പാലാ ഉപതിരഞ്ഞെടുപ്പ്; പിജെ ജോസഫിന് മറുപടിയുമായി ജോസ് ടോം
ജോസ് ടോം പുലിക്കുന്നേലിന് മത്സരിക്കാൻ രണ്ടില ചിഹ്നം നൽകില്ലെന്ന നിലപാട് പിജെ ജോസഫ് ആവർത്തിച്ചതോടെ പ്രതികരണവുമായി ജോസ് ടോം രംഗത്ത്. ജോസ് ടോമിന്റെ നാമനിർദേശ പത്രികയിൽ ഒപ്പുവെക്കില്ലെന്നും. സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാമെന്നുമായിരുന്നു പിജെ ജോസഫ് മാധ്യമങ്ങളോട് പറഞ്ഞത്. ജോസ് ടോമിനെ കേരള കോൺഗ്രസിൽ നിന്ന് പുറത്താക്കിയതാണെന്നും പിന്നെങ്ങിനെ കേരള കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കുമെന്നും പിജെ ജോസഫ് വ്യക്തമാക്കിയിരുന്നു.
പാലായിൽ കേരള കോൺഗ്രസിന് സ്ഥാനാരർത്ഥിയില്ല? ജോസ് ടോം സ്വതന്ത്രനായി മത്സരിക്കട്ടെയെന്ന് പിജെ ജോസഫ്!
ഇതിന് പിന്നാലെയാണ് പ്രതികരണവുമായി ജോസ് ടോം രംഗത്തെത്തിയിരിക്കുന്നത്. പാലാ ഉപതിരഞ്ഞെടുപ്പിൽ പരാജയം സംഭവിക്കുകയാണെങ്കിൽ അതിൽ പിജെ ജോസഫിനും യുഡിഎഫിനും ഉത്തരവാദിത്തമുണ്ടാകുമെന്ന് അദ്ദേഹം പ്രതികരിച്ചു. നാമനിർദേശ പത്രിക നൽകുന്ന ദിവസം സമയം എന്നിവയെല്ലാം പാർട്ടിയാണ് തീരുമാനിക്കേണ്ടത്. ഇപ്പോഴത്തെ തർക്കങ്ങൾ തുടർന്നാൽ എല്ലാ നേതാക്കളെയും ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫിന്റെ സമുന്നത നേതാവാണ് പിജെ ജോസഫ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് അദ്ദേഹം എത്തുന്നത് സ്വാഭാവികമായ ഒരു കാര്യമാണ്. എല്ലാ നേതാക്കളും ഒപ്പുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരള കോൺഗ്രസ് വർക്കിങ് ചെയർമാൻ പിജെ ജോസഫ് നാമ നിർദേശ പത്രികയിൽ ഒപ്പുവെക്കാത്തതുകൊണ്ട് തന്നെ ജോസ് ടോമിനെ പാർട്ടി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കാനാകില്ല. അതുകൊണ്ട് തന്നെ പാർട്ടി ചിഹ്നമായ രണ്ടില ലഭിക്കുകയുമില്ല.