മാത്രമാണ്.

യുഡിഎഫിന് തലവേദന
പാലായില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതല്‍ യുഡിഎഫിന് തലവേദനയായിരുന്നു കേരള കോണ്‍ഗ്രസിലെ ഇരുവിഭാഗങ്ങളും തമ്മിലുള്ള സീറ്റ് തര്‍ക്കം. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലടക്കം ഈ ഭിന്നതകള്‍ ശക്തമായതോടെ തര്‍ക്കത്തില്‍ കോണ്‍ഗ്രസ് ഇടപെടുകയായിരുന്നു.
ജോസ് കെ മാണിയുടെ ഭാര്യ നിഷാ ജോസിനെ സ്ഥാനാര്‍ത്ഥിയാക്കാനായിരുന്നു ജോസ് വിഭാഗത്തിന്‍റെ നീക്കം . എന്നാല്‍ ഇതോടെ പിജെ ജോസഫ് ഇടഞ്ഞു.

വഴങ്ങി ജോസഫ് വിഭാഗം
പിന്നീട് കേരള കോൺഗ്രസ് എം സംസ്ഥാന ജനറൽ സെക്രട്ടറി ജോസ് കെ ടോമിന് നറുക്ക് വീഴുകയായിരുന്നു. അനിശ്ചിതത്വത്തിനൊടുവിലാണ് ജോസ് കെ മാണി നിർദേശിച്ച സ്ഥാനാർത്ഥിയെ പിജെ ജോസഫ് അംഗീകരിച്ചത്. യുഡിഎഫ് നേതാക്കള്‍ നടത്തിയ അനുരഞ്ജന ചര്‍ച്ചയെത്തുടര്‍ന്ന് ജോസഫ് വിഭാഗം വഴങ്ങുകയായിരുന്നു.

ചിഹ്നത്തില്‍ തര്‍ക്കം
അതേ സമയം രണ്ടില ചിഹ്നം സംബന്ധിച്ചും തര്‍ക്കങ്ങള്‍ നിലനിന്നു. ചെയര്‍മാന്‍ സ്ഥാനത്തില്‍ തിരുമാനമാകാതെ രണ്ടില ചിഹ്നം അനുവദിക്കില്ലെന്നായിരുന്നു പിജെ ജോസഫ് കടുംപിടിത്തം പിടിച്ചത്. കൈതച്ചക്ക ചിഹ്നത്തിലാണ് ഇപ്പോള്‍ ജോസ് കെ ടോം മത്സരിക്കുന്നത്. പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ജോസഫ് വിഭാഗം പ്രചരണത്തില്‍ സജീവമായിരുന്നില്ല. താഴെ തട്ട് മുതല്‍ ജോസഫ്-ജോസ് കെ മാണി വിഭാഗം പ്രവര്‍ത്തകര്‍ തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്.

തിരിച്ചടിയാകും?
പിജെ.ജോസഫിനെതിരെ കൂക്കിവിളിച്ചതും പരിഹസിച്ചതും ജോസഫ് വിഭാഗത്തെ ചൊടിപ്പിച്ചിരുന്നു. ഈ പ്രശ്‌നം യുഡിഎഫ് നേതൃത്വം ഇടപെട്ട് താത്കാലികമായി പരിഹരിച്ചിരുന്നെങ്കിലും ഇരുവിഭാഗങ്ങള്‍ക്കിടയിലെ ഭിന്നത അവസാനിച്ചിരുന്നില്ല. ഈ ഭിന്നതകള്‍ തിരിച്ചടിയാകുമോയെന്നതാണ് ഇനി ഉറ്റുനോക്കുന്നത്.

സര്‍ക്കാരിന്‍റെ പ്രവര്‍ത്തനം
അതേസമയം സര്‍ക്കാരിന്‍റെ പ്രവര്‍ത്തനത്തില്‍ അതൃപ്തിയുണ്ടെന്ന് സര്‍വ്വേയില്‍ പങ്കെടുത്ത് 59.5 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. 37.6 ശതമാനം പേരാണ് അനുകൂലമായി പ്രതികരിച്ചത്. 2.9 ശതമാനം പേര്‍ അഭിപ്രായം പറയാന്‍ തയ്യാറായില്ല. പോലീസില്‍ നിന്ന് തുല്യ നീതി ലഭിക്കുന്നുണ്ടോയെന്ന ചോദ്യത്തിന് 71.5 ശതമാനം പേര്‍ അല്ലെന്ന് അഭിപ്രായപ്പെട്ടു. 26.1 ശതമാനം പേര്‍ പോലീസ് നടപടിയില്‍ തൃപ്തി അറിയിച്ചു.

രൂക്ഷ വിമര്‍ശനം
പോലീസിനെ സര്‍ക്കാരിന് നിയന്ത്രിക്കാന്‍ കഴിയുന്നില്ലെന്ന രൂക്ഷ വിമര്‍ശനമാണ് സര്‍വ്വേയില്‍ ഉയര്‍ന്നത്. 62.2 ശതമാനം പേരാണ് ഇക്കാര്യത്തില്‍ സര്‍ക്കാരിനെതിരെ രംഗത്തെത്തിയത്. സര്‍ക്കാരിന്‍റെ പ്രളയാന്തര പ്രവര്‍ത്തനങ്ങള്‍ പരാജയമാണെന്ന അഭിപ്രായവും സര്‍വ്വേയില്‍ ഉയര്‍ന്നു.

പ്രളയാനന്തര ദുരിതാശ്വാസം
സര്‍വ്വേയില്‍ പങ്കെടുത്ത 61.5 ശതമാനം പേര്‍ പ്രളയാനന്തര ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ തൃപ്തരല്ലെന്ന് അഭിപ്രായപ്പെട്ടു. അതേസമയം തലനാട് പഞ്ചായത്തില്‍ നിന്നുള്ള കൂടുതല്‍ പേരും വിഷയത്തില്‍ സര്‍ക്കാരിന് ഫുള്‍ മാര്‍ക്ക് നല്‍കി. കസ്റ്റഡി മരണങ്ങളും പിഎസ്സി വിവാദങ്ങളും വോട്ടിനെ സ്വാധീനിക്കുമെന്ന് 58 ശതമാനം പേർ അഭിപ്രായപ്പെട്ടപ്പോള്‍ ഇതൊന്നും തെരഞ്ഞെടുപ്പിൽ വിഷയമാകില്ലെന്ന് 38.7 ശതമാനം പേരും അഭിപ്രായപ്പെട്ടു.

പ്രാദേശിക വികസനം
പാലായിലെ പ്രാദേശിക വികസനം സംബന്ധിച്ച് 58.8 ശതമാനം പേരും തൃപ്തിയറിച്ചു. തലനാട്, മേലുകാവ്, തലപ്പലം പഞ്ചായത്തുകളിൽനിന്ന് സർവേയിൽ പങ്കെടുത്തവരിൽ ഭൂരിഭാഗം പേരും പ്രാദേശിക വികസനത്തിൽ തൃപ്തരല്ലെന്ന അഭിപ്രായമാണ് പങ്കുവെച്ചത്. സാമ്പത്തിക മാന്ദ്യം ജനജീവിതത്തെ ബാധിച്ചെന്ന് 83.3 ശതമാനം പേര്‍ അഭിപ്രയാപ്പെട്ടു.












Click it and Unblock the Notifications